വിദേശത്ത് 59 വർഷത്തേക്ക് ജയിലിലായ മറ്റൊരു മലയാളി, ആനന്ദ് ജോൺ

By Web TeamFirst Published Aug 24, 2019, 12:37 PM IST
Highlights

മലയാളികൾക്ക് സങ്കല്പിക്കാനാകുന്നതിലുമപ്പുറം വിജയങ്ങൾ അമേരിക്കയിലെ ഫാഷൻ രംഗത്ത് ആനന്ദ് ജോൺ സ്വന്തമാക്കിയിരുന്നു. വിജയത്തിന്റെ കൊടുമുടിയിൽ നിന്നും മൂക്കും കുത്തി ആനന്ദ് താഴെ വീണപ്പോൾ താങ്ങി നിർത്താൻ ആരുമുണ്ടായില്ല. 

വിദേശത്ത് ചെന്ന് ഒരു മലയാളി കേസിൽപ്പെടുന്നതും അറസ്റ്റിലാകുന്നതും ജയിലിൽ  അടയ്ക്കപ്പെടുന്നതും ഒന്നും പുതുമയല്ല. ഇതിനു മുമ്പും തങ്ങളുടെ പ്രവൃത്തിമണ്ഡലങ്ങളിൽ അസാധാരണമായ വിജയങ്ങൾ കൈവരിച്ചിട്ടുള്ള പല മലയാളികൾക്കും അവിചാരിതമായി വിദേശമണ്ണിൽ ക്രിമിനൽ കേസുകൾ നേടിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അവർ ജയിലിലും അടക്കപ്പെട്ടിട്ടുണ്ട്. ഈയടുത്ത്, കേസിൽ കുടുങ്ങി അവിചാരിതമായി ജയിലിലായ ഒരു മലയാളിക്കുവേണ്ടി മുഖ്യമന്ത്രി നടത്തിയ അനുനയ ശ്രമങ്ങൾ വിവാദമായിരിക്കുകയാണല്ലോ..

മുൻകാലങ്ങളിൽ ഇങ്ങനെ വിദേശങ്ങളിൽ ചെന്ന് അറസ്റ്റിലായിട്ടുള്ള മലയാളികളുടെ പേരുകളും, അവരെ മോചിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ സർക്കാരുകൾ കാണിച്ചിട്ടുള്ള താത്പര്യവും ഉദാസീനതയും എല്ലാം തന്നെ ചർച്ചയാവുകയുണ്ടായി. അക്കൂട്ടത്തിൽ ഉയർന്നുവന്ന ഒരു പേരാണ് ആനന്ദ് ജോണിന്റേത്. കേരളത്തിലെ ഒരു പ്രസിദ്ധ പിന്നണിഗായകന്റെ അടുത്ത ബന്ധുകൂടിയായ ആനന്ദ് ജോൺ ഫാഷൻ രംഗത്ത് അമേരിക്കയിൽ ഏറെ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്ത, നിരവധി ഫാഷൻ ഷോകളിൽ തന്റെ സാന്നിധ്യമറിയിച്ച, ഹോളിവുഡിലെ പല താരങ്ങൾക്കും വേണ്ട വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിരുന്ന ഒരു സെലിബ്രിറ്റി ഫാഷൻ ഐക്കൺ ആയിരുന്നു.  സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിക്കാതെ കഴിഞ്ഞ പത്തുവർഷമായി അമേരിക്കയിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്നിൽ 59  വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ആനന്ദ് ജോൺ എന്ന് പലരും ആരോപിക്കുന്നുണ്ട്.  അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയതാണ് എന്നാണ് അവർ കരുതുന്നത്. 

ആരാണ് ഈ ആനന്ദ് ജോൺ. എന്തിനാണ് അമേരിക്കയിലെ കോടതി അദ്ദേഹത്തിന്  59  കൊല്ലത്തെ തടവുശിക്ഷ വിധിച്ചത് ? 

 

ആനന്ദ് ജോണിനെ തുറുങ്കിലടച്ചത് എന്തിനായിരുന്നു..? 

മലയാളികൾക്ക് സങ്കല്പിക്കാനാകുന്നതിലുമപ്പുറം വിജയങ്ങൾ അമേരിക്കയിലെ ഫാഷൻ രംഗത്ത് ആനന്ദ് ജോൺ സ്വന്തമാക്കിയിരുന്നു. വിജയത്തിന്റെ കൊടുമുടിയിൽ നിന്നും മൂക്കും കുത്തി ആനന്ദ് താഴെ വീണപ്പോൾ താങ്ങി നിർത്താൻ ആരുമുണ്ടായില്ല. ആനന്ദിനുമേൽ ഒന്നിനുപിന്നാലെ ഒന്നായി ചുമത്തപ്പെട്ടത് 32  ബലാത്സംഗ കേസുകളാണ്. ആനന്ദിന്റെ സഹോദരിയും ഫാഷൻ ഡിസൈനറുമായ സഞ്ജന സഹോദരനെ രക്ഷപ്പെടുത്താൻ പലവിധേനയും ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. 

