
1997 ഓഗസ്റ്റില്‍ ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ആരാധകരേറെയുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയമർന്നു. ഫാം ഹൗസിന് ആരോ തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി 1:30 ഓടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
ഡയാന രാജകുമാരിയും സഹോദരന്‍ ചാൾസ് സ്പെന്‍സറും കുട്ടിക്കാലത്ത് താമസിച്ചിരുന്നത് അൽഥോർപ് ഹൗസ് ഏസ്റ്റേറ്റിലാണ്. ചാൾസ് സ്പെന്‍സറുടെ കൈവശമാണ് നിലവില്‍ അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് ഇപ്പോഴുള്ളത്. ഏസ്റ്റേറ്റിന് കീഴിലെ ഫാം ഹൗസുകിളില്‍ ഒരെണ്ണം ആരോ തീയിട്ട് നശിപ്പിക്കുകയായിരുന്നെന്ന് ചാൾസ് സ്പെന്‍സർ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈ ചെയ്തത് രസകരമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ദുഖകരമാണെന്ന് അദ്ദേഹം ബിബിസിയോട് സംസാരിക്കവെ പറഞ്ഞു. രണ്ട് നിലയുള്ള കെട്ടിടം മുഴുവനും അഗ്നിക്കിരയാക്കപ്പെട്ടെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് അറിയിച്ചു.
അൽഥോർപ് ഏസ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന ഒരു വ്യാവസായിക കെട്ടിടം തീ പിടിത്തത്തില്‍ കത്തിയമര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഫാം ഹൗസും കത്തിയമര്‍ന്നത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഫാം ഹാസില്‍ ഏറെ കാലമായി നവീകരണ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടെന്ന് ഏസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഫോക്സ് പറഞ്ഞു. 18 -ാം നൂറ്റാണ്ടില്‍ പണിത ഫാം ഹൗസ് തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിയമർന്നെങ്കിലും ചുറ്റുവട്ടത്തുള്ളവയ്ക്ക് കേടുപാടുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.