ബോഡി മോഡിഫിക്കേഷൻ നടത്തി; ഭയന്ന് ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ

By Web TeamFirst Published Jan 26, 2023, 3:13 PM IST
Highlights

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റു ചെയ്ത ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ആഗ്രഹം.

വിദേശരാജ്യങ്ങളിൽ പലതരത്തിലുള്ള ശസ്ത്രക്രിയകളിലൂടെയും ശരീരത്തിൽ കളർ ചെയ്തും ടാറ്റൂ ചെയ്തുമൊക്കെ രൂപമാറ്റം വരുത്തുന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമാണ്. ബോഡി മോഡിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ സ്വന്തം  ശരീരത്തിൽ രൂപമാറ്റം വരുത്തുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിൽ അന്യഗ്രഹ ജീവിയുടെ രൂപത്തിലേക്ക് മാറിയ യുവാവ് ഇപ്പോൾ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ്. കാരണം മറ്റൊന്നുമല്ല ഇയാളുടെ രൂപം കണ്ട് ആളുകൾ ഭയന്ന് ഓടുന്നതിനാൽ റസ്റ്റോറന്റുകളിൽ ഒന്നിലും ഇയാളെ പ്രവേശിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല.

ഫ്രാൻസിൽ നിന്നുള്ള ആന്റണി ലോഫ്രെഡോ എന്ന ചെറുപ്പക്കാരനാണ് ഇത്തരത്തിൽ ഒരു ഭീകരജീവിയുടെ രൂപത്തിലേക്ക് മാറിയത്. ബ്ലാക്ക് ഏലിയൻ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ആളുകൾ പലതരത്തിൽ മോഡി മോഡിഫിക്കേഷൻ നടത്തിയതിന്റെ വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രമാത്രം ഭയാനകമായ രീതിയിൽ ആരും ഒരുപക്ഷേ ചെയ്തിട്ടുണ്ടാവില്ല. ആളുകൾ കണ്ടാൽ ഭയപ്പെടുന്ന ഒരു ഭീകരജീവിയുടെ രൂപം കൈവരാൻ ഇയാൾ തന്റെ ശരീരത്തിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ കേട്ടാൽ അമ്പരക്കും.

ശസ്ത്രക്രിയയിലൂടെ ഇരു ചെവികളും മുറിച്ചുമാറ്റി. കൈകളിലെ ചില വിരലുകൾ മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ളവ  മുറിച്ചുമാറ്റി. നാവ് രണ്ടായി പിളർന്നു. പല്ലുകളുടെ അഗ്രഭാഗം കൂർപ്പിച്ച് മൂർച്ചകൂട്ടി അവയ്ക്ക് പല വർണ്ണങ്ങൾ നൽകി. ശരീരം മുഴുവൻ കറുത്ത കളർ ടാറ്റൂ ചെയ്തു. കീഴ് ചുണ്ട് തുളച്ചു. തല മുഴുവൻ കൊമ്പുകൾക്ക് സമാനമായ രീതിയിൽ മുഴകൾ സൃഷ്ടിച്ചു. മൂക്കിന്റെ അഗ്രഭാഗം മുറിച്ച് ദ്വാരങ്ങളുടെ വലിപ്പം കൂട്ടി. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ആഴത്തിൽ മാംസം മുറിച്ച് നീക്കി അവിടെയെല്ലാം ഒരിക്കലും മാഞ്ഞു പോകാത്ത രീതിയിലുള്ള മുറിപ്പാടുകൾ സൃഷ്ടിച്ചു. ഇങ്ങനെ ഇയാൾ സ്വന്തം ശരീരത്തിൽ ചെയ്തുകൂട്ടാത്ത കാര്യങ്ങളില്ല. 

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ആഗ്രഹം. അത് ഇപ്പോൾ സാധ്യമായി. പക്ഷേ, കൂട്ടത്തിൽ ചെറിയൊരു പണി കൂടി കിട്ടിയ വിഷമത്തിലാണ് ഇയാൾ. ആളുകൾ തന്നെ കണ്ടാൽ ഭയന്ന് ഓടുന്നതിനാൽ റസ്റ്റോറന്റുകളിൽ ഒന്നിലും തന്നെ പ്രവേശിപ്പിക്കുന്നില്ല എന്നാണ് ഇയാളുടെ പരാതി. അതുകൊണ്ടുതന്നെ വിശന്നാൽ ഭക്ഷണം കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും ഇയാൾ പറയുന്നു. പക്ഷേ, എന്തൊക്കെയായാലും മറ്റുള്ളവരെ ഭയപ്പെടുത്തി കൊണ്ടുള്ള തന്റെ ഈ ജീവിതം താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം.

click me!