തനിക്ക് ഇതുവരെയും കമ്പനിയിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും, വാർത്തകളിൽ പറയുന്നതൊക്കെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നും സനി കൃഷ്ണ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ പരിക്കേറ്റു, കമ്പനി ഒരു രൂപാ പോലും നഷ്ടപരിഹാരം തന്നില്ലെന്ന് യുവതി. ഇൻ്റീരിയർ ഡിസൈനറായ സനി കൃഷ്ണ എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തനിക്ക് ഇൻഷുറൻസ് തുകയോ ചികിത്സാ സഹായമോ നൽകിയെന്ന റാപ്പിഡോയുടെ വാദങ്ങൾ വ്യാജമാണെന്നും സനി കൃഷ്ണ പറയുന്നു. കോഴിക്കോട് സ്വദേശിനിയാണ് 32 കാരിയായ സനി കൃഷ്ണ.
ജൂൺ 17-ന് ബെംഗളൂരുവിൽ ഓഫീസിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിൽ നിന്ന് താഴെ വീഴുകയായിരുന്നു. ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കും മുഖത്ത് പ്ലാസ്റ്റിക് സർജറിക്കും വിധേയയാകേണ്ടി വന്നുവെന്നും സനി കൃഷ്ണ പറയുന്നു.
മെഡിക്കൽ ബില്ലിനായി 20 ലക്ഷം രൂപയിലധികം ചെലവുവന്നു. റാപ്പിഡോയുടെ ഇൻഷുറൻസ് പരിധി 5 ലക്ഷം രൂപ മാത്രമാണ്. ആദ്യം ഇൻഷുറൻസ് തുക മാത്രമേ നൽകൂ എന്ന് പറഞ്ഞ കമ്പനി, പിന്നീട് ഇത് പ്രത്യേക സാഹചര്യമായി കണക്കാക്കി മുഴുവൻ തുകയും നൽകാൻ തയ്യാറാണെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ, തനിക്ക് ഇതുവരെയും കമ്പനിയിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും, വാർത്തകളിൽ പറയുന്നതൊക്കെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നും സനി കൃഷ്ണ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് മൗനം പാലിക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. റാപ്പിഡോ സഹായിക്കുന്നുണ്ടെന്നത് തികച്ചും വ്യാജമായ പ്രസ്താവനകളാണ്. തന്റെ ചികിത്സയ്ക്കുള്ള മുഴുവൻ പണവും കണ്ടെത്തുന്നത് താനും കുടുംബവുമാണ് എന്നും സനി കൃഷ്ണ പറയുന്നു.
