
വിദേശത്ത് ചില ഇന്ത്യൻ പൗരന്മാരുടെ പെരുമാറ്റത്തെക്കുറിച്ചും അത് രാജ്യത്തിന്‍റെ ആഗോള പ്രതിച്ഛായയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തായ്‌ലൻഡിൽ ജോലി ചെയ്യുന്ന മോനു അസ്മി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ സംഭവം. ഒരു ഹോട്ടലിലെ വനിതാ ജീവനക്കാരോട് ഇയാൾ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹൗസ് കീപ്പിംഗ് ജീവനക്കാരിയെ ശല്യപ്പെടുത്തുന്നതും, അവരുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരിയോടുള്ള ഇയാളുടെ പെരുമാറ്റം മുഴുവനും സ്വന്തം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ ഇയാൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വിദേശ രാജ്യങ്ങളിൽ സേവന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളോട് കാണിച്ച ഈ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഈ വീഡിയോ വൈറലായതോടെ, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യക്കാർക്കെതിരെ വിദേശ രാജ്യങ്ങളിൽ തെറ്റായ ധാരണകൾ പരത്താനും യാത്രക്കാർക്ക് കൂടുതൽ കർശനമായ പരിശോധനകൾ നേരിടാനും കാരണമാകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ വെച്ച് ഒരു ജനതയെ മുഴുവൻ വിലയിരുത്തരുതെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വിദേശയാത്രകളിൽ കൂടുതൽ ഉത്തരവാദിത്തമുള്ള പെരുമാറ്റവും സാംസ്കാരിക അവബോധവും അത്യാവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.
അതേസമയം, വലിയ തോതിലുള്ള പ്രതിഷേധത്തെത്തുടർന്ന് മോനു അസ്മിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്തതായാണ് സൂചന. ഈ വിഷയത്തിൽ തായ്‌ലൻഡ് അധികൃതരുടെ ഭാഗത്ത് നിന്നോ ഹോട്ടൽ അധികൃതരുടെ ഭാഗത്ത് നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും, ഡിജിറ്റൽ ലോകത്തെ അശ്രദ്ധയെക്കുറിച്ചും, ഒരാളുടെ മോശം പെരുമാറ്റം ഒരു രാജ്യത്തിന്‍റെ തന്നെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നുവെന്നതിലേക്കും ഈ സംഭവം വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.