 ഇപ്പോൾ 59  വർഷത്തെ തടവിന്  വിധിക്കപ്പെട്ട് പത്തുവർഷത്തോളമായി ജയിലിൽ കിടക്കുന്ന ആനന്ദ് തന്റെ നിരപരാധിത്വം പ്രമേയമാക്കിക്കൊണ്ട് ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 14 വയസുമുതൽ 21  വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളാണ് ആനന്ദിനെതിരെ ബലാത്സംഗ പരാതി ഉയർത്തിയിരിക്കുന്നത്. അതൊക്കെയും ഉഭയസമ്മതത്തോടുള്ള ബന്ധങ്ങളായിരുന്നു എന്നും തന്നോടുള്ള വംശീയ വിദ്വേഷം നിമിത്തം അമേരിക്കയിലെ പൊലീസുകാർ, തന്നെ മനഃപൂർവം കുടുക്കിയതാണ് എന്നുമാണ്  ആനന്ദിന്റെ വാദം. അമേരിക്കയിലെ ഏറ്റവും സമ്പന്നർ മാത്രം താമസിക്കുന്ന ബെവർലി ഹിൽസിലെ ആഡംബര വിലയിലായിരുന്നു ആനന്ദിന്റെ വാസം.

മോഡലിംഗിന് അവസരവും തേടി വരുന്ന ചെറുപ്പക്കാരികളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു ആനന്ദ് ചെയ്തത്. ഇവാങ്ക ട്രംപ് അടക്കമുള്ള പല മോഡലുകൾക്കും ആദ്യമായി അവസരം നൽകിയത്  ജോണായിരുന്നു. ഇങ്ങനെ തന്റെയടുത്ത് അവസരത്തിനായി വന്നവരോട് ബന്ധം സ്ഥാപിക്കുക വഴി താൻ കാണിച്ചത് തികഞ്ഞ അരാജകത്വമാണ് എന്ന് ആനന്ദ് ജോൺ തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും, ആ ബന്ധങ്ങൾ ഒക്കെയും പെൺകുട്ടികളുടെ പൂർണ്ണ സമ്മതത്തോടെയും സഹകരണത്തോടെയുമായിരുന്നു എന്നും താൻ ഒരു ക്രിമിനൽ കുറ്റവും ചെയ്തിട്ടില്ലെന്നും ജോൺ ഇന്നും പറയുന്നു. 


എല്ലാറ്റിനും പിന്നിൽ വംശീയ വെറി മാത്രമാണ് എന്ന് ആനന്ദ് ജോൺ പറയുന്നു. തവിട്ടു നിറമുള്ള ഒരാൾ വിദേശത്തുനിന്നും അമേരിക്കയിൽ വന്നു സ്ഥിരതാമസമാക്കി, പലരും പരിശ്രമിച്ചു പരാജയപ്പെട്ടിട്ടുള്ള ഫാഷൻ മേഖലയിൽ സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചത് പലർക്കും ബോധിച്ചിട്ടില്ല.  തദ്ദേശവാസികളായ യുവതികളോട് സ്വതന്ത്രമായ ബന്ധങ്ങളിൽ ഏർപ്പെട്ടതും മറ്റും ഒട്ടും ഇഷ്ടപെടാതിരുന്ന ചിലർ നടത്തിയ വൻ ഗൂഢാലോചനയ്ക്ക്  ബലിയാടാവുകയായിരുന്നു എന്ന് ആനന്ദും ബന്ധുക്കളും പറയുന്നു.  ചെന്നൈ ലയോള കോളേജിലും പിന്നീട് ന്യൂയോർക്കിലെ പാർസൻസ് സ്‌കൂൾ ഓഫ് ഡിസൈനിലും പഠിച്ചിറങ്ങിയ ആനന്ദ് ജോൺ ചുരുങ്ങിയ കാലം കൊണ്ടാണ് സ്വന്തമായി ഒരു ഫാഷൻ ലൈൻ സ്ഥാപിക്കുന്നതും പ്രശസ്തിയിലേക്കുയരുന്നതും സമ്പത്താർജ്ജിക്കുന്നതും. അതുപോലെ തന്നെ വളരെ പെട്ടെന്നാണ് കേസുകളിൽ അകപ്പെട്ട് ജോണിന്റെ കഷ്ടകാലം തുടങ്ങുന്നതും.  ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങളെ ഫാഷന്റെ പ്രഭയിൽ കുളിപ്പിച്ച, ഫാഷൻ രംഗത്ത് നിരവധി പരീക്ഷണങ്ങൾ നടത്തിയ ഈ ചെറുപ്പക്കാരൻ ഇന്ന് ഒരേ യൂണിഫോറം മാത്രം ധരിക്കാൻ അനുവാദമുള്ള ഒരു അമേരിക്കൻ ജയിലിൽ അടുത്ത 59  വർഷത്തേക്ക് മോചനമില്ലാതെ കിടക്കുകയാണ്. 

 

 

click me!