പ്രതിവര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതായി പഠനം

By Web TeamFirst Published Jan 31, 2023, 10:12 AM IST
Highlights

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ( CO2) നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.


റണാകുളം നഗരത്തിലെ വായുവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ രാത്രിയില്‍ ശ്വാസ തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി എരൂര്‍ സ്വദേശി എ രാജഗോപാല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതേ തുടര്‍ന്ന്  വായുവിലെ രാസ പദാര്‍ത്ഥത്തിന്‍റെ കാരണം കണ്ടെത്താന്‍ ദൗത്യസംഘത്തെ നിയമിക്കണെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഗ്രീന്‍ ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തി. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു റിപ്പോര്‍ട്ട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ടത്. 

കൊച്ചിയിലേത് മലിനീകരണ പ്രശ്നമാണെങ്കില്‍ ഇനി പറയുന്ന റിപ്പോര്‍ട്ട് അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ചാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പഠനം പറയുന്നത്, പ്രതിവര്‍ഷം  200 കോടി ടൺ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലോകത്ത് നീക്കം ചെയ്യപ്പെടുന്നുണ്ടെന്നാണ്.  കാര്‍ബണ്‍ ഡൈ ഓക്സൈഡ് ( CO2) നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും കാര്‍ബണ്‍ മാലിന്യങ്ങളെ ആകിരണം ചെയ്ത് നീക്കം ചെയ്യുന്നതില്‍ ഇന്നും കൂടുതല്‍ പങ്ക് വഹിക്കുന്നത് മരങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പാരീസ് ഉടമ്പടി പ്രകാരം, , 2050 ആകുമ്പോഴേക്കും താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്‍റെ കുറവ് വരുത്താന്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ 1,300 മടങ്ങ് കാർബൺ ഡൈ ഓക്സൈഡാണ് നീക്കം ചെയ്യപ്പെടുണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതായത് നിലവില്‍ മരങ്ങളും മറ്റും നീക്കം ചെയ്യുന്ന കാര്‍ബണിന്‍റെ അളവിന്‍റെ പതിന്‍മടങ്ങ് കാര്‍ണ്‍ ലോകത്ത് നിന്ന് നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പദ്ധതികളില്‍ കാര്‍ബണ്‍ നീക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വലിയ മുന്നേറ്റമാണുള്ളത്. ഈ രംഗത്ത് നിക്ഷേപവും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വിവരങ്ങളില്‍ വലിയ വിടവ് കാണാനാകുമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫോർഡ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും സഹ എഴുത്തുകാരനുമായ   സ്റ്റീവ് സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

2020 മുതൽ 2022 വരെ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനുള്ള ശേഷിയിൽ ആഗോള നിക്ഷേപം ഏകദേശം 20 കോടി ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2010 മുതൽ പൊതു ധനസഹായത്തോടെ ഈ രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി ഏകദേശം 400  കോടി ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് ഊര്‍ജ്ജവകുപ്പ് 370 കോടി ഡോളറാണ് ഈ രംഗത്ത് വകയിരുത്തിയത്. 2030 ഓടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലും കാര്‍ബണ്‍മാലിന്യം കുറയ്ക്കുന്നതിനുള്ള നീക്കം വിവിധ സംസ്ഥാനങ്ങളും തുടക്കം കുറിച്ചു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് ഈ നീക്കം. 

click me!