
ടൂറിസത്തിന്‍റെയും സമൂഹ മാധ്യമങ്ങളുടെയും സാധ്യതകൾ വർദ്ധിച്ചതോടെ മറ്റ് രാജ്യങ്ങളെ കുറിച്ചുമുള്ള ചെറിയ വീഡിയോകൾ പോലും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം പങ്കുവയ്ക്കപ്പെടുന്നു. സഞ്ചാരികൾ അവരുടെ രാജ്യത്തെയും അനുഭവങ്ങളെയും എത്തി ചേരുന്ന രാജ്യവുമായി താരതമ്യം ചെയ്ത് പങ്കുവയ്ക്കുന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ശുചിത്വത്തെയും പൗരബോധത്തെയും താരതമ്യം ചെയ്ത ഷെനാസ് ട്രഷറിയുടെ ട്രാവല്‍ വ്ലോഗാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. വീഡിയോ ഇതിനകം കണ്ടത് 38 ലക്ഷം പേരാണ്.
ശ്രീലങ്കയിലെ എല്ല എന്ന പ്രാദേശിക റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. സ്റ്റേഷനിലൂടെ നടന്ന് കൊണ്ട് ഷെനാസ് നടത്തിയ പരാമർശമായിരുന്നു വീഡിയോയ്ക്ക് ഏറെ പ്രചാരം നൽകിയത്. ശ്രീലങ്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളെയും താരതമ്യം ചെയ്യവെ, 'നമുക്ക് സത്യത്തെ നേരിടാം. നമ്മളാണ് ഏറ്റവും വൃത്തിഹീനമായ രാജ്യം' എന്ന് ഷെനാസ് അഭിപ്രായപ്പെട്ടു. പിന്നാലെ വീഡിയോ വൈറലാവുകയും രൂക്ഷമായ വിമർശനത്തോടൊപ്പം ഷെനാസിന്‍റെ അഭിപ്രായ പ്രകടനത്തെ പിന്തുണച്ചും കാഴ്ചക്കാർ സജീവമായി. ഇന്ത്യ പൗരബോധത്തിന്‍റെ അഭാവത്തിൽ ഏറെ ബുദ്ധിമുട്ടുകയാണെന്ന് ചിലർ സമ്മതിച്ചു. അതേസമയം ഇത്തരം താരതമ്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. പിന്നാലെ ഇന്ത്യയിലെ ശുചിത്വം, വിനോദ സഞ്ചാരം, പൗര ബോധം എന്നിവയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച തന്നെ നടന്നു.
ഇന്ത്യൻ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ശുചിത്വ കുറവിനാൽ ബുദ്ധിമുട്ടുകയാണെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചു. ചില പ്രദേശങ്ങളൊഴിച്ചാൽ ഇന്ത്യയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും വൃത്തിഹീമാണെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. അതേസമയം പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മികച്ച പൗരബോധം പുലർത്തുന്നതിനും നിരവധി പേർ ശ്രീലങ്കയെ പ്രശംസിച്ചു. ഇന്ത്യയിൽ ടൂറിസത്തിനും ശുചിത്വത്തിനും ചെലവഴിക്കുന്ന പണത്തെ കുറിച്ചും ഷെറാസ് വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. മനോഹരമായ ട്രെയിൻ യാത്രകൾക്കും ബാക്ക്പാക്കർ ടൂറിസത്തിനും പേരുകേട്ട രാജ്യമാണ് ശ്രീലങ്ക. അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ എല്ല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. വിനോദ സഞ്ചാരികൾ സ്റ്റേഷനിലൂടെ ചുറ്റിനടന്ന് ഫോട്ടോകൾ എടുക്കുന്നതും ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷവും വീഡിയോയിൽ കാണാം. അതേസമയം തദ്ദേശീയരെ ആരും തന്നെ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം. ഈ വ്യത്യാസം ചൂണ്ടിക്കാണിച്ച മറ്റ് ചിലർ ഇന്ത്യൻ ജനസംഖ്യയെയും ശ്രീലങ്കൻ ജനസംഖ്യയെയും ഇത്തരം താരതമ്യങ്ങളിൽ കണക്കിലെടുക്കണമെന്നും ചൂണ്ടിക്കാണിച്ചു.