
ഇന്ത്യൻ റെയിൽവേ യാതക്കാർ വലിയ ദുരിതം അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്ന് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. പ്രീമിയർ ട്രെയിനുകൾ റെയിൽവേ ട്രാക്കുകൾ കീഴടക്കിയതോടെ ലോക്കൽ ട്രെയിനുകളിലെ യാത്രാ ദുരിതം ഇരട്ടിയായി. നേരത്തെ ലോക്കൽ ബോഗികൾ കൂടുതലുണ്ടായിരുന്ന പല ട്രെയിനുകളിലും ഇന്ന് ലോക്കൽ ബോഗികൾ വളരെ കുറവാണ്. പകരം റിസർവേഷൻ ബോഗികളുടെ എണ്ണം പതിന്മടങ്ങ് കൂടി. ഇതോടെ സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെയും ലോക്കൽ ടിക്കറ്റ് യാത്രക്കാരുടെയും ദുരിതം വർദ്ധിച്ചു. പലപ്പോഴും അണ്‍റിസേർവ്ഡ് ബോഗികളിൽ നിൽക്കാൻ പോലും ഇടമില്ലാതെ ആളുകൾ റിസർവേഷൻ ബോഗികളിലേക്ക് ചേക്കേറിത്തുടങ്ങി. ഇത് മറ്റ് പല പ്രശ്നങ്ങൾക്കും വഴിവച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ഇങ്ങനെയാണെങ്കിൽ ഇതിന്‍റെ എത്രയോ മടങ്ങ് ദുരിതമാണ് മുംബൈ പോലുള്ള വ്യവസായ നഗരത്തിലെ യാത്രക്കാർ അനുഭവിക്കുന്നത്. അവിടെ അക്ഷരാർത്ഥത്തിൽ ജീവൻ മരണ പോരാട്ടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവൻ കൈയിൽപ്പിടിച്ച് മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
മുംബൈ ലോക്കൽ ട്രെയിനിലെ യാത്ര ഒരു തമാശയല്ലെന്ന കുറിപ്പോടെ റോസി എന്ന എക്സ് ഹാൻറിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ നിരവധി പേരാണ് വീണ്ടും വീണ്ടും പങ്കുവച്ചത്. ഇതിന് പിന്നാലെ സമാനമായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ഈ മാസം ആദ്യം സിഎസ്എംടി - ബൗണ്ട് സബർബൻ ട്രെയിനിൽ സിയോണിനും മാൽഗയ്ക്കും ഇടയിൽ ട്രെയിനിലെ തിരക്കിനിടെ ട്രാക്കിലേക്ക് തെറിച്ച് വീണ് മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് മുംബൈ ട്രെയിനുകളിലെ തിരക്കിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റോസി പങ്കുവച്ച വീഡിയോ ഒരു ലേഡീസ് കോച്ചിന്‍റെ ഉള്ളിൽ നിന്നുള്ള വീഡിയോയായിരുന്നു.
ട്രെയിൻ സ്റ്റേഷനിൽ നിൽക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ബോഗിയിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ശരീരത്തിന്‍റെ മുൻഭാഗത്ത് ബാഗുകൾ ഇട്ട്, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി തൂങ്ങിക്കിടന്ന് സ്ത്രീകൾ കയറാൻ ശ്രമിക്കുന്നു. സ്റ്റേഷനിൽ വണ്ടി നിൽക്കുന്നതിന് മുമ്പ് തന്നെ ഏതാണ്ട് ആറേഴ് സ്ത്രീകൾ ട്രയിനിനുള്ളിലേക്ക് കയറുന്നു. എന്നാൽ, ഇതിനിടെ ഒരു സ്ത്രീ ബാലൻസ് തെറ്റി താഴേക്ക് വീഴാൻ ശ്രമിക്കുന്നു. പിന്നാലെ വന്നവർ അവരെ മറികടക്കാൻ ശ്രമിക്കുന്നതോടെ ഇവർ അക്ഷരാര്ത്ഥത്തിൽ ട്രെയിനും ആളുകൾക്കും ഇടിയിൽ കുരുങ്ങുന്നു. ഇതോടെ ട്രെയിൽ കയറിയ മറ്റൊരു സ്ത്രീ അവരെ വലിച്ച് ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതും ഒരുവിധത്തിൽ ഉള്ളിൽ കയറിയ സ്ത്രീ സീറ്റിനായി ഓടുന്നതും വീഡിയോയിൽ കാണാം.
ട്രെയിനിൽ കയറിപ്പറ്റാനും സീറ്റിന് വേണ്ടിയുമുള്ള യാത്രക്കാരുടെ പങ്കപ്പാടുകൾ കാഴ്ചക്കാരിൽ അക്ഷരാർത്ഥത്തിൽ ഭയം നിറയ്ക്കും. ഒരു വേള കൈവിട്ടാൽ ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴാനുള്ള സാധ്യതയും കൂടുതലാണ്. വീഡിയോകൾ വൈറലായതിന് പിന്നാലെ റെയിൽവേയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. തിരക്കുള്ള സമയങ്ങളിൽ ലോക്കൽ ട്രെയിനുകളുടെ എണ്ണം കൂട്ടുകയോ ലോക്കൽ ബോഗികളുടെ എണ്ണം കൂട്ടുകയോ വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. സ്പിരിറ്റ് ഓഫ് മുംബൈ, മുംബൈ സ്പിരിറ്റ് തുടങ്ങിയ മഹത്വവത്ക്കരണങ്ങളാണ് പ്രശ്നമെന്ന് ചിലരെഴുതി. ലോക്കൽ യാത്രക്കാർ ഒരു ദിവസം പ്രതിഷേധത്തിന് ഇറങ്ങുവരെ ഇതൊക്കെ ഇങ്ങനെ തന്നെ തുടരുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ജീവൻ പണയം വച്ചാണ് മുംബൈ ലോക്കലിലെ യാത്രയെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തിന്‍റെ സ്ഥിതി ഇതോണെങ്കിൽ അത് ഭീകരമാണെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.