
മക്കളുടെ ഭാവിക്കായി സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെക്കുന്ന മാതാപിതാക്കളുടെ ത്യാഗം പലപ്പോഴും വർഷങ്ങൾക്ക് ശേഷമാണ് ഫലവത്താകുന്നത്. അത്തരമൊരു ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടി. മകന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടി സ്വന്തമായി എസ്‌യുവി വാങ്ങണമെന്ന തന്‍റെ വർഷങ്ങളായുള്ള ആഗ്രഹം ഉപേക്ഷിച്ച പിതാവിന്, പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ (ഐഐഎം) നിന്നും പഠനം പൂർത്തിയാക്കിയ മകൻ പുതിയ കാർ സമ്മാനിച്ച ദൃശ്യങ്ങളായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
വീഡിയോ പങ്കുവെച്ച മകൻ, ബാല്യകാലം മുതൽ കുടുംബത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അച്ഛൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും അതിന്‍റെ പിന്നിലെ അനുഭവങ്ങളും വിശദീകരിച്ചു. കുടുംബത്തിന്‍റെ ആവശ്യങ്ങളും പ്രത്യേകിച്ച് മകന്‍റെ മികച്ച വിദ്യാഭ്യാസവും മുൻഗണന നൽകിയതിനാൽ വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന എസ്‌യുവി വാങ്ങാനുള്ള സ്വപ്നം അച്ഛൻ മാറ്റിവെക്കുകയായിരുന്നു. സ്വന്തം ആഗ്രഹങ്ങൾക്ക് പകരം മകന്‍റെ ഭാവിയെയാണ് അദ്ദേഹം പ്രധാന്യമാക്കിയതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.
കഠിനാധ്വാനത്തിലൂടെ ഐഐഎമ്മിൽ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ ജീവിതത്തിലേക്ക് കടന്ന മകൻ, അച്ഛന്‍റെ ത്യാഗത്തിന് നന്ദി അറിയിക്കുന്നതിനായി അദ്ദേഹത്തിന് സർപ്രൈസ് ഒരുക്കി. അച്ഛൻ റിട്ടയർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പെങ്കിലും കാർ വാങ്ങി നൽകണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് മകൻ പറയുന്നു. എന്നാൽ ജോലി കിട്ടി ആറ് മാസത്തിനുള്ളിൽ അത് സാധിച്ചെന്നും മകന്‍ സന്തോഷത്തോടെ പറയുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അച്ഛനെ കാർ ഷോറൂമിലെത്തിച്ച ശേഷം പുതിയ കാറിന്‍റെ താക്കോൽ കൈമാറുന്ന നിമിഷമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന അച്ഛൻ വാഹനം തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വികാരാധീനനാകുന്നതും അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറയുന്നതും ദൃശ്യങ്ങളിൽ കാണാം. കുടുംബാംഗങ്ങളും ഈ നിമിഷം വികാരഭരിതരാകുന്നതും വീഡിയോയിൽ കാണാം.
മാതാപിതാക്കളുടെ ത്യാഗത്തിന് മക്കളുടെ വലിയ മറുപടി എന്നായിരുന്നു പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ തങ്ങളുടെ കുടുംബ ജീവിതവുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി അഭിപ്രായങ്ങൾ എഴുതി. മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും മുൻഗണന നൽകുന്ന ഇന്ത്യൻ കുടുംബങ്ങളുടെ യാഥാർഥ്യമാണ് വീഡിയോയെന്ന് ചിലർ ചൂണ്ടിക്കാട്ടി. അച്ഛന്‍റെ ത്യാഗത്തെ ആദരിക്കാൻ മകൻ തെരഞ്ഞെടുത്ത മാർഗം അഭിനന്ദനാർഹമാണെന്ന് ചിലർ കുറിച്ചു.