
2 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞതിന് അധികം തുക ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായി യുവതി. ബെംഗളൂരുവിൽ നിന്നുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. റാപ്പിഡോ വഴിയാണ് യുവതി ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ശ്രേയ എന്ന യുവതി എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് പ്രകാരം റാപ്പിഡോയിൽ ബുക്ക് ചെയ്തതിന് പിന്നാലെ ഓട്ടോ ഡ്രൈവർ വീടിന്റെ മുന്നിലെത്തി. എന്നാൽ, കാത്തിരിക്കാൻ പറഞ്ഞതിന്റെ പേരിൽ അയാൾ തന്നോട് കയർത്തു സംസാരിച്ചു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
‘ഞാനൊരു ഓട്ടോ ബുക്ക് ചെയ്തു. താക്കോൽ തിരയുന്നതിനായി ഒരു രണ്ട് മിനിറ്റ് കാത്തിരിക്കാൻ ഞാനയാളോട് പറഞ്ഞു. ഞാൻ താഴെ എത്തിയപ്പോൾ അയാൾ എന്റെയടുത്ത് കയർക്കാനും എന്നെ ഭീഷണിപ്പെടുത്താനും നോക്കി’ എന്നാണ് യുവതി പറയുന്നത്. നീ ഇവിടെ നിന്നും എങ്ങനെ പോകുമെന്ന് ഞാനൊന്ന് കാണട്ടെ എന്ന് ഡ്രൈവർ തന്നോട് പറഞ്ഞതായും യുവതി ആരോപിക്കുന്നു.
പിന്നീട് റാപ്പിഡോ ഇയാളെ സസ്‍പെൻഡ് ചെയ്തതായി യുവതി കമന്റിൽ കുറിച്ചിരിക്കുന്നതായി കാണാം. എങ്കിലും തന്റെ വീടിന്റെ മുന്നിൽ വച്ചാണ് ഈ സംഭവം നടന്നത് എന്നതിനാൽ തന്റെ സുരക്ഷയെ കുറിച്ചോർത്ത് പേടിയുണ്ട് എന്നും യുവതി പറയുന്നു. അതേസമയം, എക്സിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. സുരക്ഷയെ കുറിച്ച് തന്നെയാണ് പലരും കമന്റിൽ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, ഡ്രൈവർ എന്തുകൊണ്ടാണ് 10 മിനിറ്റായി കാത്തിരിക്കുകയാണ് എന്ന് ആവർത്തിച്ച് പറയുന്നത് എന്ന് ചോദിച്ചവരും ഉണ്ട്.
10 മിനിറ്റ് കാത്തിരിക്കേണ്ടി വന്നിട്ടില്ല എന്നും തന്നെ എത്തേണ്ട സ്ഥലത്ത് എത്തിക്കാതെയാണ് അയാൾ വഴക്കിട്ടുകൊണ്ടിരുന്നത് എന്നും യുവതി പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പൊലീസും പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്.