
ഉത്തർപ്രദേശിലെ മിര്‍സാപൂരില്‍ യാത്രക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട് യുവതി ഒരു ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി. തല്ലരുതെന്ന് ഓട്ടോ ഡ്രൈവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അയാളുടെ കോളറിന് കുത്തിപ്പിടിച്ചായിരുന്നു യുവതിയുടെ അക്രമണം. സമൂഹ മാധ്യമങ്ങളില്‍ യുവതി തന്നെയാണ് വീഡിയോയും പങ്കുവച്ചത്. ഇതിന് പിന്നാലെ തന്നെ പൊതുമധ്യത്തില്‍ അപമാനിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ യുവതിക്കെതിരെ കേസ് നല്‍കി.
യുവതികളെ ഇറക്കിവിട്ട ശേഷം യാത്രാക്കൂലി ചോദിച്ചതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് എൻഡിടിവിയോട് സംസാരിക്കവെ ഓട്ടോ ഡ്രൈവര്‍ വിമലേഷ് കുമാർ ശുക്ല പറഞ്ഞു. എന്നാല്‍, വിദ്യാര്‍ത്ഥികളാണ് കാശില്ലെന്നായിരുന്നു യുവതികളുടെ മറുപടി. പിന്നാലെ യുവതികളിലൊരാൾ തന്‍റെ മൊബൈല്‍ കൂട്ടത്തിലെ മറ്റൊരാൾക്ക് കൈമാറുകയും വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് ശേഷമാണ് യുവതി തന്‍റെ കോളറില്‍ പിടിച്ച് അടിക്കാന്‍ തുടങ്ങിയത്. തല്ലരുതെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യുവതി തല്ല് തുടരുകയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു.
അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് കാശ് വലിച്ചെറിഞ്ഞ് നാട്ടുകാർ, വീഡിയോ വൈറൽ
താന്‍ അവരെ തൊടുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല. പക്ഷേ, അവര്‍ തന്നെ നിരന്തരം തല്ലുകയായിരുന്നു. മാത്രമല്ല, വീഡിയോ പകര്‍ത്തി അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് തന്നെ അപമാനിക്കാനും യുവതികൾ ശ്രമിച്ചെന്നും അപമാനഭാരത്താല്‍ ഓട്ടോ ഒടിക്കാന്‍ പോലും പറ്റുന്നില്ലെന്നും അതിൽ തനിക്ക് നീതി ആവശ്യപ്പെട്ടാണ് കേസ് നല്‍കിയതെന്നും വിമലേഷ് കുമാർ ശുക്ല പറഞ്ഞു. അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച, ഓട്ടോ ഡ്രൈവറെ തല്ലിയ യുവതിയായ പ്രിയാൻഷി പാണ്ഡെ, ഓട്ടോക്കാരന്‍ തങ്ങളോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു.
അതേസമയം പ്രിയാന്‍ഷിയുടെ മറുപടിയില്‍ പരസ്പരവൈരുധ്യം ഏറെയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഓട്ടോ ഡ്രൈവര്‍ തന്നെ അസഭ്യം പറഞ്ഞതിനാലാണ് തല്ലിയതെന്നും അതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും പ്രിയാന്‍ഷി ആരോപിച്ചു. ഒപ്പം താന്‍ തന്നെയാണ് വീഡിയോ തന്‍റെ എക്സ് അക്കൌണ്ട് വഴി പങ്കുവച്ചതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഡ്രൈവർ വിമലേഷ് കുമാർ ശുക്ലയുടെ പരാതിയില്‍ മിർസാപൂർ പോലീസ് കേസെടുത്തു. അതേസയം സമൂഹ മാധ്യമ ഉപയോക്താക്കൾ ഓട്ടോഡ്രൈവറുടെ പക്ഷം ചേര്‍ന്നു. തിരിച്ചാണ് സംഭവിച്ചതെങ്കില്‍ ഇവിടെ എന്ത് പുകിലായേനെ എന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. പ്രിയ ഓട്ടോ ഡ്രൈവറെ തല്ലിയത് ശരിയായില്ലെന്നായിരുന്നു ഭൂരിപക്ഷം പേരും കുറിച്ചത്.