
നോയ്‍ഡയിലെ ഒരു അപാർട്മെന്റിന്റെ മേൽക്കൂര തകർന്നു വീണിരിക്കുന്ന ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചൊവ്വാഴ്ച നോയിഡ സെക്ടർ 75-ലെ 'ഗാർഡേനിയ ഗേറ്റ്‌വേ' സൊസൈറ്റിയിലാണ് മേൽക്കൂര ഇടിഞ്ഞു വീണത്. കിടക്കയിലേക്ക് മേൽക്കൂര തകർന്നു വീഴുന്നതിന് തൊട്ടുമുമ്പ് വരെ ഇവിടെ ആളുകളുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ല. ടാറ്റൂണിങ് ടവറിലെ (C-2) ഫ്ലാറ്റ് നമ്പർ 1814 -ലാണ് അപകടമുണ്ടായത്. കട്ടിലിന് മുകളിൽ കോൺക്രീറ്റ് അവശിഷ്ടങ്ങളും പൊടിയും കുന്നുകൂടിക്കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
രാകേഷ് ഖോക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്ലാറ്റ്. അപകടവിവരമറിഞ്ഞ് നിർമ്മാതാക്കൾ അറ്റകുറ്റപ്പണികൾക്കായി ആളെ അയച്ചെങ്കിലും, സൊസൈറ്റിയിലെ മറ്റ് താമസക്കാർ ഇവരെ തടഞ്ഞു. ഫ്ലാറ്റ് സമുച്ചയത്തിലുടനീളം അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്നാണ് താമസക്കാരുടെ ആവശ്യം. 99 ഏക്കർ വെബ്‌സൈറ്റ് പ്രകാരം 70 ലക്ഷം മുതൽ 2 കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റുകളാണ് ഈ സൊസൈറ്റിയിലുള്ളത്.
Another fear unlocked 😱
It’s advisable to avoid investing in flats in 2026, as they have lost their reliability. pic.twitter.com/4hcNeYXjNk— Divya Gandotra Tandon (@divya_gandotra) July 16, 2026
സംഭവം പുറത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ച കമ്പികളുടെയും സിമന്റിന്റെയും ഗുണനിലവാരമില്ലായ്മയും ചോർച്ചയുമാണ് അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫ്ലാറ്റുകളുടെ നിർമ്മാണത്തിന്റെ നിലവാരം പരിശോധിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്തതും അഴിമതിയുമാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുകയാണ്. ഇത്രയും അപകടം പിടിച്ച ഫ്ലാറ്റുകളിൽ എങ്ങനെയാണ് ആളുകൾ താമസിക്കുക എന്നും പലരും ചോദിച്ചു.