
വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഗാസിയാബാദിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ലിഫ്റ്റിനുള്ളിൽ രണ്ട് സ്ത്രീകൾ തമ്മിൽ കൈയാങ്കളി നടത്തുന്നതും ഒരാൾ മറ്റൊരാളുടെ മുടിയിൽ കത്തിപ്പിടിച്ച് വലിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാം. രാജ് നഗർ എക്സ്റ്റൻഷനിലെ വിൻഡ്സർ പാരഡൈസ് സൊസൈറ്റിയിലാണ് സംഭവം
സ്കൂൾ അധ്യാപികയായ ഹിന ബാരിയാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. ശ്വേത സുബെ എന്ന സ്ത്രീ വളർത്തുനായയുമായി ലിഫ്റ്റിൽ ഉണ്ടായിരുന്നുവെന്നും, തന്‍റെ വളർത്തുനായയെ ഉപയോഗിച്ച് മറ്റ് താമസക്കാർ ലിഫ്റ്റിൽ കയറുന്നത് ഇവർ തടഞ്ഞുവെന്നുമാണ് ഹിനയുടെ ആരോപണം. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും പോലീസിൽ നൽകിയ പരാതിയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നായയുമായി ലിഫ്റ്റിൽ ഉണ്ടായിരുന്ന സ്ത്രീയുടെ കൈയിൽ ഒരു വടിയുള്ളതും കാണാം. അധ്യാപിക ലിഫ്റ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ഇവർ തടയാൻ ശ്രമിക്കുന്നതും പിന്നീട് അധ്യാപിക ലിഫ്റ്റിൽ കയറിയ ശേഷം അവരെ വടി കൊണ്ട് അടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം ലിഫ്റ്റിന്‍റെ വാതിൽ അടയുന്നതും പിന്നാലെ ഇവർ അധ്യാപികയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം.
Ghaziabad - A dispute over taking a pet dog into a lift at a high-rise housing society in Ghaziabad turned violent on Saturday, with a schoolteacher alleging that she was hit with a stick, pulled by the hair and slapped after she tried to enter the elevator. CCTV footage of the… pic.twitter.com/1kGiU3q5t6
— NextMinute News (@nextminutenews7) September 14, 2026
നിമിഷങ്ങൾക്ക് ശേഷം ലിഫ്റ്റിന്‍റെ വാതിൽ തുറക്കുമ്പോൾ അധ്യാപിക സ്ത്രീയുടെ തലയ്ക്ക് കൈ കൊണ്ട് അടിക്കുന്നു. പിന്നാലെ അധ്യാപികയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കാൻ സ്ത്രീ ശ്രമിക്കുന്നതും കാണാം. ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട അധ്യാപിക സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ലിഫ്റ്റിനുള്ളിലേക്ക് കയറ്റി സ്ത്രീയ്ക്കും തനിക്കും ഇടയിൽ നിർത്തുന്നതും ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവം കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നടന്നതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. തുടർന്ന് ഹിന ബാരി നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനിലെത്തി അധ്യാപിക പരാതി നൽകി. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.