
സ്ത്രീകൾ ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകാൻ ആഗ്രഹിക്കുന്നതിന് മുൻപ് നല്ലൊരു അമ്മയാകാൻ ശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാണ്‍പൂരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണറുടെ ഈ പരാമർശം എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'നിങ്ങൾ ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകട്ടെ, ആദ്യം ഒരു മികച്ച അമ്മയാകൂ. വീട്ടിലെ ഭക്ഷണം എങ്ങനെ പാകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം' എന്നായിരുന്നു ഗവർണർ പറഞ്ഞത്. വിവാഹശേഷവും വിദ്യാഭ്യാസം തുടരുന്നതോടൊപ്പം, യുവതികൾ തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി സംഭാവന നൽകണമെന്നും അവർ പറഞ്ഞു. വിവാഹശേഷം സ്ത്രീകൾ വിദ്യാഭ്യാസം നിർത്തരുത്. തങ്ങളുടെ അറിവും നൈപുണ്യവും രാഷ്ട്രനിർമ്മാണത്തിനായി ഉപയോഗിക്കണമെന്നും ഗവർണർ പറഞ്ഞു.
കുട്ടികളെ സ്കൂളുകളിലോ കോളേജുകളിലോ പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിച്ച ശേഷം എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ചെറിയൊരു വീഴ്ച പോലും അവരുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കാം' എന്നും അവർ പറഞ്ഞു. ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്നത് ധാർമ്മിക മൂല്ല്യങ്ങൾ കുറയുന്നത് കൊണ്ടാണ് എന്നും അക്കാദമിക് അറിവുപോലെ തന്നെ ധാർമ്മിക മൂല്യങ്ങളും പ്രധാനമാണ് എന്നും ആനന്ദിബെൻ പട്ടേൽ പറഞ്ഞു.