ടൂറിസ്റ്റുകൾക്ക് സെൽഫി എടുക്കാൻ വേണ്ടി സിംഹക്കുട്ടിയുടെ കാലുകൾ അടിച്ചൊടിച്ച് ഫോട്ടോഗ്രാഫർ

By Web TeamFirst Published Jun 11, 2020, 3:13 PM IST
Highlights

അവന്റെയുള്ളിലെ വനരാജൻ അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഇല്ലാതെയായി. അവിടന്നങ്ങോട്ട്, എന്തിനുമേതിനും ഞെട്ടിവിറയ്ക്കുന്ന പാവമൊരു 'പൂച്ചകുഞ്ഞാ'യി അവൻ മാറി.

ഈ സിംഹക്കുട്ടിയുടെ പേര് സിംബ എന്നാണ്. ലയൺ കിങ്ങിലെ സിംബ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഈ കുഞ്ഞിനും സിംബ എന്ന് പേരിട്ടത്. എന്നാൽ, അത്രയ്ക്ക് ഭാഗ്യവാനായിരുന്നില്ല ഈ സിംബ. റഷ്യയിലെ തണുത്തുറഞ്ഞ പ്രവിശ്യകളിൽ ഒന്നായ ദാഗിസ്ഥാനിലാണ് സിംബ എന്ന ഈ കുഞ്ഞു സിംഹത്തോട് വളരെ ക്രൂരമായ രീതിയിലുള്ള ഇടപെടൽ മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 

ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോഴാണ് സിംബയെ ദുഷ്ടനായ ഒരു ഫോട്ടോഗ്രാഫർ അവന്റെ അമ്മയിൽ നിന്ന് വേർപെടുത്തി മറ്റൊരിടത്തേക്ക് കൊണ്ടുവന്നത്. ആദ്യത്തെ കുറച്ചുനാൾ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. അവൻ തീരെ കുഞ്ഞായിരുന്നു അന്നൊക്കെ. പ്രദേശത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കു മുന്നിൽ അവനെ പ്രദർശിപ്പിക്കും അയാൾ. അവർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാൻ അന്നൊക്കെ അവനും മടിയില്ലായിരുന്നു. 

 

 

എന്നാൽ പോകെപ്പോകെ അവൻ മുതിർന്നുവന്നു. വിനോദ സഞ്ചാരികൾ അവനെ അസ്വസ്ഥനാക്കാൻ തുടങ്ങി. അവർ അടുത്തെത്തുമ്പോൾ അവൻ മുരണ്ടു തുടങ്ങി. അവർ സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ അവൻ അസ്വസ്ഥനായി പിടഞ്ഞെണീറ്റ് ഓടാൻ തുടങ്ങി. അതോടെ അവന്റെ ഉടമയുടെ വരുമാനവും ഇടിഞ്ഞു. നല്ലൊരു തുകനൽകി സ്വന്തമാക്കിയ ആ സിംഹക്കുട്ടിയുടെ ഈ അനുസരണക്കേട് ഉടമയായ ഫോട്ടോഗ്രാഫർക്ക് സഹിക്കാനായില്ല. അരിശം മൂത്ത് അയാൾ അവന്റെ രണ്ടു കാലുകളും തല്ലിയൊടിച്ചു. കൊടിയ മർദ്ദനമേറ്റ് അവൻ ബോധരഹിതനായി വീണുപോയി. 

