​ഗുരുതരമായ രോ​​ഗത്തെ അതിജീവിച്ചവർക്ക് പ്രണയം കണ്ടെത്താനായി ഒരു റിയാലിറ്റി ഷോ

Published : Aug 31, 2026, 02:36 PM IST
Love Against Time

Synopsis

മാരകമായ രോഗങ്ങളോട് പൊരുതുന്ന 20-നും 30-നും ഇടയിൽ പ്രായമുള്ള എട്ടുപേരാണ് ഇതിൽ പങ്കെടുക്കുന്നത്. സാധാരണ ഡേറ്റിംഗ് ഷോകളിലെ തമാശകൾക്കും പ്രണയസല്ലാപങ്ങൾക്കും പകരം, ഹൃദയം തൊടുന്ന കത്തുകളിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചാണ് മത്സരാർത്ഥികൾ ഇവിടെ പ്രണയയാത്ര ആരംഭിക്കുന്നത്.

ഗുരുതരമായ രോഗങ്ങളോട് പോരാടുന്ന യുവാക്കൾ തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നടത്തുന്ന ധീരമായ ശ്രമങ്ങൾ പ്രമേയമാക്കിയ പുതിയ സൗത്ത് കൊറിയൻ ഡേറ്റിംഗ് റിയാലിറ്റി ഷോ ചൈനീസ് പ്രേക്ഷകർക്കിടയിൽ വൻ തരംഗമാകുന്നു. അടുത്തിടെ 'സെഹുൾ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം' (SBS) പുറത്തിറക്കിയ 'ലവ് എഗെയ്‌ൻസ്റ്റ് ടൈം' എന്ന പരിപാടിയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്.

നിരവധി ഡേറ്റിംഗ് റിയാലിറ്റി ഷോകൾക്ക് പേരു കേട്ടതാണ് സൗത്ത് കൊറിയൻ വിനോദരംഗമെങ്കിലും, ഈ പരിപാടിയുടെ വ്യത്യസ്തമായ ആശയമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. മാരകമായ രോഗങ്ങളോട് പൊരുതുന്ന 20-നും 30-നും ഇടയിൽ പ്രായമുള്ള എട്ടുപേരാണ് ഇതിൽ പങ്കെടുക്കുന്നത്. സാധാരണ ഡേറ്റിംഗ് ഷോകളിലെ തമാശകൾക്കും പ്രണയസല്ലാപങ്ങൾക്കും പകരം, ഹൃദയം തൊടുന്ന കത്തുകളിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചാണ് മത്സരാർത്ഥികൾ ഇവിടെ പ്രണയയാത്ര ആരംഭിക്കുന്നത്.

ഫയർഫൈറ്റർ ആകാൻ ഒരു വർഷത്തോളം കഠിനമായി പരിശ്രമിച്ച കിം ജോങ്-ഈൻ, സ്വപ്നജോലിക്കായുള്ള പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് തനിക്ക് 'അക്യൂട്ട് മൈലോയിഡ് ലുക്കീമിയ' ആണെന്ന് തിരിച്ചറിയുന്നത്. അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഉണ്ടായ ഗുരുതരമായ സെഡ് എഫക്ടുകൾ കാരണം അദ്ദേഹത്തിന്റെ ശ്വാസകോശം, സന്ധികൾ, വിരലുകൾ എന്നിവയുടെ പ്രവർത്തനം ഇപ്പോഴും ദുർബലമാണ്.

മറ്റൊരു മത്സരാർത്ഥിയായ കിം സിയോൺ-ഹോയ്ക്ക് അപൂർവ്വയിനം ലിംഫോമ ബാധിച്ചപ്പോൾ, താൻ കാമുകിക്ക് ഒരു ഭാരമാകരുതെന്ന് കരുതി അദ്ദേഹം ആ ബന്ധം വേർപെടുത്തുകയായിരുന്നു.

ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഏടുകളെ അതിജീവിച്ച്, വീണ്ടും പ്രണയത്തെ ധീരമായി നെഞ്ചിലേറ്റാനാണ് ഇവർ ഇവിടെ എത്തിയിരിക്കുന്നത്. 'അക്കൗസ്റ്റിക് ന്യൂറോമ' എന്ന രോഗത്തിന് ചികിത്സ തേടുന്നതിനിടയിൽ ഇടത് ചെവിയുടെ കേൾവിശക്തി നഷ്ടപ്പെടുകയും ഒരു മാസത്തിനുള്ളിൽ 20 കിലോ തൂക്കം കൂടുകയും ചെയ്ത കിം നാ-യോങ് എന്ന യുവതിയും ഇതിലുണ്ട്. ഈ യാത്ര ജീവിതത്തെയും മരണത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ സഹായിച്ചുവെന്ന് അവർ ഓർത്തെടുക്കുന്നു.

ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ യുവാക്കളുടെ ജീവിത വീക്ഷണത്തെയും പ്രണയത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് ഷോയുടെ പ്രൊഡ്യൂസർ ലീ ഈൻ-സോൾ വ്യക്തമാക്കുന്നു. രോഗത്താലുള്ള ബുദ്ധിമുട്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, രോഗത്തെ നേരിട്ടതിന് ശേഷം യുവാക്കൾ എങ്ങനെയാണ് തങ്ങളുടെ ജീവിതം പുനർനിർമ്മിക്കുന്നതെന്നും സ്നേഹം കണ്ടെത്തുന്നതെന്നും കാണിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിൽ പങ്കെടുക്കുന്നവർക്ക് തങ്ങൾ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കായി ആകെയുള്ള 100 മിനിറ്റ് സമയം പങ്കുവെക്കാനുള്ള അവസരവുമുണ്ട്. ജീവിതത്തോടും പ്രണയത്തോടുമുള്ള തങ്ങളുടെ മനോഭാവം പുനഃപരിശോധിക്കാൻ ഈ ഷോ പ്രചോദനമായെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

കോളേജ് പഠനം പാതിവഴിയില്‍ നിര്‍ത്തി, പോക്കിമോൻ കാർഡ് വിറ്റ് യുവാവ് നേടിയത് കോടികൾ
ഇന്ത്യ വിട്ടുപോകാൻ അച്ഛൻ 30 ലക്ഷം രൂപ ഓഫർ ചെയ്തു, എന്തു ചെയ്യണം? സംശയം പങ്കുവച്ച് യുവാവ്