
പ്രൊബേഷൻ കാലാവധി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വിളിച്ച യോഗത്തിൽ ബഹളം വച്ച് ജീവനക്കാരി. ഓസ്ട്രേലിയയിലെ ഒരു കമ്പനിയിലെ മാനേജരാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ജോലിക്ക് ചേർന്ന് ആറ് മാസത്തിന് ശേഷം പ്രൊബേഷൻ പരാജയപ്പെട്ടതിനെ തുടർന്ന് വിളിപ്പിച്ച യോഗത്തിൽ നിന്ന് 33 -കാരിയായ ടീം അസിസ്റ്റന്റ് ഇറങ്ങിപ്പോവുകയായിരുന്നു. അങ്ങനെ മീറ്റിംഗ് പിന്നീടൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഈ മീറ്റിംഗിൽ തന്റെ 'സപ്പോർട്ട് പേഴ്‌സൺ' ആയി അമ്മയെ കൂടി കൊണ്ടുവരുമെന്ന് അവർ അറിയിച്ചതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്.
കഴിഞ്ഞ ആറ് മാസമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ മാനേജരായി താൻ ചുമതലയേറ്റിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, നേരത്തെ മറ്റൊരാളാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നതെന്നും മാനേജർ വ്യക്തമാക്കി. നേരിട്ടോ ഓൺലൈനായോ മീറ്റിംഗിൽ പങ്കെടുക്കാൻ ജീവനക്കാരി ആദ്യം തയ്യാറായില്ല, ഒരു ഘട്ടത്തിൽ ഓഫീസിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെന്നും ഇയാൾ കുറിച്ചു.
പിന്നീട് മെസേജ് വഴിയും ഇമെയിൽ വഴിയും തിങ്കളാഴ്ചത്തേക്ക് മീറ്റിംഗ് മാറ്റിവെക്കാൻ ധാരണയായി. എന്നാൽ, യോഗത്തിൽ തനിക്കൊപ്പം അമ്മയെ കൂടി സപ്പോർട്ട് പേഴ്‌സണായി പങ്കാളിയാക്കുമെന്നാണ് ജീവനക്കാരി അറിയിച്ചത്. 33 വയസ്സുള്ള ഒരു വ്യക്തി ഇത്തരം ഔദ്യോഗിക യോഗത്തിലേക്ക് അമ്മയെ കൊണ്ടുവരുന്നത് വളരെ വിചിത്രമായി തോന്നുന്നുവെന്നും ഈ മീറ്റിംഗിനെക്കുറിച്ച് ഭയമുണ്ടെന്നുമാണ് മാനേജർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇമെയിൽ വഴി നേരിട്ട് പിരിച്ചുവിട്ടതായി അറിയിച്ചുകൂടേ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നു. എന്നാൽ, കമ്പനിയുടെ നയമനുസരിച്ച് നേരിട്ടുള്ള യോഗം നിർബന്ധമാണെന്ന് മാനേജർ മറുപടി നൽകി. ഓസ്ട്രേലിയയിലെ എച്ച്.ആർ നയങ്ങൾ അനുസരിച്ച് പിരിച്ചുവിടൽ പോലുള്ള ഔദ്യോഗിക മീറ്റിംഗുകളിൽ ജീവനക്കാർക്ക് ഒരു 'സപ്പോർട്ട് പേഴ്‌സണെ' ഒപ്പം കൂട്ടാൻ അനുവാദമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. സപ്പോർട്ട് പേഴ്‌സണെ വെക്കുന്നത് സാധാരണയാണെങ്കിലും ആളുകൾ സാധാരണയായി സഹപ്രവർത്തകരെയാണ് കൂടെക്കൂട്ടാറുള്ളതെന്നും, ബന്ധുവിനെ പ്രത്യേകിച്ച് അമ്മയെ കൊണ്ടുവരുന്നത് അസാധാരണമാണെന്നും മാനേജർ വ്യക്തമാക്കി.