
ആഡംബര ജീവിതത്തിന്‍റെയും ഉയർന്ന ശമ്പളത്തിന്‍റെയും നഗരമായി വിശേഷിപ്പിക്കപ്പെടുന്ന ദുബായിലെ ജീവിതത്തിന്‍റെ മറുവശം വെളിപ്പെടുത്തി ഒരു ഇന്ത്യൻ പ്രവാസി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുബായിൽ രണ്ട് വർഷം താമസിച്ച ശേഷമുള്ള തന്‍റെ അനുഭവങ്ങളാണ് യുവാവ് ഇൻസ്റ്റാഗ്രാം റീലിലൂടെ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ കാണുന്ന തിളക്കമാർന്ന കാഴ്ചകൾക്കും ആഡംബര അപ്പാർട്ട്‌മെന്‍റുകൾക്കും അപ്പുറം പ്രവാസികൾ നേരിടുന്ന കഠിനമായ വെല്ലുവിളികളെക്കുറിച്ച് പലരും സംസാരിക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്‍റർനെറ്റിൽ കാണുന്ന വിവരങ്ങൾ വിശ്വസിച്ചാണ് താൻ ദുബായിൽ എത്തിയതെന്നും എന്നാൽ അവിടെ എത്തിക്കഴിഞ്ഞാണ് യാഥാർത്ഥ്യം മനസ്സിലായതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
'നിങ്ങളുടെ ശമ്പളത്തെ വാടക ജീവനോടെ വിഴുങ്ങും' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ശമ്പളത്തിന്‍റെ ഭൂരിഭാഗവും താമസസൗകര്യത്തിനായി ചെലവാകുന്നു. പുതിയതായി ജോലി തേടുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നൂറുകണക്കിന് അപേക്ഷകൾ അയച്ചാലും ചുരുക്കം ചിലയിടങ്ങളിൽ നിന്ന് മാത്രമാണ് പ്രതികരണം ലഭിക്കുന്നത്. ഉയർന്ന ജീവിതച്ചെലവിന് പുറമെ അപ്രതീക്ഷിതമായി ലഭിക്കുന്ന ഫൈനുകളും (പിഴകൾ) മറ്റ് ചെലവുകളും കാരണം സമ്പാദ്യമെന്നത് പലപ്പോഴും അസാധ്യമാകുന്നു. മിതമായി ചെലവഴിക്കാൻ ശ്രമിക്കുമ്പോഴും ചുറ്റുമുള്ളവർ ആഡംബരത്തോടെ പണം ചിലവാക്കുന്നത് കാണുന്നത് വലിയ നിരാശയുണ്ടാക്കാം. നീണ്ട ജോലി സമയത്തിന് ശേഷവും ഒന്നും കൈവരിച്ചില്ലെന്ന തോന്നൽ പ്രവാസികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.
ദുബായിയെ വിമർശിക്കാനല്ല മറിച്ച് അങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വ്യക്തമായ ചിത്രം നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും നഗരത്തിലെ സുരക്ഷിതത്വം, വിവിധ സംസ്കാരങ്ങളുമായി ഇടപഴകാനുള്ള അവസരം എന്നിവ പ്രവാസ ജീവിതത്തിലെ നല്ല ഘടകങ്ങളാണെന്നും വളർച്ചയ്ക്കും അവസരങ്ങൾക്കും അതിന്‍റെതായ വില നൽകേണ്ടി വരുമെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു. കൃത്യമായ പ്ലാനിംഗും സാമ്പത്തിക അച്ചടക്കവും ഇല്ലാതെ ദുബായിലേക്ക് വരുന്നത് നിരാശയ്ക്ക് കാരണമായേക്കാമെന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.