ഡൽഹി ഫയർ സർവീസ് ഒരു വര്‍ഷം രക്ഷിച്ചത് ഏഴായിരത്തിലേറെ ജീവനുകളെ !

By Web TeamFirst Published Jan 31, 2023, 3:32 PM IST
Highlights

പക്ഷികൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തത് സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ആയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നുഷ്യർക്ക് മാത്രമല്ല ജന്തുജാലങ്ങൾക്കും പലപ്പോഴും അഗ്നിശമന സേനാംഗങ്ങൾ രക്ഷകരായി മാറാറുണ്ട്. കുഴിയിൽ വീണ പശുവിനെയും കിണറ്റിൽ വീണ പൂച്ചയെയും എന്തിനേറെ പറയുന്നു പട്ടത്തിൽ കുടുങ്ങിപ്പോകുന്ന പക്ഷികളെ വരെയും ഒരു വിളി കേൾക്കേണ്ട താമസം രക്ഷിക്കാനായി ഓടിയെത്താറുണ്ട് അഗ്നിശമന സേനാംഗങ്ങൾ. ഇത്തരത്തിൽ പോയ വർഷം 7,000 ത്തിലേറെ ജന്തുജാലങ്ങളെ തങ്ങൾക്ക് രക്ഷിക്കാനായി എന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിൽ 4,000 ത്തിൽ ഏറെ പക്ഷികളും 3,000 ത്തിൽ അധികം മൃഗങ്ങളും ഉൾപ്പെടുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

പി ടി ഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം. ദേശീയ തലസ്ഥാനത്തെ അഗ്നിശമന സേനാംഗങ്ങൾ 2022 ജനുവരി മുതൽ ഡിസംബർ വരെ സഹായം തേടി വിളിച്ച 28,449  കോളുകളോടാണ് പ്രതികരിച്ചത്. ഇതിൽ ഏഴായിരത്തിലധികം കോളുകൾ പക്ഷികളും മൃഗങ്ങളും അപകടത്തിൽപ്പെട്ട വിവരം അറിയിച്ച് കൊണ്ടുള്ളതായിരുന്നു. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ 3,354 മൃഗങ്ങളെയും 4,182 പക്ഷികളെയും രക്ഷപ്പെടുത്തുകയും ചെയ്തു.

പക്ഷികൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തത് സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ആയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകൾ പരമ്പരാഗതമായി പട്ടം പറത്തുകയും മരങ്ങളിൽ നിന്നും തൂണുകളിൽ നിന്നും ചരടുകൾ തൂക്കിയിടുകയും ചെയ്യുന്നതാണ് ഈ ദിവസങ്ങളിൽ പക്ഷികൾ അപകടത്തിൽപ്പെടാന്‍ പ്രധാന കാരണമെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഈ ദിവസങ്ങളിൽ പട്ടത്തിൽ കുടുങ്ങി പോയ ഒരു മൂങ്ങയെ ഉൾപ്പെടെ ജീവനോടെ രക്ഷപ്പെടുത്താൻ ആയത് സന്തോഷകരമായ അനുഭവമായിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിചേര്‍ത്തു. ഓരോ ജീവനും തങ്ങൾ വിലപ്പെട്ടതായിയാണ് കാണുന്നതെന്നും  ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട് എന്നറിഞ്ഞാൽ അത് മനുഷ്യനാണോ മൃഗമാണോ എന്ന് ചിന്തിക്കാറില്ലെന്നും എത്ര സാഹസപ്പെട്ട് ആയാലും അപകടത്തിലായ ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരിക്കും മുൻപിലെ ലക്ഷ്യം എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
 

click me!