
അസ്ട്രോണമറിന്റെ സിഇഒ ആൻഡി ബൈറോണാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആൻഡി ബൈറോണിനെതിരെ വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുകയായിരുന്നു. ഇപ്പോഴിതാ ബൈറോണിന്റെ കമ്പനിയിലെ മുൻജീവനക്കാരുടെ എന്ന് പറഞ്ഞുകൊണ്ട് പല ആരോപണങ്ങളും ബൈറണെതിരെ വരുന്നുണ്ട്.
ആൻഡി ബൈറണിനൊപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു മുൻ ജീവനക്കാരൻ പറയുന്നത് ബൈറൺ ഒരു 'ടോക്സിക്ക് ബോസ്' ആണെന്നാണ്. ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്, 'അദ്ദേഹത്തിന് അർഹമായത് ലഭിച്ചു' എന്നാണ്. മുൻജീവനക്കാരെല്ലാം സംഭവിച്ചത് അറിഞ്ഞപ്പോൾ പുച്ഛത്തോടെ ചിരിക്കുകയാണ് എന്നും ബൈറൺ തുറന്നുകാണിക്കപ്പെട്ടത് ആസ്വദിക്കുകയും ചെയ്തുവെന്നാണത്രെ ഇയാൾ പറയുന്നത്.
മറ്റൊരു മുൻ ജീവനക്കാരന്റെ ലേഖനത്തിൽ പറയുന്നത് തന്റെ അഭിപ്രായത്തോട് യോജിക്കാത്ത ജീവനക്കാരെ ബൈറൺ വിമർശിക്കുമെന്നാണ്. 2018 -ലെ കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ആ സമയത്ത്, ബൈറൺ ടെക് സ്ഥാപനമായ സൈബർസീസണിന്റെ ചീഫ് റവന്യൂ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. വ്യാജനിയമനം അടക്കമുള്ള കാര്യങ്ങളും ബൈറണുമേൽ ആരോപിക്കപ്പെടുന്നുണ്ട്.
വിമർശിക്കുക മാത്രമല്ല, തന്നോട് വിയോജിപ്പുകളുള്ളവരെ പിരിച്ചുവിടുമെന്ന് ബൈറൺ ഭീഷണിപ്പെടുത്തുക പോലും ചെയ്തിരുന്നു എന്നും ആരോപണങ്ങളുയരുന്നു.
എന്നാൽ, ഇക്കാര്യങ്ങൾ ബൈറൺ നിഷേധിച്ചു. താൻ കമ്പനിയുടെ വളർച്ചയ്ക്കുവേണ്ടി കഠിനമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു എന്നും അത് ചില ജീവനക്കാർക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നുമാണ് ബൈറൺ പറയുന്നത്.
അതേസമയം, ബൈറൺ തന്നെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെട്ടുകൊണ്ടു വന്ന യുവാവ് ബൈറൺ സിഇഒ ആയിരിക്കുന്ന അസ്ട്രോണമറിലെ മുൻ ജീവനക്കാരനല്ല എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അലക്സ് കൊഹെൻ എന്ന യുവാവാണ് തന്നെ പിരിച്ചുവിട്ടു എന്ന് ആരോപിച്ച് മുന്നോട്ട് വന്നിരുന്നത്.