
മനുഷ്യർ ഇന്ന് രാജ്യാതിർത്ഥികൾക്ക് വലിയ വില കൽപ്പിക്കുന്നില്ല. അത് ഭരണകൂടങ്ങളുടെ മാത്രം താത്പര്യങ്ങളായി മാറിയിരിക്കുന്നു. അതിർത്തികൾ ഭേദിച്ച് കുടുംബ ബന്ധങ്ങൾ ഉണ്ടാക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയും അവരുടെ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള പുതു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പാക് യുവാവിനെ വിവാഹം ചെയ്ത് പാകിസ്ഥാനിൽ ജീവിക്കാൻ തീരുമാനിച്ച ടെയ്‍ലറും തന്‍റെ പാക് ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. എന്നാൽ വീഡിയോയ്ക്ക് താഴെ മോശം കുറിപ്പുകളായിരുന്നു പലരും കുറിച്ചത്.
ടെയ്‍ലർ ആകാശ് തന്‍റെ ഭർത്താവിന്‍റെ വീടും കൃഷിയിടങ്ങളും അവിടുത്തെ ഗ്രാമീണ ജീവിതവും സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന് കാണിച്ച് കൊടുക്കുന്നു. "taylorinpakistan" എന്ന പേരിലാണ് ടെയ്‍ലർ തന്‍റെ വീഡിയോകൾ പങ്കുവച്ചത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടമാണിതെന്നും അവർ വീഡിയോയിൽ പറയന്നു. ഞാൻ പാകിസ്ഥാനിൽ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ എനിക്ക് അതിൽ (ഏറ്റവും) ഇഷ്ടമാണ്! നിങ്ങൾക്ക് കാണാനോ കൂടുതലറിയാനോ താൽപ്പര്യമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ, ഒരു കമന്‍റ് ഇടുക അവർ വീഡിയോയിൽ കുറിച്ചു.
പാകിസ്ഥാനിലെ ഒരു ഗ്രാമമാണ് വീഡിയോകളിലെ പ്രധാന സ്ഥലം. വിശാലമായ കൃഷിയിടവും ഫാമും അടങ്ങിയ വളരെ സാധാരണമായ ഒരു പാക് ഗ്രാമം. ഇന്ത്യൻ രീതിയിലുള്ള പരമ്പരാഗ ടോയ്ലറ്റ്. പശു, കോഴി തുടങ്ങിയ ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട ഇടം. വീടിന് മുകളിൽ ഒരു കുരിശ് വച്ചിട്ടുണ്ടെന്നതാണ് ഏക പ്രത്യേകത. വീഡിയോ ഇതിനകം 88 ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേർ അവളുടെ മാറ്റത്തെ കുറിച്ച് അതിശയപ്പെട്ടു. മറ്റ് ചിലർ ഏറെ ജിജ്ഞാസയോടെ കാര്യങ്ങൾ തിരക്കി.
പലരും അവരുടെ തെരഞ്ഞെടുപ്പിനെ പ്രശംസിച്ചപ്പോൾ നെഗറ്റീവ് കമന്‍റുകളും നിറഞ്ഞു. ഇന്ത്യക്കാരൻ ആണെന്ന് വ്യക്തമാക്കിയ ഒരു കുറിപ്പിൽ ഇരുവരുടെയും പരസ്പരം സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളിലെ സൗഹൃദങ്ങളെ, ഒരു തവണ സന്ദർശിക്കാമെന്നതിന് അപ്പുറം ഒരു ദീർഘകാല ബന്ധത്തിന് മുതിരുന്നത് അബന്ധമാകുമെന്ന മുന്നറിയിപ്പും നൽകി. അതേസമയം മറ്റൊരു കുറിപ്പിൽ അവൾ സ്വർഗത്തിൽ നിന്നും നരകത്തിലേക്ക് പോയെന്നായിരുന്നു കുറിച്ചത്. അതേസമയം പാകിസ്ഥാനിയാണെന്ന് വ്യക്തമാക്കിയ ഒരു ഉപയോക്താവ്, എന്ത് കൊണ്ടാ ഗ്രാമം തെരഞ്ഞെടുത്തു? യുഎസിൽ നിന്നും വന്ന നിങ്ങൾക്ക് ലാഹോറോ ഇസ്ലാമാബാദോ തെരഞ്ഞെടുക്കാമായിരുന്നില്ലേയെന്നും ചോദിച്ചു. മറ്റൊരാൾ കുറിച്ചത് നിങ്ങളുടെ അച്ഛന്‍റെ ഹൃദയം തകരുമെന്നായിരുന്നു.