
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ പലർക്കും ഇഷ്ടമാണ്. ചിലർ ഇതിനായി ശരീരം മുഴുവനും ടാറ്റൂ ചെയ്യുന്നു. മറ്റ് ചിലർ തലമുടിയിൽ കളറടിക്കുന്നു. അത്തരത്തിൽ വ്യത്യസ്തമായി ഒന്ന് ചെയ്ത ഒഡീഷ പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ഡിഎസ്പി രശ്മി രഞ്ജൻ ദാസ് (49) ആകെ പെട്ടുപോയ അവസ്ഥയിലാണ്. ഒഡീഷയിലെ ക്രിമിനലുകളുടെ പേടി സ്വപ്നമാണ് രഞ്ജൻ ദാസ്. അദ്ദേഹം ഒന്ന് വ്യത്യസ്തനാകാനായി തന്‍റെ തലമുടിക്ക് ചുവപ്പ് നിറം അടിച്ചു. പക്ഷേ, പിന്നാലെ സമൂഹ മാധ്യമങ്ങൾ അദ്ദേഹത്തെ എയറിൽ കയറ്റി.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ ജഗത്സിങ്പൂർ ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആണ് രശ്മി രഞ്ജൻ ദാസ്. ഡിപ്പാർട്ട്മെന്‍റിൽ അദ്ദേഹത്തിന് നല്ല പേരാണ്. ജോലി ചെയ്ത സ്റ്റേഷനികളിലെ ക്രിമിനകൾക്ക് അദ്ദേഹത്തെ ഭയമാണ്. അവരോട് യാതൊരു ദയയും രശ്മി രഞ്ജൻ ദാസിൽ നിന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ, തലമുടിയുടെ നിറം മാറ്റിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിച്ചു. രശ്മി രഞ്ജൻ ദാസിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ മീമുകൾ നിറഞ്ഞു. ട്രോളുകൾ പറ പറന്നു. പക്ഷേ. അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. എന്നാൽ ഡിപ്പാർട്ട്മെന്‍റ് അതെല്ലാം അല്പം സീരിയസായി തന്നെ കണ്ടു. ഐജി ഇടപെട്ടത്. മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാൻ രശ്മിക്ക് നിർദേശം നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രശ്മി രഞ്ജൻ ദാസ് പൊതുവിടത്തിൽ പൊലീസ് തൊപ്പി ധരിക്കാതെ ഇറങ്ങിയതോടെയാണ് വൈറാലയത്. യൂണിഫോമിലുള്ള ദാസിന്‍റെ ഫോട്ടോകൾ ഓൺലൈനിൽ ട്രോളുകൾക്കും മീമുകൾക്കും വലിയ ചർച്ചകൾക്കും കാരണമായി. ഇതോടെയാണ് ഐജി വിഷയത്തിൽ ഇടപെട്ടു. പിന്നാലെ മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാൻ നിർദേശം നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ് സേനയിലെ ഓരോരുത്തരും യൂണിഫോമിനെ ബഹുമാനിക്കുകയും അച്ചടക്കത്തിനും പൊതു മര്യാദയ്ക്കും പരമാവധി മുൻഗണന നൽകണമെന്ന് ഐജി സത്യജിത് നായ്ക് നിർദേശിച്ചു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ രശ്മി രഞ്ജൻ ദാസ് തയാറായില്ല.