
വിദേശത്ത് കാലങ്ങളായി താമസിക്കുന്ന ഒരു പ്രവാസി, നാട്ടിലുള്ള തന്റെ പ്രായമായ മാതാപിതാക്കളെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'ഇന്ത്യയിലെ പ്രായമാകുന്ന മാതാപിതാക്കൾ' എന്ന തലക്കെട്ടിൽ റെഡിറ്റിൽ പങ്കുവെച്ച പോസ്റ്റ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളെയാണ് സ്പർശിച്ചിരിക്കുന്നത്. 10 വർഷത്തിലേറെയായി വിദേശത്ത് കഴിയുന്ന യുവാവ്, തന്റെ മാതാപിതാക്കൾക്ക് ഇപ്പോൾ 60 -കളിൽ പ്രായമുണ്ടെന്നും വർഷങ്ങൾ കഴിയുന്തോറും അവരുമായുള്ള ബന്ധം നിലനിർത്തുന്നത് കൂടുതൽ പ്രയാസകരമാകുന്നുവെന്നുമാണ് കുറിച്ചിരിക്കുന്നത്. തനിക്ക് കുട്ടികളുണ്ടായതോടെയാണ് മാതാപിതാക്കൾ തനിക്ക് വേണ്ടി എന്തൊക്കെ ത്യാഗം ചെയ്തുവെന്ന് മനസ്സിലായതെന്നും യുവാവ് പറയുന്നു.
'ഞാൻ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്, അവർക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രം ആഴ്ചയിലൊരിക്കൽ ഫോൺ വിളിക്കുന്നു. സ്വന്തം ജീവിതത്തിന് പിന്നാലെ പായുമ്പോൾ, അതിന് പ്രാപ്തനാക്കിയ മനുഷ്യരെ ഞാൻ നിശബ്ദമായി പിന്നിലുപേക്ഷിച്ചു പോയതുപോലെ എനിക്ക് തോന്നുന്നു. ഇതൊരു നേർത്ത വേദനയായി എപ്പോഴും ഉള്ളിലുണ്ട്' അദ്ദേഹം കുറിച്ചു.
ഫോൺ വിളികൾ പലപ്പോഴും വെറും ഉപചാരവാക്കുകളിൽ ഒതുങ്ങുന്നുവെന്നും ആഴത്തിലുള്ള സംഭാഷണങ്ങൾ ഇല്ലാതാകുന്നുവെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. തന്റെ തിരക്കുകൾ കണ്ട് മാതാപിതാക്കൾ അവരുടെ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറച്ചുവെക്കുന്നുണ്ടോ എന്ന ഭയവും അദ്ദേഹം പങ്കുവെച്ചു. ഭാവിയിൽ അവർക്ക് ശാരീരികമായ അവശതകൾ വരുമ്പോൾ എങ്ങനെ പരിചരിക്കും എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. തങ്ങളും ഇതേ അവസ്ഥയിലാണെന്നും മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ കഴിയാത്ത അനിശ്ചിതാവസ്ഥയിലാണെന്നും പലരും കമന്റ് ചെയ്തു. എന്നാൽ മക്കൾ വളർന്ന് സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നത് സ്വാഭാവികമാണെന്നും ഇതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.