
പലതരത്തിലുള്ള പ്രണയകഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ, ഇത്രമാത്രം ഭീകരവും വിചിത്രവുമായ ഒരു പ്രണയകഥ മറ്റൊന്ന് ഉണ്ടാകില്ല. മരിച്ചുപോയ ഒരു യുവതിയുടെ മൃതദേഹം ശവക്കല്ലറ തുറന്നു പുറത്തെടുത്ത് ആരും അറിയാതെ മൃതദേഹത്തിനൊപ്പം അമേരിക്കക്കാരനായ ഒരു ഡോക്ടർ കഴിഞ്ഞത് ഏഴ് വർഷക്കാലമാണ്. തൻറെ കാമുകിയാണ് ഈ യുവതി എന്ന വിചിത്രവാദം ആണ് മൃതദേഹത്തിനൊപ്പം കഴിയാനുള്ള കാരണമായി ഇയാൾ പറഞ്ഞത്. യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള കാൾ ടാൻസ്‌ലർ എന്ന ഡോക്ടർ ആണ് തൻറെ ചികിത്സയിലിരിക്കെ മരിച്ചുപോയ യുവതിയുടെ മൃതദേഹം ശവക്കല്ലറ തുറന്ന് പുറത്തെടുത്ത് മൃതദേഹത്തിന് ഒപ്പം ഏഴു വർഷക്കാലത്തോളം ജീവിച്ചത്. മരിയ എലെബ മിലാഗ്രോ ഡി ഹോയോസ് എന്ന യുവതിയുടെ മൃതദേഹത്തിനൊപ്പം ആണ് ഇയാൾ കഴിഞ്ഞത്.
മരിച്ച സ്ത്രീ തന്റെ കാമുകിയാണെന്നായിരുന്നു ഇയാളുടെ വാദം. നിരന്തരം എലീനയുടെ ആത്മാവ് പ്രേതമായി എത്തി തന്നോട് മുൻപ് സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഇയാൾ പറഞ്ഞത്. എലീനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായാണ് താൻ ആരും അറിയാതെ മൃതദേഹം ശവക്കല്ലറ തുറന്നു പുറത്തെടുത്തത് എന്ന് ഇയാൾ പറയുന്നു. തുടർന്ന് ഏഴ് വർഷക്കാലത്തോളം ഇയാൾ മൃതദേഹത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു. മരിയയുടെ മൃതദേഹത്തിന്റെ മുഖത്ത് മാസ്കും കണ്ണുകളിൽ കൂളിംഗ് ഗ്ലാസും ധരിപ്പിച്ചിരുന്നു.
ഫ്ലോറിഡയിലെ കീ വെസ്റ്റിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് 21 -കാരിയായ എലീനയെ ടാൻസ്‌ലർ പരിചയപ്പെടുന്നത്. ക്ഷയരോഗത്തിന് ആയിരുന്നു അവർ ചികിത്സ തേടിയെത്തിയത്. രോഗിയായാണ് എലീനയെ പരിചയപ്പെടുന്നതെങ്കിലും പിന്നീട് ഇയാൾ പെൺകുട്ടിയുമായി കൂടുതൽ അടുക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എലീന മരിച്ചു. വീട്ടുകാർ എലീനയുടെ മൃതദേഹം സംസ്കരിച്ചെങ്കിലും അവരറിയാതെ ശവക്കല്ലറ തുറന്ന് ടാൻസ്‌ലർ മൃതദേഹം മോഷ്ടിക്കുകയായിരുന്നു. തനിക്ക് 12 വയസ്സുള്ളപ്പോൾ കണ്ട ഒരു സ്വപ്നത്തിൽ എലീനയെ താൻ കണ്ടിട്ടുണ്ട് എന്നും തൻറെ ഭാവി വധു എലീനയാണ് എന്ന് അറിയിച്ചു എന്നുമാണ് ടാൻസ്‌ലർ അവകാശപ്പെടുന്നത്.
ശവക്കല്ലറയിൽ എലീനയുടെ മൃതദേഹം കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുകയും ടാൻസ്‌ലർ പിടിയിലാക്കുകയും ചെയ്യുന്നത്. ഈ ഭൂമുഖത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ ഡോക്ടർ താനാണ് എന്നാണ് ടാൻസ്‌ലർ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ താൻ നടത്തിയത് എലീനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആണെന്നും ഇയാൾ പറയുന്നു.