
അമേരിക്കയിലെ മെംഫിസ് മൃഗശാലയിൽ നിന്നുള്ള ഒരു കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊട്ടടുത്ത കൂടുകളിലെ താമസക്കാരായ കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും കണ്ടുമുട്ടലാണ് വൈറലാകുന്നത്. 2025 നവംബർ 17 -ന് മെംഫിസ് മൃഗശാലയിൽ ജനിച്ച 'രാഹിസി' എന്ന ജിറാഫ് കുട്ടിയാണ് ഈ വീഡിയോയിലെ താരം. ജനിച്ച അന്ന് മുതൽ മൃഗശാലയിലെ സന്ദർശകരുടെ പ്രിയങ്കരിയാണ് രാഹിസി.
മൃഗശാലയിലെ ഇരുമ്പ് വേലിക്കടുത്ത് അതീവ ജാഗ്രതയോടെ നിൽക്കുന്ന രാഹിസിയെയാണ് വീഡിയോയിൽ കാണുന്നത്. വേലിയുടെ മറുഭാഗത്തുള്ള തന്‍റെ അയൽവാസിയായ ഒട്ടകപ്പക്ഷിയെ കണ്ട് ജിറാഫ് കുട്ടിക്ക് വലിയ കൗതുകം. നീളമുള്ള കാലുകൾ അല്പം വിടർത്തി വെച്ച്, കഴുത്ത് മുന്നോട്ട് നീട്ടി ആ വലിയ 'തൂവൽ ജീവി'യെ നിരീക്ഷിക്കുകയാണ് രാഹിസി. ഇടയ്ക്കിടെ അവളുടെ ചെവികൾ ആടുന്നുമുണ്ട്.
ജിറാഫിന് ഒട്ടും വിട്ടുകൊടുക്കാതെ ഒട്ടകപ്പക്ഷിയും കളത്തിലുണ്ട്. ഇടയ്ക്കിടെ ജിറാഫിന്റെ അടുത്തേക്ക് സാവധാനം നടന്നെത്തുന്ന ഒട്ടകപ്പക്ഷി, അവളെ ഒന്ന് പാളി നോക്കിയ ശേഷം വട്ടം ചുറ്റി തിരികെ പോകുന്നതും വീഡിയോയിൽ കാണാം. പരസ്പരം കണ്ണുചിമ്മാതെ നോക്കി നിൽക്കുന്ന ഇവരുടെ ഈ 'നോട്ടമത്സരം' മൃഗസ്നേഹികളെ ഏറെ ചിരിപ്പിക്കുന്നു.
"രാഹിസി അയൽക്കാരെ പരിചയപ്പെടുന്നു" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മെംഫിസ് മൃഗശാല ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. രണ്ട് വ്യത്യസ്ത വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ തമ്മിലുള്ള ഇത്തരമൊരു സൗഹൃദപരമായ ഇടപെടൽ അതിശയിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു.