ഉത്തർപ്രദേശിലെ അമ്രോഹയിൽ, വേർപിരിഞ്ഞ് ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ മൂന്ന് യുവതികൾ തങ്ങളുടെ ക്യാമറാമാനായ ഒരേ യുവാവിനെ വിവാഹം ചെയ്തു. രണ്ട് സഹോദരിമാരും ഒരു ബന്ധുവും ഉൾപ്പെട്ട ഈ വിവാഹത്തിന്റെ വീഡിയോ വൈറലായതോടെ, സംഭവത്തിന്റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് വലിയ ചർച്ചകൾ നടക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടി. വിവാഹത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇതിന്‍റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ. വിവാഹം കഴിച്ചവരിൽ രണ്ട് പേർ സഹോദരിമാരും മറ്റൊരാൾ അവരുടെ ബന്ധുവുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
'വയ്യ, പിരിഞ്ഞിരിക്കാൻ'
സമൂഹ മാധ്യമങ്ങൾക്കായി വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്ന സംഘത്തിലെ ക്യാമറാമാനായ യുവാവിനെയാണ് ഇവർ വിവാഹം ചെയ്തതെന്നാണ് വിവരം. മൂന്ന് യുവതികൾക്ക് വേണ്ടിയുടെ വൈറൽ വീഡിയോകൾ ഷൂട്ട് ചെയ്ത് കൊടുത്തിരുന്നത് ഇയാളാണ്. വിവാഹശേഷം പരസ്പരം വേർപിരിഞ്ഞ് ജീവിക്കാൻ താൽപര്യമില്ലായിരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് യുവതികൾ വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥി സരോജ് (20), സഹോദരി സാവിത്ര (19), ബന്ധു ഖടക്വംശി (18) എന്നിവർ. തങ്ങളുടെ ദീർഘ കാല ക്യാമറാമാനായ വികാസിനെ (വിക്കി, 20) ഹാസൻപൂരിലെ ചാമുണ്ഡ ക്ഷേത്രത്തിൽ വച്ച് ജൂലൈ 15 -നാണ് വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടന്നതായും ബന്ധുക്കളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ തങ്ങൾ എന്നത്തേക്കും പിരിയുമെന്ന് വ്യക്തമായി. വിവാഹം കഴിക്കാതിരിക്കാൻ വീട്ടുകാർ സമ്മിച്ചില്ല. സ്ത്രീകൾ വിവാഹം കഴിക്കണമെന്നാണ് വീട്ടുകാരുടെ നിർബന്ധം. ഇതേ തുടർന്ന് ഒരു വീട്ടിൽ നിന്നുള്ള മൂന്ന് സഹോദരന്മാർക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഏങ്ങുമെത്തിയില്ല. അപ്പോഴാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്നും യുവതികൾ കൂട്ടിച്ചേർത്തു. അതേസമയം മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്‍റെ സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നും സംഭവത്തിന്‍റഎ വീഡിയോ ചിത്രീകരിച്ചത് മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്‍റെ ഭാര്യയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, സംഭവം വൈറലായതോടെ ചില സാമൂഹിക-മത സംഘടനകൾ വിവാഹത്തിനെതിരെ രംഗത്തെത്തി. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യുപി പൊലീസ് അറിയിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പരാതിയില്ല, എങ്കിലും അന്വേഷണവുമായി പോലീസ്
അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാല് പേരെയും പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചതായും പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ഇന്ത്യൻ വിവാഹ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിവാഹത്തിന്‍റെ നിയമസാധുതയും പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. വ്യക്തിപരമായ സ്വാതന്ത്ര്യവും നിയമപരമായ നിയന്ത്രണങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങളും ഇതോടെ ശക്തമായി. ചിലർ യുവതികളുടെ തീരുമാനത്തെ വ്യക്തിപരമായ തെരഞ്ഞെടുപ്പായി വിലയിരുത്തി. എന്നാൽ മറ്റുചിലർ നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിഷയത്തെ സമീപിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.


