ഓടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിൽ വെച്ച് ഒരു യാത്രക്കാരൻ യുവതിയെ മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റ് യാത്രക്കാർ സംഭവത്തിൽ ഇടപെടാതെ മാറി നിന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി. സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഓടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിനുള്ളിൽ യുവതിയെ ഒരാൾ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മുംബൈ വഡാലയ്ക്ക് സമീപം നടന്നതെന്ന് കരുതപ്പെടുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിന്‍റെ കൃത്യമായ സമയവും സ്ഥലവും ഇതുവരെ റെയിൽവേ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യാത്രക്കാരിയെ ബെൽറ്റൂരി അടിക്കാനോങ്ങി യാത്രക്കാരൻ
വീഡിയോയിൽ, ട്രെയിൻ യാത്രയ്ക്കിടെ സീറ്റിലിരുന്ന ഒരു സ്ത്രീയുമായി ഒരു യാത്രക്കാരൻ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെടുന്നതായി കാണാം. തുടർന്ന് ഇയാൾ യുവതിയെ തല്ലാനായി പലതവണ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ തർക്കം മുറുകുന്നതിനിടെ ഇയാൾ തന്‍റെ അരയിലെ ബെൽറ്റ് ഊരുകയും യുവതിയെ അത് ഉപയോഗിച്ച് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത്രയേറെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടും മറ്റ് യാത്രക്കാരാരും തന്നെ ഇയാളെ ചോദ്യം ചെയ്യാനോ പിടിച്ച് മാറ്റാനോ തയ്യാറാകുന്നില്ല. വീഡിയോയുടെ അവസാനം ഇയാൾ യുവതിയിൽനിന്ന് മാറി മറ്റൊരു സീറ്റിൽ ഇരിക്കുന്നതും കാണാം.
പ്രതികരണ ശേഷി നഷ്ടമായ ജനത
ഇത്രയേറെ സംഘർഷമുണ്ടായിട്ടും മറ്റ് യാത്രക്കാരാരും തന്നെ പ്രശ്നത്തിൽ ഇടപെടാതെ മാറി നിന്നത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ വിമർശനത്തിന് കാരണമായി. പൊതുസ്ഥലത്ത് ഒരാൾ, പ്രത്യേകിച്ചും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോൾ മറ്റുള്ളവർ നിശബ്ദ കാഴ്ചക്കാരാകുന്നതിനെ വിമർശിച്ച് നിരവധി പേരെത്തി. പലരും സമൂഹത്തിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കുറിച്ചു. അതേസമയം രണ്ട് യാത്രക്കാരും തമ്മിലുള്ള പ്രശ്നമെന്തെന്ന് വ്യക്തമല്ല. യുവതി സംഭവത്തിൽ റെയിൽവേയ്ക്ക് പരാതി നൽകിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. റെയിവേയും സംഭവത്തെ കുറിച്ച് ഒദ്ധ്യോഗികമായി പ്രതികരിച്ചിട്ടില്ല.


