ഭാര്യക്കൊപ്പം നടക്കാൻ ഇറങ്ങി, 57 -കാരനെ പശുക്കൾ ചവിട്ടിക്കൊന്നു, ഭാര്യയ്‍ക്കും ​ഗുരുതര പരിക്ക്

By Web TeamFirst Published Jan 30, 2023, 1:47 PM IST
Highlights

സ്ഥിരമായി വയലിൽ പശുക്കൾ ഉണ്ടാകാറുള്ളതാണെങ്കിലും ഇത്തരത്തിൽ ഒരു അക്രമസ്വഭാവം ഒരിക്കൽ പോലും അവയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും ഇവർ പറയുന്നു.

വെസ്റ്റ് യോർക്ക്ഷയറിൽ ഭാര്യക്കൊപ്പം നടക്കുന്നതിനിടയിൽ 57 -കാരനായ ഭർത്താവിനെ പശുക്കൾ ചവിട്ടിക്കൊന്നു. ആക്രമണത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. നെതർടൺ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള വയലിലൂടെ ഭാര്യയോടൊപ്പം സായാഹ്നസവാരി നടത്തുന്നതിനിടയിലാണ് മൈക്കൽ ഹോംസ് എന്ന 57 -കാരന് നേരെ പശുക്കളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ തെരേസയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ടെലികോം ജീവനക്കാരായ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 34 വർഷമായി. വയലിലൂടെ സ്ഥിരമായി തങ്ങൾ നടക്കാറുള്ളതാണെന്നും എന്നാൽ ഒരിക്കൽപോലും ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് തെരേസ പൊലീസിനോട് പറഞ്ഞത്. പശുക്കൾ പിന്നിൽ നിന്നും വന്നതിനാൽ തങ്ങൾ അറിഞ്ഞില്ലെന്നും ഇടിച്ചിട്ടതിനുശേഷമാണ് തങ്ങളെ ലക്ഷ്യമാക്കിയാണ് പശുക്കൾ വന്നതെന്ന് അറിഞ്ഞതെന്നും ആണ് ഇവർ പറയുന്നത്. 

സ്ഥിരമായി വയലിൽ പശുക്കൾ ഉണ്ടാകാറുള്ളതാണെങ്കിലും ഇത്തരത്തിൽ ഒരു അക്രമസ്വഭാവം ഒരിക്കൽ പോലും അവയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും ഇവർ പറയുന്നു. ഇവരോടൊപ്പം രണ്ട് വളർത്തു നായ്ക്കളും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ സംഭവിച്ച ഇടിയുടെ ആഘാതത്തിൽ മൈക്കൽ ഹോംസ് തെറിച്ചുവീഴുകയും പശുക്കൾ അദ്ദേഹത്തെ ചവിട്ടി മെതിക്കുകയും ആയിരുന്നു. നെഞ്ചിൽ സാരമായി പരിക്കേറ്റ ഹോംസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തെരേസ ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മാർട്ടിൻ മിച്ചൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുക്കളാണ് അക്രമാസക്തരായത്. സാധാരണയായി തന്റെ പശുക്കൾ അത്തരത്തിൽ ആക്രമണ സ്വഭാവം കാണിക്കാറില്ല എന്നും എന്നാൽ ദമ്പതികളോടൊപ്പം നായ്ക്കളെ കണ്ടതായിരിക്കാം ഇവരെ പ്രകോപിതരാക്കിയതെന്നുമാണ് ഇയാൾ പറയുന്നത്. ഏതായാലും ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചതിനാൽ തൻറെ ഫാമിലൂടെയുള്ള നടപ്പാത അടയ്ക്കുകയും പകരം മറ്റൊരു വഴിയിലൂടെ ആക്കുകയും ചെയ്യണമെന്ന് താൻ കൗൺസിലിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.

click me!