
അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിടാതെ പിന്തുടരുന്ന ഹവാനാ സിന്‍ഡ്രോം (Havana Syndrome) എന്ന അജ്ഞാതരോഗത്തെക്കുറിച്ച് പഠിച്ച സി.ഐ.എയുടെ (CIA) വിദഗ്ധ സമിതി റിപ്പോര്‍ട്ടു പുറത്തുവന്നു. ഏതോ രഹസ്യ ഉപകരണം (Concealed device) ഉപയോഗിച്ച് വഴിമാറ്റിയ ഊര്‍ജമാവാം (Directed Energy) ഈ ദുരൂഹ രോഗത്തിനു കാരണമാവുന്നതെന്നാണ് ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡയരക്ട് ചെയ്ത വൈദ്യുതി കാന്തിക തരംഗമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഈ ഗുരുതര രോഗം പടരാനിടയായത് എന്നാണ് സമിതിയുടെ നിഗമനം. യു എസ് രഹസ്യാന്വേഷണ സമിതികളുടെ മുന്‍കൈയില്‍ തെരഞ്ഞെടുക്കപ്പെട്ട സാങ്കേതിക, ആരോഗ്യ മേഖലകളിലെ അതിവിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ യഥാര്‍ത്ഥമാണെന്ന് വ്യക്തമായി. ഇതിലെ ചില കേസുകള്‍ ഇനിയും വിശദീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, ഹവാനാ സിന്‍ഡോമിനെ പൂര്‍ണ്ണ വ്യക്തതയോടെ വിശദീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിനും കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്.
ആയിരത്തിലേറെ രഹസ്യരേഖകള്‍ പരിശോധിച്ചും ഈ രോഗത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തിയുമാണ് സമിതി പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവിധ സാദ്ധ്യതകള്‍ സമിതി വിശദമായി പരിശോധിച്ചു. അതില്‍നിന്നാണ്, ഒളിപ്പിച്ചുവെച്ച ഉപകരണത്തില്‍നിന്നുള്ള വൈദ്യുത കാന്തിക തരംഗം എന്ന സാദ്ധ്യതയ്ക്ക് ഈ വിഷയം യുക്തിഭദ്രമായി വിശദീകരിക്കാന്‍ കഴിയുമെന്ന് സമിതി കണ്ടെത്തിയത്.
ഹവാനാ സിന്‍ഡ്രോം: തീരാത്ത ദുരൂഹതകള്‍
2016 മുതലാണ് അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഈ അജ്ഞാത രോഗം കണ്ടുവന്നത്. ആറു വര്‍ഷമായിട്ടും എന്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ രഹസ്യമെന്ന് കണ്ടെത്താനായിട്ടില്ല. വിചിത്രമായ നിരവധി നിഗമനങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതുമായി ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ഒരു ധാരണ. വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളെയും സംശയിക്കുന്നുണ്ട്. ഇതിനെ കുറിച്ചൊക്കെ അമേരിക്ക വിശദമായ അന്വേഷണം തുടരുകയാണ് എങ്കിലും ഇതുവരെ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല.
ഇതുവരെ ആയിരത്തിലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്. അതിനിടയിലാണ് പുതുതായി ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിന് പുറമേ ഹവാനയിലെത്തിയ ചില കനേഡിയന്‍ പൗരന്‍മാരിലും ഈ പ്രശ്നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കൊളംബിയയിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാരകമായ ഈ രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു തൊട്ടുമുമ്പായി ജര്‍മനിയിലെ യു എസ് എംബസി ഉദ്യോഗസ്ഥന് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.ഐഎ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് 2021 സെപ്തംബര്‍ 20-ന് ഹവാന സിന്‍ഡ്രോം സ്ഥീരീകരിച്ചിരുന്നു. എന്തുകൊണ്ടാണ് യു എസ് ഉദ്യോഗസ്ഥരെ ഈ അജ്ഞാതരോഗം പിന്തുടരുന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നത്‌ള. രോഗബാധിതരായ സി ഐ എ, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം കൊളംബിയയില്‍നിന്നുള്ള വാര്‍ത്ത പുറത്തുവന്നത്.
നിരവധി സമിതികള്‍ ഈ രോഗത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പല അന്വേഷണ സംഘങ്ങളും പല തരം നിമനങ്ങളിലാണ് എത്തിയത്. ഒടുവിലായാണ്, സി ഐ എ നിയോഗിച്ച സാങ്കേതിക ആരോഗ്യ വിദഗ്ധരുടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒളിപ്പിച്ചു വെച്ച ഒരുപകരണമാവാം ഈ രോഗത്തിന് കാരണമാവുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യുത കാന്തിക തരംഗം വഴിമാറ്റിയാവണം തങ്ങള്‍ ലക്ഷ്യമിട്ട അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഈ രോഗം വിതച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, ഏത് തരം ഉപകരണമാണ് ഉപയോഗിക്കുന്നതെന്നോ ആരായിരിക്കും ഇതിന്റെ പുറകിലെന്നോ വ്യക്തമാക്കാന്‍ റിപ്പോര്‍ട്ടിനും കഴിഞ്ഞിട്ടില്ല.
