
ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിലെ ഓർഡറുകൾ അടുത്ത കാലത്തായി വൈകുന്നുവെന്ന പരാതികൾ പതിവാണ്. എന്നാൽ, പിസയ്ക്കായി ഏതാണ്ട് ഒന്നര മണിക്കൂറോളം കാത്തിരുന്ന ശേഷം ഓർഡർ റദ്ദാക്കുകയും പകരമായി വെറും 60 രൂപ റീഫണ്ട് കൂപ്പൺ നൽകിയെന്നുമുള്ള യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ ഓൺലൈൻ പ്ലാറ്റ്ഫോമിലെ പ്രമുഖനായ സൊമാറ്റോയിൽ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് കുറിപ്പിൽ പറയുന്നു.
ഓർഡർ ചെയ്ത ശേഷം ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണം ലഭിച്ചില്ലെന്ന് ഹർണിത് ഖത്രി തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഏകദേശം 1.5 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാൽ, ഭക്ഷണത്തിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ പിസ എത്തുന്നതിന് പകരം സൊമാറ്റോ ഓർഡർ റദ്ദാക്കിയതായി അറിയിച്ചു. ഇതിന് പിന്നാലെ നഷ്ടപരിഹാരമെന്ന നിലയിൽ വെറും 60 രൂപ വിലവരുന്ന ഒരു റീഫണ്ട് കൂപ്പൺ നൽകിയെന്ന് ഹർണിത് എഴുതുന്നു. ഇത്രയേറെ നേരം കാത്തിരുന്നിട്ട് അവസാനം ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാതെ പകരം വെറും 60 രൂപയുടെ റീഫണ്ട് കൂപ്പൺ മാത്രം നൽകിയത് അദ്ദേഹത്തെ പ്രകോപിതനാക്കി. ഒന്നര മണിക്കൂർ വിശന്നിരുന്ന ശേഷം ചെറിയൊരു കൂപ്പൺ കൊണ്ട് പ്രശ്നം പരിഹരിക്കാനാകുമോയെന്ന് ഹർണിത് ചോദിക്കുന്നു.
Goated support by @zomato
Order gets delayed by 1.5hours : delivery partner moving away and away, and customer support after 40mins says , here’s 60rs 🤣 pic.twitter.com/nbf8SQw5KB— Harnit Khatri (@GunshotDota) August 14, 2026
ഹർണിതിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഭക്ഷണം സമയത്ത് ലഭിക്കാത്തതും അവസാനം ഭക്ഷണ ഓർഡർ തന്നെ റദ്ദാക്കിയതും ഉപഭോക്തൃ സേവനത്തിന്‍റെ നിലവാരത്തെക്കുറിച്ചും ഓൺലൈൻ ഡെലിവറി സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചു. സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ സൊമാറ്റോയുടെ നഷ്ടപരിഹാര രീതിയെയും ഉപഭോക്തൃ അനുഭവത്തെയും കുറിച്ച് നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഭക്ഷണവിതരണം വൈകിയാൽ ഉപഭോക്താവിന്‍റെ നഷ്ടപ്പെട്ട സമയത്തിനും അസൗകര്യത്തിനും എത്രത്തോളം പരിഹാരം നൽകണമെന്ന ചോദ്യവും ചിലർ ഉയർത്തി. എന്നാൽ, ഇതുവരെയായും സംഭവത്തിൽ പ്രതികരിച്ച് സൊമാറ്റോ രംഗത്തെത്തിയിട്ടില്ല. സൊമാറ്റോയിൽ മാത്രമല്ല സ്വിഗ്ഗിയിലും ഈ പ്രശ്നമുണ്ടെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ജനങ്ങളെ പറ്റിക്കുകയാണ് ഇവർ ചെയ്യുന്നതെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.