Zero rupee note : എപ്പോഴെങ്കിലും പൂജ്യം രൂപാ നോട്ട് കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ അങ്ങനെയൊരു നോട്ടുണ്ട്!

By Web TeamFirst Published Dec 18, 2021, 11:59 AM IST
Highlights

കൈക്കൂലിക്കെതിരെ നിയമങ്ങൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുക, അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥന്മാരെ നാണം കെടുത്തുകയോ, ഭയപ്പെടുത്തുകയോ ചെയ്യുക, ഏത് രൂപത്തിലും കൈക്കൂലി തടയുക എന്നിവയാണ് നോട്ടിന്റെ ഉദ്ദേശം. 

കറൻസി(Currency) നോട്ടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് 10 മുതൽ 2000 വരെയുള്ള കറൻസി നോട്ടുകളായിരിക്കും. എന്നാൽ, നിങ്ങൾ എപ്പോഴെങ്കിലും പൂജ്യം രൂപ നോട്ടിനെ(Zero rupee note) കുറിച്ച് കേട്ടിട്ടുണ്ടോ അല്ലെങ്കിൽ കണ്ടിട്ടുണ്ടോ? വാസ്തവത്തിൽ, ഇന്ത്യയിൽ ഒരു ദശാബ്ദത്തിലേറെയായി പൂജ്യം രൂപാ നോട്ടുകൾ ഉണ്ട്. എന്നാൽ, മറ്റ് നോട്ടുകളുടെ അച്ചടിക്കുന്ന ആർബിഐ അല്ല ഇത് ഇറക്കിയത്. കാരണം അതിന് തീർത്തും വ്യത്യസ്തമായ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.  

നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നങ്ങളിൽ ഒന്നാണ് അഴിമതി, പ്രത്യേകിച്ച് കൈക്കൂലി. അതിനാൽ, നമ്മൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൈക്കൂലി വാങ്ങുന്നവർക്ക് കൊടുക്കുന്നതിന് പകരം, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ട്രോളാൻ പ്രത്യേകമായി ഒരുരൂപ നോട്ട് ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും? പൂജ്യം രൂപ നോട്ടുകൾ ഇറക്കിയതിന്റെ പിന്നിലുള്ള ഉദ്ദേശവും അതായിരുന്നു.  2007 -ൽ ഫിഫ്ത്ത് പില്ലർ എന്ന എൻജിഒയാണ് ഈ നോട്ട് ഇറക്കിയത്. ഇന്ത്യയിലെ സാധാരണ 50 രൂപ നോട്ടിനോട് സാമ്യമുള്ളതാണ് ഈ പൂജ്യം രൂപാ നോട്ടുകൾ.

മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറും അസ്സോസിയേഷൻ ഫോർ ഇന്ത്യയുടെ ഡെവലപ്‌മെന്റ് ഇൻകോർപറേഷന്റെ  യു.എസിലെ ഡയറക്ടറുമായ സതീന്ദർ മോഹൻ ഭഗത് എന്ന ഇന്ത്യൻ പ്രവാസിയാണ് ഈ ആശയത്തിന് തുടക്കമിട്ടത്. കൈക്കൂലിക്കെതിരെ നിയമങ്ങൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുക, അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥന്മാരെ നാണം കെടുത്തുകയോ, ഭയപ്പെടുത്തുകയോ ചെയ്യുക, ഏത് രൂപത്തിലും കൈക്കൂലി തടയുക എന്നിവയാണ് നോട്ടിന്റെ ഉദ്ദേശം. അതിനാൽ, ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുമ്പോഴെല്ലാം, ഈ പൂജ്യം രൂപ നോട്ടുകൾ നൽകാൻ പൗരന്മാർ ധൈര്യപ്പെട്ടു.

തമിഴ്‌നാട് ആസ്ഥാനമായുള്ള ഈ എൻ‌ജി‌ഒ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ദശലക്ഷക്കണക്കിന് നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. കൂടാതെ ബോധവൽക്കരണത്തിനായി അതിന്റെ സന്നദ്ധപ്രവർത്തകർ ഈ നോട്ടുകൾ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ വിതരണവും ചെയ്യുന്നു. അഴിമതി തുടച്ചുനീക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ ഈ നോട്ട് കൊടുത്ത് കേസ് റിപ്പോർട്ട് ചെയ്യൂ എന്നാണ് ആ നോട്ടിൽ കുറിച്ചിരിക്കുന്നത്. എൻജിഓയുടെ  അഴിമതിക്കെതിരായ ഈ പോരാട്ട തന്ത്രം അടുത്തിടെ യെമൻ, ഘാന, ബെനിൻ, മെക്സിക്കോ, നേപ്പാൾ തുടങ്ങിയ കൈക്കൂലി പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന മറ്റ് ചില രാജ്യങ്ങളും പരീക്ഷിക്കുകയുണ്ടായി.  
 

click me!