
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി എങ്ങനെയാണ് തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിത്തീർന്നത് എന്ന അനുഭവം പങ്കുവച്ച് യുവതി. എക്സിലാണ് (ട്വിറ്റർ) യുവതി തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്.
ശ്രേയ എന്ന യുവതി പറയുന്നത് ഒരു വർഷത്തിലേറെയായി അവരുടെ അമ്മ ചുമകൊണ്ട് കഷ്ടപ്പെടുകയായിരുന്നു എന്നാണ്. പല ഉന്നതരായ ഡോക്ടർമാരെയും സമീപിച്ചു. ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി എന്നിവയുൾപ്പെടെ പലതരം ചികിത്സകളും പരീക്ഷിച്ചു. എന്നാൽ, അമ്മയുടെ അവസ്ഥ മോശമായതല്ലാതെ മറ്റൊന്നുമുണ്ടായില്ല. മാത്രമല്ല, ഈ അവസ്ഥ തന്നെ ഒരു ആറ് മാസം കൂടി തുടർന്നാൽ അത് ഗുരുതരമായേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
അവസാനം അവൾ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. അവളുടെ അമ്മയ്ക്കുള്ള ലക്ഷണങ്ങളും വിശദീകരിച്ചു. പല കാരണങ്ങളും പറഞ്ഞ കൂട്ടത്തിൽ ഒരെണ്ണം അവളെ അമ്പരപ്പിച്ചു. രക്തസമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലമായിരിക്കാം എന്നായിരുന്നു ചാറ്റ്ജിപിടി പറഞ്ഞത്. ഇത് അവൾ ഡോക്ടർമാരുമായി സംസാരിക്കുകയും അമ്മയുടെ മരുന്ന് മാറ്റി നൽകുകയും ചെയ്തു. ആ മരുന്ന് കഴിച്ച് തുടങ്ങിയതോടെ അമ്മയുടെ ചുമ കുറഞ്ഞും തുടങ്ങി.
തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചത് ചാറ്റ്ജിപിടിയാണ് എന്നാണ് ശ്രേയ പറയുന്നത്. താൻ ഒട്ടും വലുതാക്കി പറയുന്നതല്ലെന്നും മറിച്ച് ശരിക്കും തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായത് ചാറ്റ്ജിപിടിയാണ് എന്നുമാണ് ശ്രേയ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയോട് എന്നും ഇതിന് നന്ദിയുള്ളവളായിരിക്കും എന്നും അവർ പറയുന്നു.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. എന്നാലും ഡോക്ടർമാർക്ക് എന്തുകൊണ്ട് ഇത് തിരിച്ചറിയാൻ സാധിച്ചില്ല എന്ന ആശങ്കയും ആളുകൾ പങ്കുവച്ചു.
അതേസമയം, ചാറ്റ്ജിപിടി നടത്തുന്ന രോഗനിർണയം ശരിയായിക്കൊള്ളണമെന്നുമില്ല. നിർബന്ധമായും രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാരെ കൂടി കണ്ട് വിദഗ്ദ്ധാഭിപ്രായം തേടാൻ ശ്രദ്ധിക്കുമല്ലോ.