
ജോലിക്ക് ചേർന്ന ആദ്യ ദിവസം തന്നെ സ്വകാര്യ ആശുപത്രി, രോഗികളെ കൊള്ളയടിക്കുന്നത് കണ്ട് ആശങ്കപ്പെട്ട യുവ ഡോക്ടർ രാജി വച്ചു. താൻ എന്തു കൊണ്ടാണ് ആദ്യ ദിവസം തന്നെ രാജിവയ്ക്കുന്നതെന്ന് വിശദീകരിച്ച് ഡോക്ടർ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ രോഗികളെ പിഴുയന്ന ആശുപത്രി സംസ്കാരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. രോഗികളുടെ സുരക്ഷയെ കുറിച്ചും മെഡിക്കൽ ധാർമ്മികതയെ കുറിച്ചും വലിയ ചർച്ചകൾക്ക് തന്നെ വീഡിയോ തുടക്കം കുറിച്ചു.
പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ രോഗികളെ പരിചരിക്കുന്നവെന്നതിന്‍റെ പേരിൽ യുവ ഡോക്ടർ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിൽ നിന്നും രാജിവച്ചു. ചണ്ഡീഗഢിൽ താമസിക്കുന്ന ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രഭ്ലീൻ കൗർ ആണ് അധാർമ്മികമായ പ്രവർത്തികൾ നടക്കുന്നുവെന്ന് ആരോപിച്ച് ജോയിൻ ചെയ്ത ദിവസം തന്നെ ജോലി രാജിവച്ചത്. സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിനായി രോഗികളെ അനാവശ്യമായി അഡ്മിറ്റ് ചെയ്യുകയും ഐസിയുവിൽ കിടത്തുകയും ചെയ്യുന്നെന്നും ഡോക്ചർ ആരോപിച്ചു. ചണ്ഡീഗഢിൽ ഒരു മുതിർന്ന ഗൈനക്കോളജിസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി എന്ന് മാത്രമാണ് ഡോ. പ്രഭ്ലീൻ കൗർ ആശുപത്രിയെ കുറിച്ച് നൽകുന്ന വിവരം.
എന്താണ് മെഡിക്കൽ ആവശ്യം എന്നത് പോലും പരിഗണിക്കാതെ ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികളെയും അവർ അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ തന്‍റെ വീഡിയോയിൽ ആരോപിച്ചു. ആശുപത്രി ബില്ലുകൾ വർദ്ധിപ്പിക്കുന്നതിനായി അനാവശ്യമായി രോഗികളെ ഐസിയുവിൽ അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ തന്‍റെ വീഡിയോയിൽ ആരോപിക്കുന്നു. രോഗികൾക്കുള്ള ഇത്തരം അനാവശ്യ ചികിത്സകളെല്ലാം ആശുപത്രിയിലെ മുതിർന്ന ഫിസിഷ്യന്‍റെ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും ഡോക്ടർ ആരോപിക്കുന്നു. "രോഗിയുടെ സുരക്ഷയെയും മെഡിക്കൽ ധാർമ്മികതയെക്കാളോ പ്രധാനമല്ല ശമ്പളമോ സ്ഥാനമോ," എന്നും ഡോക്ചർ തന്‍റെ വീഡിയോയിൽ പറഞ്ഞു.
വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നൂറുകണക്കിന് ഹാന്‍റിലുകൾ ഡോക്ചർറുടെ വീഡിയോ പങ്കുവച്ചു. നിരവധി പേർ ഡോക്ടറെ അഭിനന്ദിക്കാനെത്തി. ആരോഗ്യരംഗത്തുള്ളയാളുകളും ഡോക്ടറുടെ സത്യസന്ധതയെ പ്രശംസിക്കാനെത്തി. 'രോഗികളെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയുടെ യഥാർത്ഥ അർത്ഥം നിങ്ങൾ തെളിയിച്ചുവെന്നായിരുന്നു ഒരു കുറിപ്പ്. മറ്റ് ചിലർ രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥാപരമായ അഴിമതിയിൽ രോഷം പ്രകടിപ്പിച്ചു. എല്ലാവരും ഡോക്ചർമാർ പോലും കള്ളന്മാരാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. സ്വകാര്യ ആശുപത്രികൾ കൊള്ളലാഭത്തിന് വേണ്ടി മാത്രമാണെന്നും അവർക്ക് മനുഷ്യന്‍റെ ജീവനിലൊന്നും ഒരു വിലയുമില്ലെന്നും ചിലർ ആരോപിച്ചു.