സംഭവത്തിൽ കുട്ടികൾ ഇപ്പോഴും അസ്വസ്ഥരാണെന്ന് ചില രക്ഷിതാക്കൾ അവകാശപ്പെടുന്നു. കൂടാതെ മുൻകാലങ്ങളിൽ വംശീയതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു.
കാലിഫോര്‍ണിയ(California)യിലെ ഒരു സ്കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക്(Eight high schoolers) നേരെ കര്‍ശന നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുകയാണ് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. കാരണം, വേറെയൊന്നുമല്ല, നഗ്നമായ ശരീരഭാഗങ്ങളില്‍ നാസി(Nazi) അടയാളമായ സ്വസ്തിക വരച്ച് ചേര്‍ത്ത ചിത്രങ്ങള്‍ ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വീറ്റ്‌ലാൻഡ് യൂണിയൻ ഹൈസ്‌കൂൾ, വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. "ഞങ്ങളുടെ ഡിസ്ട്രിക്ട് നമ്മുടെ വിദ്യാർത്ഥികളെ പരസ്പരം ബഹുമാനിക്കുന്നവരാകാനാണ് പഠിപ്പിക്കുന്നത് എന്ന് ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു" എന്ന് സ്കൂള്‍ സൂപ്രണ്ട് നിക്കോൾ ന്യൂമാൻ ഒരു പത്രക്കുറിപ്പിൽ എഴുതി. ഫോട്ടോയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.
ഏതെങ്കിലും വിദ്യാർത്ഥിയോടോ സ്റ്റാഫ് അംഗത്തോടൊ ഉള്ള വിവേചനം, അവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ സ്കൂളുകള്‍ പ്രോത്സാഹിപ്പിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു. എന്നാല്‍, സംഭവത്തിൽ കുട്ടികൾ ഇപ്പോഴും അസ്വസ്ഥരാണെന്ന് ചില രക്ഷിതാക്കൾ അവകാശപ്പെടുന്നു. കൂടാതെ മുൻകാലങ്ങളിൽ വംശീയതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു.
സ്‌കൂളിലെ വംശീയതയ്‌ക്കെതിരെ പോരാടുന്നതിന് ജില്ല സ്വീകരിച്ച നടപടികൾ കൃത്യമായി വ്യക്തമല്ലെങ്കിലും, 'അക്കാദമിക് മികവും ഉത്തരവാദിത്തമുള്ള പൗരന്മാരേയും വളര്‍ത്തുന്ന സുരക്ഷിതമായ പഠന അന്തരീക്ഷം നൽകുന്നതിന് നേതാക്കൾ പ്രതിജ്ഞാബദ്ധരാണെന്ന്' ന്യൂമാൻ അവകാശപ്പെടുന്നു. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്നും എങ്ങനെയാണ് ഇത്തരം ഒരു പെരുമാറ്റം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായത് എന്ന് പരിശോധിക്കും എന്നും അവര്‍ പറയുന്നു.