
വിവാഹ വിപണിയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വലിയ അന്തരം വെളിപ്പെടുത്തുന്ന ഒരു മാച്ച് മേക്കറുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ മാച്ച് മേക്കറായ ഒയിന്ദ്രില കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്‍റെ ഒരു ക്ലയന്‍റിന്‍റെ വിവാഹ കാഴ്ചപ്പാടുകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
തന്‍റെ വരുമാനത്തിന്‍റെ പകുതിയെങ്കിലും സമ്പാദിക്കുന്ന, സ്വന്തമായി കരിയറും വലിയ ലക്ഷ്യങ്ങളുമുള്ള ഒരു പെൺകുട്ടിയെ വേണമെന്നായിരുന്നു യുവാവിന്‍റെ ആദ്യത്തെ ആവശ്യം. എന്നാൽ, വിവാഹ ശേഷം മാതാപിതാക്കളോടൊപ്പം തന്നെ താമസിക്കണമെന്നും അയാൾ നിർബന്ധം പിടിച്ചു. ഇതിന് അയാൾ പറഞ്ഞ കാരണമാണ് മാച്ച് മേക്കറെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചത്: "വേറെ വീട് എടുത്താൽ വാടക കൊടുക്കണം. എന്നാൽ വീട്ടിലാണെങ്കിൽ അമ്മ പാചകവും വൃത്തിയാക്കലും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കിക്കോളും. ആ വക കാര്യങ്ങൾക്കായി തല പുകയ്ക്കാതെ, എന്‍റെ 'മെന്‍റൽ എനർജി' (Mental Energy) മുഴുവൻ ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കും." ഒയിന്ദ്രില കപൂർ ഇതേ സാഹചര്യത്തിൽ കഴിയുന്ന മറ്റ് സ്ത്രീകളെ പരിചയപ്പെടുത്തിയപ്പോൾ, അവർക്ക് തന്നോടൊപ്പം നിൽക്കാനുള്ള 'ബുദ്ധിശക്തി' (Intellectual resonance) ഇല്ലെന്ന് പറഞ്ഞ് അയാൾ അവരെ നിരസിച്ചു. കഷ്ടപ്പെട്ട് സ്വന്തം നിലയിൽ വളർന്നുവന്ന ഒരു സ്ത്രീയെ തന്നെ വേണമെന്നായിരുന്നു അയാളുടെ വാശി.
യുവാവിന്‍റെ ഈ ഇരട്ടത്താപ്പിനെ ഒയിന്ദ്രില കഠിനമായി വിമർശിച്ചു. സ്വന്തമായി ഒരു ജീവിതം പടുത്തുയർത്തിയ ഒരു സ്ത്രീ, നിനക്ക് വേണ്ടി അവളുടെ ആ ലോകം ഉപേക്ഷിച്ച് നിന്‍റെ വീട്ടിലെ സാഹചര്യങ്ങളുമായി ഒത്തുപോകണമെന്ന് പ്രതീക്ഷിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് ഒയിന്ദ്രില പറഞ്ഞു. "ഒരേസമയം കരിയറിൽ തിളങ്ങുന്ന സ്ത്രീ വേണം, എന്നാൽ അവൾ വീട്ടിൽ ഒരു പരമ്പരാഗത വീട്ടമ്മയുടെ റോളും കൈകാര്യം ചെയ്യണം എന്ന് ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു സ്ത്രീ ഈ ലോകത്തില്ല," എന്ന് അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ വിവാഹശേഷം സ്വതന്ത്രമായി വിടാൻ പഠിക്കണമെന്ന് ഒയിന്ദ്രില ഓർമ്മിപ്പിച്ചു. വിവാഹശേഷം മകൻ സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും, മാതാപിതാക്കളുടെ സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കാൻ അവനെ അനുവദിക്കണമെന്നും അവർ പറഞ്ഞു. മക്കൾക്ക് അവരുടെ ജീവിതം പടുത്തുയർത്താൻ ആവശ്യമായ 'സ്പേസ്' നൽകുന്നതാണ് മാതാപിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചുരുക്കത്തിൽ, പുരുഷന്മാരുടെ മാറാത്ത ചിന്താഗതികളും സ്ത്രീകളുടെ മാറുന്ന ജീവിതസാഹചര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് ഈ സംഭവം ചർച്ചയാക്കുന്നത്.