വിളിച്ചത് പൊലീസ് വേഷത്തിൽ, 19 ദിവസം ഡിജിറ്റൽ അറസ്റ്റ്, തട്ടിച്ചത് 21.55 ലക്ഷം രൂപ

Published : Oct 15, 2025, 01:59 PM IST
scammers

Synopsis

ഓഗസ്റ്റ് 9 മുതൽ 28 വരെയായി 21.55 ലക്ഷം രൂപയാണ് ഇയാൾ തട്ടിപ്പുകാർക്ക് അയച്ചു കൊടുത്തത്. കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, പൊലീസുകാരായി വേഷമിട്ട തട്ടിപ്പുകാർ ഇയാൾക്ക് 'ക്ലീൻ ചിറ്റ്' നൽകി.

ഓൺലൈൻ തട്ടിപ്പുകൾ ദിവസേനയെന്നോണം കൂടിക്കൂടി വരികയാണ്. അതിൽ തന്നെ ഏറ്റവും അധികം പറ്റിക്കപ്പെടുന്നത് പ്രായം ചെന്ന ആളുകളാണ്. അതുപോലെ ഒരു വാർത്തയാണ് മഹാരാഷ്ട്രയിൽ നിന്നും വരുന്നത്. ഒരു 70 -കാരനിൽ നിന്നും തട്ടിപ്പുകാർ കൈവശപ്പെടുത്തിയത് 21.55 ലക്ഷം രൂപയാണ്. തട്ടിപ്പുകാർ പൊലീസുകാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഓഗസ്റ്റ് 9 മുതൽ 28 വരെ 19 ദിവസം വരെ തുടർച്ചയായി അദ്ദേഹത്തെ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചു. അതിലും ഞെട്ടിക്കുന്ന കാര്യം തനിക്ക് സംഭവിച്ച ഈ അപകടം വീട്ടുകാരോട് പറയാൻ 70 -കാരൻ ഒരുമാസം എടുത്തു എന്നതാണ്.

ആഗസ്റ്റ് 9 -നാണ് നാഗ്പൂരിൽ നിന്നുള്ള 70 -കാരന് ഒരു വീഡിയോ കോൾ ലഭിച്ചത്. വിളിച്ചത് പൊലീസ് യൂണിഫോമിലുള്ള ഒരാളായിരുന്നു. കൊളാബ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണെന്നാണ് ഈ വ്യാജ പൊലീസുകാരൻ സ്വയം പരിചയപ്പെടുത്തിയത്. 70 -കാരന്റെ അക്കൗണ്ടിൽ നിന്നും ഭീകരവാദവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വേഷം ധരിച്ച തട്ടിപ്പുകാരൻ പറഞ്ഞത്.

തുടർന്ന് തട്ടിപ്പുകാരൻ വ്യാജ അറസ്റ്റ് വാറണ്ടും കേന്ദ്ര നിയമ ഏജൻസികളുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും പേരുകൾ അടങ്ങിയ ചില വ്യാജരേഖകളും ഇയാളെ കാണിച്ചു. ഒരു തീവ്രവാദ സംഘടനയുടെ പേരും പരാമർശിച്ചു. തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്ന് പറഞ്ഞ ശേഷം തട്ടിപ്പുകാർ ഇയാളിൽ നിന്നും പണം വാങ്ങിക്കാൻ തുടങ്ങി.

ഓഗസ്റ്റ് 9 മുതൽ 28 വരെയായി 21.55 ലക്ഷം രൂപയാണ് ഇയാൾ തട്ടിപ്പുകാർക്ക് അയച്ചു കൊടുത്തത്. കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, പൊലീസുകാരായി വേഷമിട്ട തട്ടിപ്പുകാർ ഇയാൾക്ക് 'ക്ലീൻ ചിറ്റ്' നൽകി. 'അന്വേഷണം' പൂർത്തിയായിക്കഴിഞ്ഞാൽ പണം തിരികെ നൽകാമെന്നും വാ​ഗ്ദ്ധാനം ചെയ്തു. എന്നാൽ, ആ തുക തിരികെ കിട്ടിയില്ല. പിന്നീടാണ് 70 -കാരന് താൻ പറ്റിക്കപ്പെട്ടതായി മനസിലാകുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വീടിന്‍റെ വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വെച്ചു; യുവതി കാരണമുണ്ടായത് നിരവധി അപകടങ്ങൾ
സ്വന്തം ജീവൻ പണയം വച്ച് 20 കുട്ടികളെ തേനീച്ച ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി, അങ്കണവാടി ആയയ്ക്ക് ദാരുണാന്ത്യം