
കുരങ്ങന്മാരെ സൂക്ഷിക്കണം! മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുമ്പോഴും നമുക്ക് മുന്നറിയിപ്പ് കിട്ടാറുണ്ട്. പല സ്ഥലങ്ങളിലും നമ്മുടെ കയ്യിൽ നിന്നുള്ളതെല്ലാം തട്ടിപ്പറിച്ചോടുന്ന കുരങ്ങന്മാരെ നമുക്ക് കാണാനും സാധിക്കും. അവന്മാരുടെ കയ്യിൽ പെട്ടാൽ അവ തിരിച്ചു കിട്ടുന്ന കാര്യം ഒരല്പം കഷ്ടം തന്നെയാണ്. എന്തായാലും, അതുപോലെ ഒരു അനുഭവമാണ് ഒരു ഇന്ത്യൻ യുവതിക്ക് ബാലിയിലെ പ്രശസ്തമായ ഉലുവാട്ടു ക്ഷേത്രത്തിൽ വെച്ചുണ്ടായത്. പ്രീതി ജെയിൻ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എക്സിലാണ് (ട്വിറ്റർ) അവർ തന്റെ അനുഭവം പങ്കുവച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്റായ പ്രീതി തന്റെ ബാലി യാത്രയ്ക്കായി വാങ്ങിയ പുതിയ പവർ സൺഗ്ലാസാണ് കുരങ്ങുകൾ തട്ടിയെടുത്തതത്രെ. ക്ഷേത്രത്തിൽ എത്തിയ ഉടൻ തന്നെ പ്രീതിയുടെ കണ്ണടയുമായി ഒരു കുരങ്ങൻ കടന്നുകളയുകയായിരുന്നു. കുരങ്ങൻ കണ്ണടയുമായി ഇരിക്കുന്ന വീഡിയോയും പ്രീതി പങ്കുവെച്ചിട്ടുണ്ട്. 'ബാലിയിലെ കുരങ്ങുകൾ ഭീകരന്മാരാണ്. ഫോണും കണ്ണടയും തട്ടിയെടുക്കാൻ അവ എപ്പോഴും തക്കം പാർത്തിരിക്കുകയാണ്' എന്നാണ് പ്രീതി കുറിച്ചിരിക്കുന്നത്.
കണ്ണട നഷ്ടപ്പെട്ടത് പ്രീതിയെ വലിയ ബുദ്ധിമുട്ടിലാക്കി. നല്ല പവർ ഉപയോഗിക്കേണ്ടി വരുന്ന തനിക്ക് മറ്റൊരു കണ്ണട കൂടി കൈവശം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് യാത്ര നന്നായി തുടരാൻ സാധിച്ചതെന്ന് പ്രീതി പറയുന്നു. ഇല്ലായിരുന്നെങ്കിൽ വലിയ പ്രയാസം നേരിടേണ്ടി വരുമായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന വിലകൂടിയ 'പ്രാഡ' സൺഗ്ലാസ് അല്ല കുരങ്ങൻ കൊണ്ടുപോയത് എന്നതും, ഫോൺ നഷ്ടപ്പെട്ടില്ല എന്നതും മാത്രമാണ് ആ ദിവസത്തെ ആശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
ഉലുവാട്ടു ക്ഷേത്രത്തിലെ കുരങ്ങുകൾ ചെറിയ കുട്ടികളെപ്പോലും ആക്രമിക്കാൻ മുതിരുകയാണ്. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നല്ല ജാഗ്രത വേണം, ആവശ്യമെങ്കിൽ ഇവിടം സന്ദർശിക്കുന്നത് ഒഴിവാക്കാമെന്നും പ്രീതി ഉപദേശിച്ചു. സൂര്യാസ്തമയം കാണാൻ ഉലുവാട്ടുവിലെ തന്നെ 'മാലിനി കഫേ' പോലെയുള്ള മികച്ച സ്ഥലങ്ങൾ വേറെയുണ്ടെന്നും, കെചാക് നൃത്തം കാണാനുള്ള ആഗ്രഹം കൊണ്ടാണ് താൻ ക്ഷേത്രത്തിൽ പോയതെന്നും പ്രീതി പറയുന്നു. നിരവധിപ്പേർ സമാനമായ അനുഭവം പങ്കുവച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകി.