ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍; 60,000 കുറ്റവാളികളെ പാര്‍പ്പിക്കാം

By Web TeamFirst Published Feb 3, 2023, 9:40 AM IST
Highlights

എൽ സാൽവഡോറിലെ ഏറ്റവും വലിയ ജയിലായ ലാ എസ്‌പെരാൻസയിൽ 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും നിലവിൽ 33,000 തടവുകാരാണ് ഉണ്ടായിരുന്നത്. 

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവഡോറില്‍ അടുത്ത കാലത്തായി കുറ്റവാളികളുടെ സംഖ്യയില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് കള്ളക്കടത്ത് ലോബികളുടെ പ്രവര്‍ത്തനമാണ് രാജ്യത്ത് കുറ്റവാളികളുടെ വര്‍ദ്ധനവിന് കാരണം. കുറ്റവാളികള്‍ വര്‍ദ്ധിച്ചതോടെ ഇവരെ പാര്‍പ്പിക്കാനുള്ള അസൗകര്യങ്ങളില്‍ ശ്വാസം മുട്ടുകയായിരുന്നു രാജ്യം. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്‍റ് നയിബ് ബുകെലെയുടെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടിയ ഗുണ്ടാ വിരുദ്ധ നടപടികളുടെ രാജ്യത്ത് തടവുകാരുടെ സംഖ്യയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാക്കി. 

നടപടിക്ക് പിന്നാലെ ഏഴ് മാസത്തിനിടെ സൈന്യവും പൊലീസും അറസ്റ്റ് ചെയ്തത് ഏതാണ്ട് 62,000 ത്തിലധികം പേരെയാണ്. അതിന് മുമ്പ് തന്നെ കുറ്റവാളികളാല്‍ ശ്വാസം മുട്ടിയിരുന്ന ജയിലുകളില്‍ ഈ വര്‍ദ്ധനവ് കൂടുതല്‍ ദുരിതത്തിലാക്കി. എൽ സാൽവഡോറിലെ ഏറ്റവും വലിയ ജയിലായ ലാ എസ്‌പെരാൻസയിൽ 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും നിലവിൽ 33,000 തടവുകാരാണ് ഉണ്ടായിരുന്നതെന്ന് പറയുമ്പോള്‍ ആ സാഹചര്യം ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് പിന്നാലെയാണ് പുതിയ ജയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേശ്യകൾ, പ്ലേസ്റ്റേഷനുകൾ, സ്‌ക്രീനുകൾ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് ജയിലുകളില്‍ പ്രവേശനമുണ്ടാകില്ലെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

എൽ സാൽവഡോറിലെ ടെകോളൂക്കയിലെ പുതിയ ടെററിസം കൺഫൈൻമെന്‍റ് സെന്‍ററില്‍ 40,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇസ്താംബുൾ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റൻഷ്യറിയാണ് നിലവിലെ ഏറ്റവും വലിയ ജയിലെന്ന ഖ്യാതി നേടിയിരുന്നത്. എന്നാല്‍, എൽ സാൽവഡോര്‍ ടെററിസം കൺഫൈൻമെന്‍റ് സെന്‍ററിന്‍റെ ഉദ്ഘാടനത്തോടെ ആ പദവി പുതിയ ജയില്‍ നേടി. ഇതാടെ രാജ്യത്തിന്‍റെ തടവ് ശേഷി ഇരട്ടിയായി. “ആ പുതിയ വീട്ടിലെ കുട്ടികള്‍, ഞങ്ങളുടെ പ്രിയപ്പെട്ട സാൽവഡോറൻ ജനതയെ ദുരിതത്തിലാക്കിയ സംഘടനയിലെ തീവ്രവാദികൾ, അവരിനി വീട്ടിൽ ഇരിക്കും, അവർ കഠിനമായ നിയന്ത്രണത്തിന് വിധേയരാകും,” എൽ സാൽവഡോർ പ്രിസൺസ് ഡയറക്ടർ ഒസിരിസ് ലൂണ അഭിപ്രായപ്പെട്ടു.

2021 ആയപ്പോഴേക്കും എല്‍ സല്‍വദോറില്‍. 30,000 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള 20 തടവറകളിലായി 35,976 തടവുകാരെ വീതം താമസിപ്പിക്കുകയായിരുന്നെന്ന് കണക്കുകള്‍ പറയുന്നു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥ ജയിലുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ജയിൽ നിന്ന് "രക്ഷപ്പെടുക അസാധ്യമാണ്" എന്നാണ് പ്രസിഡന്‍റ് ഉദ്ഘാടന വേളയില്‍ പറഞ്ഞത്.  600 സൈനികരും 250 പൊലീസുകാരുമടങ്ങിയ ഉദ്യോഗസ്ഥരുടെ നിതാന്തജാഗ്രതയിലാകും ജയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 166 ഹെക്ടറിലാണ്  (410 ഏക്കർ) പുതിയ ജയില്‍ സ്ഥിതി ചെയ്യുന്നത്. ജയിലിലുള്ള തടവുകാര്‍ തമ്മില്‍ ആശയവിനിമയനം നടത്തുന്നതിന് തടയിടാന്‍ ജയിലില്‍  ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സിഗ്നലുകള്‍ തടയുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അക്രമി സംഘങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ രാജ്യത്തിന് വിജയം നേടുന്നതിന്‍റെ അടിസ്ഥാന ഘകമാണെന്ന് പുതിയ ജയില്‍ എന്നാണ് പ്രസിഡന്‍റ് ബുകെലെ അവകാശപ്പെട്ടത്. 

കൂടുതല്‍ വായിക്കാന്‍: 'എന്നെ ഓർത്ത് വിഷമിക്കണ്ട. ഞാൻ പറക്കാൻ തയ്യാറാണ്'; വധശിക്ഷ നടപ്പാക്കും മുമ്പ് കൊലയാളിയുടെ അവസാന വാക്കുകൾ

 

click me!