സമ്പത്ത് എങ്ങനെ വിഭജിക്കണം എന്നതിന് കത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ പുതിയ നിയമ നിര്‍മ്മാണം അനിശ്ചിതത്വം നിറഞ്ഞതും പ്രവചനാതീതവുമാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
50 വർഷം പഴക്കമുള്ള വിവാഹമോചന നിയമങ്ങൾ പുനഃപരിശോധിച്ച് ദമ്പതിമാര്‍ക്ക് വിവാഹ മോചന ഉടമ്പടികള്‍ എളുപ്പത്തിലാക്കാനുള്ള ശ്രമത്തിലാണ് ബ്രീട്ടീഷ് സര്‍ക്കാര്‍. നിയമ പരിഷ്ക്കരണത്തിലൂടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്ക് നല്‍കുന്ന വലിയ ഫീസ് തുക ഒഴിവാക്കാന്‍ കഴിയുമെന്ന് കരുതുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹ മോചനത്തിന് ശേഷം ദമ്പതികളുടെ സാമ്പത്തിക ആസ്തികള്‍ വിഭജിക്കുന്നത് 1973 ലെ മാട്രിമോണിയൽ കോസസ് നിയമത്തെ അടിസ്ഥാനമാക്കിയത്. ഈ നിയമമാണ് ഇപ്പോള്‍ പുനപരിശോധനയിലുള്ളത്.
ജഡ്ജിമാർക്ക് വിവേചനാധികാരം ഉപയോഗിക്കാൻ അനുവദിക്കുന്ന നിലവിലെ നിയമമനുസരിച്ച് വിവാഹ മോചിതരാകുന്ന ദമ്പതിമാര്‍ ചെലവേറിയ നിയമ പോരാട്ടങ്ങൾക്കായി പണം ചെലവഴിക്കാന്‍ നിർബന്ധിക്കപ്പെടുന്നു. സമ്പത്ത് എങ്ങനെ വിഭജിക്കണം എന്നതിന് കത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ പുതിയ നിയമ നിര്‍മ്മാണം അനിശ്ചിതത്വം നിറഞ്ഞതും പ്രവചനാതീതവുമാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ടിലെ പ്രമുഖ വിവാഹമോചന അഭിഭാഷകയായ ബറോണസ് ഫിയോണ ഷാക്കിൾട്ടൺ ഈ മാസം ഹൗസ് ഓഫ് ലോർഡ്‌സിനോട് ബോധിപ്പിച്ചത്, എന്നെപ്പോലുള്ള വിവാഹമോചന പരിശീലകർ കേസ് വാദിച്ച് 50 വർഷം കൊണ്ട് വലിയ സമ്പത്തുണ്ടാക്കുന്നുവെന്നായിരുന്നു. സ്വതന്ത്ര ഏജൻസിയായ ലോ കമ്മീഷനോട് വിവാഹമോചന കേസുകളിലെ നിയമ നിര്‍മ്മാണത്തിന്‍റെ പുനരവലോകനത്തെ കുറിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി ബെല്ലമി മാധ്യമങ്ങളെ അറിയിച്ചു. വരുന്ന അവലോകന യോഗത്തില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള നിയമത്തിന്‍റെ പ്രയോഗ സാധ്യതകളെ കുറിച്ചും നിയമത്തില്‍ എവിടെയൊക്കെയാണ് പ്രശ്നങ്ങള്‍ ഉള്ളതെന്നും പഠിക്കുന്നതിനും മറ്റ് രാജ്യങ്ങളിലെ സമാന നിയമവുമായി താരതമ്യം നടത്താനും നിയമ കമ്മീഷനാണ് ഏറ്റവും അനുയോജ്യമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. കഴിഞ്ഞ 50 വർഷമായി ബ്രിട്ടീഷ് സാമൂഹികാവസ്ഥയില്‍ വന്ന മാറ്റം പ്രതിഫലിപ്പിക്കാന്‍ പഴയ നിയമത്തിന് സാധിക്കുന്നില്ലെന്നും നിയമപരിഷ്കരണത്തിന് പിന്നിലുള്ളവര്‍ വാദിക്കുന്നു.