
പാകിസ്ഥാനിലെ ഒരു ദീർഘദൂര ബസ് യാത്ര തന്നെ ഞെട്ടിച്ചെന്ന കുറിപ്പുമായി യുഎസ് ട്രാവൽ വ്ലോഗർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറൽ. ഹാൻഡിക്യാം ഉപയോഗിച്ച് ബസ് യാത്രക്കാരെ റെക്കോർഡ് ചെയ്യുന്ന ജീവനക്കാരുടെ വീഡിയോയായിരുന്നു അത്. എയർ കണ്ടീഷൻ ചെയ്ത ബസിൽ ഏകദേശം ആറ് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ യാത്രക്കാരുടെ വീഡിയോ ബസ് ജീവനക്കാർ ചിത്രീകരിക്കുകയായിരുന്നു. ബസ് ജീവനക്കാരൻ സീറ്റുകൾക്ക് ഇടയിലൂടെ നടന്ന് നീങ്ങി തന്‍റെ കൈയിലുള്ള ഹാന്‍റികാം ഉപയോഗിച്ച് ഓരോരുത്തരുടെയും വീഡിയോ പകർത്തുന്നത് വീഡിയോയിൽ കാണാം.
സുരക്ഷയ്ക്കായായിരിക്കാം ബസ് ജീവനക്കാർ ഇങ്ങനെ ചെയ്യുന്നതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. എന്നാൽ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്. താന്‍ മുമ്പൊരിക്കലും ഒരിടത്ത് വച്ചു ഇത്തരമൊരു വീഡിയോ ചിത്രീകരണം കണ്ടിട്ടില്ലെന്നും ഈ സമയം ബസിൽ 75 ശതമാനത്തോളം ആളുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം എഴുതി. കൊടും ചൂടിൽ എയർ കണ്ടീഷൻ ചെയ്ത വാഹനം വലിയ ആശ്വസമായിരുന്നെന്നും സമയബന്ധിതമായ യാത്രയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ചര മുതൽ ആറ് മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രയ്ക്ക് 3,600 പാകിസ്ഥാൻ രൂപ (ഏകദേശം 1182 രൂപ) താങ്ങാനാവുന്ന വിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബസ് ഒരു ടെർമിനലിൽ നിർത്തിയപ്പോൾ ഒരു യുവതി വന്ന് യുഎസ് വ്ലോഗർക്ക് വെള്ളം നൽകി. ഈ സമയം യുവതി തന്‍റെ വീഡിയോ എടുക്കുകയാണോയെന്ന് ചോദിക്കുന്നതും അല്ലെന്ന് യുഎസ് വ്ലോഗർ പറയുന്നതും കേൾക്കാം. എന്നാൽ അയാൾ ആ യുവതിയുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
വീഡിയോ ഓൺലൈനിൽ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് കാഴ്ചക്കാർ കുറിച്ചത്. സ്വന്തം വീഡിയോ മറ്റൊരാൾ എടുക്കുമ്പോൾ അസ്വസ്ഥനാകുന്ന വ്ലോഗർ മറ്റൊരാളുടെ വീഡിയോ അതും ഒരു സ്ത്രീയുടെ വീഡിയോ അനുമതിയില്ലാതെ എടുക്കുന്നതെങ്ങനെ എന്ന് പലരും ചോദിച്ചു. ഒരു യുഎസുകാരന് മാത്രമേ ഈ ലോകത്ത് പ്രിവിലേജ് അവകാശപ്പെടാൻ കഴിയൂമോ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. "ബ്രോ, അവളുടെ സമ്മതമില്ലാതെ നിനക്ക് എങ്ങനെ അവളെ റെക്കോർഡ് ചെയ്യാൻ കഴിയും? അവൾ നിന്നോട് "ഇത് ഓൺ ആണോ" എന്ന് പോലും ചോദിച്ചു, നീ 'ഇല്ല' എന്ന് പറഞ്ഞു. പിന്നെ എന്തിനാണ് അവളെ അപ്‌ലോഡ് ചെയ്യുന്നത്?" ഒരു കാഴ്ചക്കാരൻ ചോദിച്ചു.