
വാടകവീട് ഒഴിഞ്ഞുപോകുമ്പോൾ പെയിന്റിംഗിനായി സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും ഒരു മാസത്തെ വാടക പിടിക്കുന്നത് ശരിയാണോ? റെഡ്ഡിറ്റിൽ യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു. വാടകവീട് ഒഴിഞ്ഞുപോകുമ്പോൾ വീട് പെയിന്റ് അടിക്കുന്നതിനും മറ്റു പ്രവൃത്തികൾക്കുമായി സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് ഒരു മാസത്തെ മുഴുവൻ വാടകയും ഈടാക്കാനുള്ള ഉടമയുടെ തീരുമാനത്തെ കുറിച്ചാണ് വാടകക്കാരൻ പോസ്റ്റ് ഷെയർ ചെയ്തത്. രണ്ട് വർഷത്തോളം 3BHK ഫ്ലാറ്റിൽ താമസിച്ച ശേഷമാണ് ഈ ദുരനുഭവം.
വാടക മാസം 60,000 രൂപയാണ്. രണ്ട് വർഷത്തേക്ക് താമസിക്കാനുള്ള കരാറാണ്. വീട് ഒഴിഞ്ഞുപോകുമ്പോൾ പെയിന്റിംഗിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ഒരു മാസത്തെ വാടകയായ 60,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് കുറയ്ക്കുമെന്ന് ഉടമ അറിയിച്ചുവത്രെ.
റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ യുവാവ് തന്റെ ആശങ്ക പങ്കുവെച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അദ്ദേഹം ചോദ്യം ചെയ്തത്. താൻ വരുത്തിയ കേടുപാടുകൾക്ക് പണം നൽകാൻ തയാറാണെന്നും എന്നാൽ രണ്ട് വർഷം ഒരു വീട്ടിൽ താമസിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം കാര്യങ്ങൾ നോക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമല്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
യാതൊരുവിധ ബില്ലുകളോ വിശദമായ കണക്കോ നൽകാതെ പെട്ടെന്ന് എങ്ങനെയാണ് കൃത്യം 60,000 എന്ന സംഖ്യയിലേക്ക് ഉടമ എത്തിയത് എന്നും അദ്ദേഹം ചോദിച്ചു. ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ഭൂരിഭാഗം പേരും സാധാരണ പെയിന്റിംഗിനായി ഒരു മാസത്തെ വാടക മുഴുവൻ ഈടാക്കുന്നത് അതിരുകടന്ന നടപടിയാണെന്ന് അഭിപ്രായപ്പെട്ടു. 'ഇത് വളരെ കൂടുതലാണ്' എന്നും 'ഒരു മാസത്തെ വാടക പിടിക്കുന്നത് തീർത്തും അനീതിയാണ്' എന്നും പലരും കമന്റ് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള തുക ഈടാക്കുന്നതിന് മുൻപ് ഉടമയോട് കൃത്യമായ കണക്കുകളും ബില്ലുകളും രസീതുകളും ആവശ്യപ്പെടാൻ ചിലർ ഉപദേശിച്ചു.