ലോറിയുടെ ബോണറ്റിൽ കയറി, പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ!

By Web TeamFirst Published Dec 2, 2022, 11:11 AM IST
Highlights

"ഇത്രയും വലിയ ശബ്ദമുള്ള എഞ്ചിന്റെ അരികിൽ 60 മൈൽ വേഗതയിൽ സഞ്ചരിച്ചപ്പോൾ അവൻ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകുമെന്ന് ഞങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല" എന്നും ആർ‌എസ്‌പി‌സി‌എ പറഞ്ഞു.

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച യാത്ര ചെയ്തത് 250 മൈൽ, അതായത് ഏകദേശം 400 കിലോ മീറ്റർ. ഇപ്പോൾ ആ പൂച്ചയുടെ ഉടമകളെ അന്വേഷിക്കുകയാണ് ആർഎസ്പിസിഎ (Royal Society for the Prevention of Cruelty to Animals). സതാംപ്ടണിൽ നിന്ന് പുറപ്പെട്ടതാണ് ട്രക്ക്. അത് മെർസിസൈഡിലെ ലിസ്കാർഡിലെ സൂപ്പർമാർക്കറ്റിൽ എത്തിയപ്പോഴാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയെ അതിന്റെ ബോണറ്റിൽ കണ്ടെത്തിയത്. 

അവിടെ എത്തുമ്പോഴേക്കും അത് മുഴുവനും എണ്ണയിൽ മുങ്ങിയിട്ടുണ്ടായിരുന്നു എന്നും ആകെ ഭയന്നരണ്ടാണ് അത് ഇരുന്നിരുന്നത് എന്നും ആർഎസ്പിസിഎ പറഞ്ഞു. അവരതിന് യോർക്കി എന്ന് പേര് ഇട്ടു, ഇപ്പോൾ അതിന്റെ ഉടമകളെ കണ്ടെത്താനാവും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. 

ആർഎസ്പിസിഎ പൂച്ചയുടെ ദേഹത്ത് മൈക്രോചിപ്പിന് വേണ്ടി അന്വേഷിച്ചു എങ്കിലും നിർഭാ​ഗ്യവശാൽ അത് കണ്ടെത്താൻ സാധിച്ചില്ല. മിക്കവരും വളർത്തു മൃ​ഗങ്ങൾക്ക് ഇപ്പോൾ ചിപ്പുകൾ ഘടിപ്പിക്കാറുണ്ട്. ഇതുവഴി അവയെ നഷ്ടപ്പെട്ടു പോയാലും കണ്ടെത്തുക എളുപ്പമാവും. എന്നാൽ, യോർക്കിയുടെ ദേഹത്ത് അത്തരത്തിൽ ഒരു ചിപ്പുണ്ടായിരുന്നില്ല എന്ന് ആർഎസ്പിസിഎ പറഞ്ഞു. 

"ഇത്രയും വലിയ ശബ്ദമുള്ള എഞ്ചിന്റെ അരികിൽ 60 മൈൽ വേഗതയിൽ സഞ്ചരിച്ചപ്പോൾ അവൻ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകുമെന്ന് ഞങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല" എന്നും ആർ‌എസ്‌പി‌സി‌എ പറഞ്ഞു. അവൻ ദുർഘടമായ ഒരു യാത്രയെ ആണ് അതിജീവിച്ചത്. യോർക്കിയുടെ ഉടമകളെ കണ്ടെത്താൻ സാധിച്ചാൽ അത് തങ്ങൾക്ക് വലിയ സന്തോഷം നൽകുമെന്നും ആർഎസ്പിസിഎ പറഞ്ഞു. 

ഏതായാലും യോർക്കിയുടെ അവസ്ഥ കണ്ടതോടെ ആളുകളോട് വാഹനം എടുക്കുമ്പോൾ പൂച്ചയെ പോലുള്ള വല്ല മൃ​ഗങ്ങളും കുടുങ്ങിയിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് ചാരിറ്റിയുടെ പക്ഷം. 

tags
click me!