കാതില്‍ തുളച്ചുകയറുന്ന ശബ്ദം
2016-ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേര് ഇതിന് ലഭിച്ചതും. പിന്നീട് ജര്‍മനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ഈ രോഗം ബാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന യു എസ് നയതന്ത്ര, സിഐഎ ഉദ്യോഗസ്ഥരിലും കുടുംബങ്ങള്‍ക്കിടയിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഈ രോഗത്തെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. കാതില്‍ തുളച്ചുകയറുന്ന ശബ്ദം മുഴങ്ങുന്നു എന്നാണവര്‍ ആദ്യം പറഞ്ഞത്. മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദമായിരുന്നു അതെന്നാണ് അവര്‍ പറഞ്ഞത്. വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗം പോകുമ്പോഴുള്ള സമ്മര്‍ദ്ദം കാതില്‍ അനുഭവപ്പെടുന്നതായും അവര്‍ വിശദീകരിച്ചു. ഏതോ ഒരജ്ഞാതന്‍ സമീപത്തുനിന്നും എനര്‍ജി ബീമുകള്‍ പ്രയോഗിച്ചതുപോലെയാണ് തോന്നിയതെന്ന് പിന്നീട് ചിലര്‍ പറഞ്ഞു.
ദുരൂഹമായ രോഗം
മനുഷ്യന്റെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഏതോ സോണിക് ഉപകരണങ്ങള്‍ വച്ചാകാം ഇതെന്ന ആദ്യനിഗമനം അങ്ങനെയാണ് ഉണ്ടായത്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിശക്തി നഷ്ടമാകല്‍, ചെവിക്കുള്ളില്‍ മുഴക്കം, തലയ്ക്കുള്ളില്‍ അമിത സമ്മര്‍ദം, ഓര്‍മക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ എന്നിവയാണ് ഇതിന്റെ രോഗലക്ഷണങ്ങളായി പറയുന്നത്.
ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്. ഇത് അവരുടെ ദൈനംദിന ജീവിതത്തെ തകിടം മറിച്ചത്രെ. രോഗം ബാധിച്ച ചിലര്‍ക്ക് പെട്ടെന്നുതന്നെ രോഗം ഭേദമായി. എന്നാല്‍ മറ്റുചിലര്‍ക്ക് പ്രശ്‌നങ്ങള്‍ കാലങ്ങളോളം നീണ്ടുനിന്നു. നിത്യജീവിതത്തെ ബാധിക്കുന്ന തരത്തില്‍ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലം നീണ്ടു. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് തലച്ചോറില്‍ കേടുപാടുകള്‍ സംഭവിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ തലയോട്ടിക്കോ മറ്റ് അസ്ഥിഭാഗങ്ങള്‍ക്കോ ത്വക്കിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്താണ് ഇതിനു കാരണം?
ഹവാന സിന്‍ഡ്രോമിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് 2016-ലാണ്. അതു കഴിഞ്ഞ് ആറു വര്‍ഷങ്ങള്‍. ആയിരത്തോളം പേര്‍ക്ക് ഈ രോഗം വന്നു. എന്നിട്ടും ഇതിന്റെ കാരണം കണ്ടുപിടിക്കാനായില്ല. അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ കണ്ടെത്തിയ സി ഐ എ സംഘത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ഇക്കാര്യം അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഉണ്ടായിട്ടില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റഷ്യയുടെ രഹസ്യ ആക്രമണമാണ് ഇതെന്നായിരുന്നു തുടക്കത്തിലെ നിഗമനം. റഷ്യയ്ക്ക് മാത്രമേ ഇത്തരം ഒരാക്രമണം നടത്താനാവൂ എന്നായിരുന്നു ആദ്യ നിഗമനം.
റഷ്യന്‍ നിര്‍മിത സോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ എനര്‍ജി ബീമുകള്‍ ഇവയാണ് രോഗമുണ്ടാക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. റഷ്യന്‍ ചാരവിഭാഗത്തെയാണ് ഇക്കാര്യത്തില്‍ അമേരിക്ക ആദ്യം സംശയിച്ചത്. എന്നാല്‍, ഇപ്പോള്‍ ചൈനയുടെ പേരും കേള്‍ക്കുന്നുണ്ട്.ജൈവായുധ ഗവേഷണങ്ങള്‍ക്കായി വന്‍ തുക ചെലവിടുന്ന ചൈനയ്ക്ക് ഇത്തരമൊരു ആക്രമണത്തിന് കഴിയാമെന്നാണ് നിഗമനം.
കാരണം റേഡിയോ തരംഗങ്ങളോ?
പ്രത്യേകതരം റേഡിയോ ഫ്രീക്വന്‍സി ഉപകരണത്തില്‍നിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങളാണ് സംഭവത്തിനു വഴിവയ്ക്കുന്നതെന്ന് 2019-ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രജേണലില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വഴിമാറ്റിയ ്വൈദ്യുതി കാന്തിക തരംഗങ്ങളാണ് ഇതിനു പിന്നിലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
അമേരിക്കന്‍ സൈന്യം, എഫ് ബി ഐ, സി.ഐ.എ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ എന്നീ ഏജന്‍സികളെല്ലാം ഇപ്പോഴും ഈ രോഗത്തിന്റെ പുറകിലാണ്. അധികം വൈകാതെ ഇതിനൊരു കൃത്യമായ വിശദീകരണം കിട്ടുമെന്നാണ് യു എസ് വിശ്വസിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സി.ഐ.എ വക്താവ് വ്യക്തമാക്കി.