ബോധം വന്ന ശേഷമാണ് അവൻ തന്റെ ശരീരത്തിന് വന്നിരിക്കുന്ന അംഗഭംഗത്തെപ്പറ്റി ബോധവാനായത്. കാലൊടിഞ്ഞു കിടന്ന അവനെ ആശുപത്രിയിലെത്തിക്കാൻ അയാൾ തയ്യാറായില്ല. അയാൾക്ക് വേണ്ടിയിരുന്നത് 'സിംഹവുമൊത്ത് സെൽഫി'എടുത്ത് ധീരത തെളിയിക്കാൻ വിനോദ സഞ്ചാരികളോട് സഹകരിക്കുന്ന അനുസരണയുള്ള ഒരു സിംഹത്തെ മാത്രമായിരുന്നു. അപ്പോഴത്തെ കാലൊടിഞ്ഞ, അനങ്ങാനാകാത്ത അവസ്ഥയിൽ സിംബ അതുതന്നെയായിരുന്നു. അവന്റെയുള്ളിലെ വനരാജൻ അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഇല്ലാതെയായി. അവിടന്നങ്ങോട്ട്, എന്തിനുമേതിനും ഞെട്ടിവിറയ്ക്കുന്ന പാവമൊരു 'പൂച്ചക്കുഞ്ഞാ'യി അവൻ മാറി.

 

അവനോടുള്ള പീഡനത്തിന് ഒരു കുറവും അവിടന്നങ്ങോട്ടുമുണ്ടായില്ല. കഷ്ടി ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് ഉടമ നല്കിപ്പോന്നത്. നിരന്തരം അയാൾ അവന്റെ ദേഹത്തേക്ക് തണുത്ത വെള്ളം എടുത്തൊഴിച്ച് രസിച്ചിരുന്നു. ആ വെള്ളം ദേഹത്തുവന്നു വീഴുമ്പോഴുള്ള സിംഹക്കുഞ്ഞിന്റെ പിടച്ചിൽ അയാൾക്ക് എന്തോ ഹരം പകർന്നിരുന്നപോലെ. 

 

 

ഏറെനാൾ അങ്ങനെ തുടർന്ന ആ പീഡനത്തിന് ശേഷം ഒരു ദിവസം യൂലിയ അഗീവ അവന്റെ രക്ഷകയായെത്തി. അവനെയവർ ആ നരകത്തിലെ ഇരുട്ടിൽ നിന്ന് സിംഹപരിപാലകനും അറിയപ്പെടുന്ന വെറ്ററിനറി സർജനുമായ കരേൻ ഡള്ളക്കാന്റെ അടുത്തിച്ചു. എന്നാൽ, കരേൻ ആ അവസ്ഥയിൽ കാണുന്ന ആദ്യത്തെ സിംഹമല്ലായിരുന്നു സിംബ എന്നറിഞ്ഞത് യൂലിയയെയും ഞെട്ടിച്ചു. ഇത്തരത്തിൽ വിനോദ സഞ്ചാരികൾക്ക് സെൽഫി എടുക്കാൻ വേണ്ടി സിംഹങ്ങളുടെ കാലുകൾ തല്ലിയൊടിക്കുന്ന ക്രൂരത റഷ്യയിൽ പതിവുള്ളതാണത്രേ. എന്തായാലും ഡോ. ഡള്ളക്കാൻ നടത്തിയ സങ്കീർണമായ ഓപ്പറേഷന് ശേഷം ഇപ്പോൾ സിംബ  വീണ്ടും നടന്നു തുടങ്ങിയിട്ടുണ്ട്. വേദനയുടെ ഒരു കടൽ നീന്തിയാണെങ്കിലും, ഇനിയും അവൻ പഴയപോലെ ഓടിച്ചാടിനടക്കും എന്ന പ്രതീക്ഷ ഡോക്ടർക്കുണ്ട്. 

 

 

ഡോ. ഡള്ളക്കാൻ ആണ് ഈ വിഷയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രദ്ധയിൽ പെടുത്തിയത്. വിവരമറിഞ്ഞ പുടിൻ ഏറെ അസ്വസ്ഥനായി. എത്രയും പെട്ടെന്ന് ഈ ക്രൂരനായ ഫോട്ടോഗ്രാഫറെയും, സിംബയുടെ പീഡനങ്ങൾക്ക് കാരണക്കാരായ മറ്റുള്ളവരെയും അറസ്റ്റുചെയ്യാൻ അദ്ദേഹം നിർദേശം നൽകിയിരിക്കുകയാണ്. 

click me!