സൗജന്യ ഭക്ഷണം; മുംബൈ രാമേശ്വരം കഫേയിലെത്തിയത് ആയിരങ്ങൾ; മുംബൈയിൽ ഇത്രയും ദരിദ്രരോയെന്ന് നെറ്റിസെന്‍സ്

Published : Mar 05, 2026, 01:03 PM IST
Rameshwaram Cafe Mumbai

Synopsis

]പ്രശസ്തമായ രാമേശ്വരം കഫേ, മുംബൈയിൽ തങ്ങളുടെ ആദ്യ ഔട്ട്ലെറ്റ് തുറന്നപ്പോൾ നാല് ദിവസത്തേക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് കഫേയിലേക്ക് ഒഴുകിയെത്തിയത്, ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു

 

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ തങ്ങളുടെ ആദ്യ മുംബൈ ഔട്ട്ലെറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ ഭക്ഷണ വിതരണം നടത്തിയപ്പോൾ എത്തിയത് ആയിരക്കണക്കിന് ആളുകൾ. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ സൗജന്യ ഭക്ഷണം എന്ന് കേൾക്കുമ്പോൾ ആളുകൾ എന്തു കൊണ്ടാണ് തടിച്ച് കൂടുതന്നത് എന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച തന്നെ നടന്നു. ഒന്നും രണ്ടും ദിവസത്തേക്കല്ല നാല് ദിവസത്തേക്കാണ് മുംബൈ രാമേശ്വരം കഫേയിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കുക.

നാല് ദിവസം, നാല് മണിക്കൂർ, സൗജന്യ ഭക്ഷണം

മാർച്ച് 2 നും 4 നും ഇടയിൽ, എല്ലാ ദിവസവും നാല് മണിക്കൂർ നേരത്തെ ആളുകൾക്ക് അവരുടെ പ്രശസ്തമായ ദക്ഷിണേന്ത്യൻ വിഭവം സൗജന്യമായി ആസ്വദിക്കാൻ കഴിയുമെന്നായിരുന്നു രാമേശ്വരം കഫേയുടെ മുംബൈ ഔട്ട്ലെറ്റിന്‍റെ പ്രഖ്യാപനം. “പ്രിയ മുംബൈ നിവാസികളേ, നന്ദിയോടും ആവേശത്തോടും കൂടി, ഞങ്ങൾ രാമേശ്വരം കഫേ മുംബൈ പൊതുജനങ്ങൾക്ക് മാത്രമായി തുറക്കുന്നു,” മൂന്ന് ദിവസം മുമ്പ് രാമേശ്വരം കഫേയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പരസ്യം വന്നു. 

 

 

“2026 മാർച്ച് 2 മുതൽ 5 വരെ വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഞങ്ങളുടെ രുചിയും പാരമ്പര്യവും അനുഭവിക്കുന്ന ആദ്യ വ്യക്തികളിൽ ഒരാളാകൂ.” എന്നായിരുന്നു ആ പരസ്യ വാചകം. സമൂഹ മാധ്യമങ്ങളിൽ നൽകിയ പരസ്യം കൊണ്ട് മാത്രം കഫേയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകൾ. നാല് മണിക്കൂറത്തെ സൗജന്യ ഭക്ഷണത്തിനായി ആയിരങ്ങളാണ് ക്യൂ നിന്നത്. പിന്നാലെ രസകരമായ കുറിപ്പുകളായിരുന്നു വീഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെ കുറിക്കപ്പെട്ടത്. മുംബൈയിൽ ഇത്രയും ദരിദ്രരോ എന്നത് മുതൽ ഉത്തരേന്ത്യക്കാർ ആദ്യമായി രുചികരമായ ഭക്ഷണം കഴിക്കുന്നുവെന്നത് വരെ നീണ്ടു കിടന്നു ആ കുറിപ്പുകൾ.മറ്റ് ചിലർ കഫേയുടെ വിപണി പിടിക്കാനുള്ള തന്ത്രത്തെ പ്രശംസിച്ചു.

 

 

രാമേശ്വരം കഫേ

2021 -ൽ ബെംഗളൂരുവിൽ ഭാര്യാഭർത്താക്കന്മാരായ രാഘവേന്ദ്ര റാവുവും ദിവ്യ രാഘവേന്ദ്ര റാവുവും ചേർന്നാണ് രാമേശ്വരം കഫേ തുടങ്ങുന്നത്. പരമ്പരാഗത പാചകക്കുറിപ്പുകളും ആധുനികവും വേഗതയേറിയതുമായ ഒരു ഡൈനിംഗ് അനുഭവവും ചേർ‍ന്നതോടെ സംഗതി പെട്ടെന്ന് വൈറലായി. വലിയ ജനപ്രീതി നേടി. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്‍റെ ജന്മസ്ഥലത്തോടുള്ള ആദരസൂചകമായി 'രാമേശ്വരം' എന്ന പേര് കഫേയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. 

 

 

ശുദ്ധമായ സസ്യാഹാരം പാരമ്പര്യ തനിമയോടെ എന്നതാണ് രാമേശ്വരം കഫേയുടെ പ്രത്യേകതയായി അവകാശപ്പെടുന്നത്. ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലും ഇപ്പോൾ കഫേയ്ക്ക് ശാഖകളുണ്ട്. നെയ്യ് പൊടി ഇഡ്ഡലി, ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം വിളമ്പുന്ന ക്രിസ്പി ബെന്നെ ദോശ എന്നിവയാണ് ഇവരുടെ ഏറ്റവും പ്രശസ്തമായ വിഭവങ്ങൾ. സമ്പന്നമായ ഫിൽട്ടർ കോഫിക്കും ഈ കഫേ പ്രശസ്തമാണ്. 2024 -ൽ ബെംഗളൂരുവിലെ രാമേശ്വരം കഫേയുടെ പ്രധാന ഔട്ട് ലെറ്റിലുണ്ടായ ബോംബ് സ്ഫോടനത്തോടെ കഫേയുടെ ജനപ്രീതി കുത്തനെ ഉയർന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഹോളി ആഘോഷിക്കാനെത്തിയ നാല് വയസുകാരൻറെ മേൽ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത; വീഡിയോ
പൈൽസ് ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് ഉണങ്ങാത്തിന് തെളിവ് ചോദിച്ച് മേലുദ്യോഗസ്ഥൻ; പാന്‍റ്സ് ഊരി 'തെളിവ് കാണിച്ച്' ലോക്കോ പൈലറ്റ്, വീഡിയോ