മധ്യപ്രദേശിലെ റെയ്സണിൽ മോട്ടോർ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നാട്ടുകാർ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതി കടത്തിവിട്ടു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉത്തരേന്ത്യയിൽ നിയമ വ്യവസ്ഥ കൈയിലെടുക്കുകയാണ് ജനങ്ങൾ. നിരന്തരമുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ പലപ്പോഴും പോലീസിനോ നിയമ സംവിധാനങ്ങളെയോ നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കുകയാണ് ജനങ്ങൾ. ഏറ്റവും ഒടുവിലായി. മധ്യപ്രദേശിലെ റെയ്സണിൽ നിന്നുള്ള അസ്വസ്ഥകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാടത്തിരുന്ന മോട്ടോർ മോഷണം പോയെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് നിയന്ത്രിതമായ അളവിൽ വൈദ്യുതി കടത്തിവിടുന്നതായിരുന്നു വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർക്കെതിരെ കേസെടുത്തെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
റെയ്സണിലെ കർമോഡിയ ഗ്രാമത്തിൽ ഒരു പാടത്തിന്‍റെ കരയിൽ രണ്ട് യുവാക്കളെ ഒരു തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയും പിന്നാലെ ഇലക്ട്രിക് ലൈനിൽ നിന്നും യുവാക്കളുടെ ശരീരത്തിലേക്ക് വൈദ്യുതി കടത്തി വിടുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അസ്വസ്ഥകരമായ വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നാലെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. റെയ്‌സെൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കർമോഡിയ ഗ്രാമത്തിലെ ജിതേന്ദ്ര താക്കൂർ, ഭൻവർലാൽ താക്കൂർ എന്നിവരെയാണ് അക്രമിച്ചതെന്നും ഇവർ ധനിയഖേദി ഗ്രാമത്തിലെ താമസക്കാരും ബൈരാഗി സമുദായക്കാരുമാണെന്നും പോലീസ് അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൂരമായ സമൂഹ വിചാരണ
വീഡിയോയിൽ, ആദ്യം ഒരാളെയും പിന്നീട് രണ്ട് പേരെയും ചേർത്ത് ഇലക്ട്രിക്ക് പോസീറ്റിൽ കെട്ടിയിരിക്കുന്നത് കാണാം. പിന്നാലെ ഇവരുടെ ശരീരത്തിലേക്ക് സമീപത്തെ വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി കടത്തി വിടുന്നു. ഈ സമയം യുവാക്കൾ വൈദ്യുതാഘാതമേറ്റ് വിറയ്ക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും മോഷണം സമ്മതിക്കാതിരുന്നപ്പോഴാണ് നാട്ടുകാർ ഇത്തരത്തിൽ പെരുമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന അക്രമത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.പിന്നാലെയാണ് കേസും അറസ്റ്റുമുണ്ടായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം യുവാക്കൾ ദളിത് സമൂദായത്തിൽ നിന്നുള്ളവരാണെന്നും അതാണ് ഇത്രയും ക്രൂരമായ ശിക്ഷയെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സമൂഹ മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാണിച്ചു.


