
യൂറോപ്പിലെ വൻ യുദ്ധങ്ങൾ ആരംഭിച്ചത് ഇന്നും ഇന്നലെയുമൊന്നുമല്ല, ആദ്യത്തെ യുദ്ധമുണ്ടായത് 5000 വർഷങ്ങൾക്ക് മുമ്പെന്ന് ഗവേഷകർ. നേരത്തെ കരുതിയിരുന്നതിനേക്കാളും ആയിരം വർഷങ്ങൾക്ക് മുമ്പാണിത്. സ്പെയിനിലെ ഒരു സൈറ്റിൽ നിന്നും കുഴിച്ചെടുത്ത 300 -ലധികം അസ്ഥികൂട അവശിഷ്ടങ്ങൾ വീണ്ടും വിശകലനം ചെയ്തതിലൂടെയാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്.
ഈ യുദ്ധത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു എന്നും ഗവേഷകർ പറയുന്നു. ഏകദേശം 9,000 മുതൽ 4,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ നടന്ന സംഘർഷത്തെ കുറിച്ച് വളരെ വളരെ ചെറിയ അറിവ് മാത്രമാണ് ഗവേഷകർക്കുള്ളത്. യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങൾ ഏകദേശം 4,000 മുതൽ 2,800 വർഷങ്ങൾക്ക് മുമ്പ് വെങ്കലയുഗത്തിലാണ് നടന്നിരിക്കുക എന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ, യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങളെ കുറിച്ച് പുതിയ ചില കണ്ടെത്തലുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
വടക്കൻ സ്പെയിനിലെ റിയോജ അലവേസ മേഖലയിലെ ആഴം കുറഞ്ഞ ഗുഹയിലുള്ള ഒരു കൂട്ട ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളാണ് ഇപ്പോൾ പുനപരിശോധിച്ചിരിക്കുന്നത്. അതിൽ, പരിക്കേറ്റവരും പുരുഷന്മാരുമാണ് അധികമുള്ളത് എന്ന് പറയുന്നു. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ഭാഗമായിട്ടായിരിക്കാം ഈ പരിക്കുകളുണ്ടായിരിക്കുന്നത് എന്നാണ് ഗവേഷകർ ഇപ്പോൾ അനുമാനിക്കുന്നത്.
ഇതുവരെ ഗവേഷകർ പറഞ്ഞിരുന്നത് ഇരുപതോ മുപ്പതോ ആളുകൾ മാത്രം ഉൾപ്പെട്ട ചെറിയ തരത്തിലുള്ള സംഘർഷങ്ങളായിരിക്കാം അന്ന് നടന്നിട്ടുള്ളത് എന്നായിരുന്നു. വലിയ തോതിലുള്ള സംഘർഷങ്ങൾക്കുള്ള സാഹചര്യം അന്നില്ലായിരുന്നു എന്നും ഗവേഷകർ അനുമാനിച്ചു. എന്നാൽ, ഏറ്റവും ഒടുവിലായി നടന്ന പഠനത്തിൽ ഗവേഷകർ പുന:പരിശോധിച്ചത് 338 പേരുടെ അവശിഷ്ടങ്ങളിലെ ഭേദപ്പെട്ടതും ഭേദപ്പെടാത്തതുമായ പരിക്കുകളാണ്. ഇവിടെ നിന്നും കിട്ടിയ അന്നത്തെ ചില ആയുധങ്ങളും അവർ പരിശോധിച്ചു.
വിശകലനത്തിൽ 23 ശതമാനം പേർക്ക് അസ്ഥിക്ക് പരിക്കേറ്റിരുന്നതായി കണ്ടെത്തി. അതിൽ 10 ശതമാനം പേരുടെ പരിക്കും ഭേദമാകാത്തതായിരുന്നു. അതുപോലെ, ഏകദേശം 74 ശതമാനം ഭേദപ്പെടാത്ത പരിക്കുകളും 70 ശതമാനം ഭേദപ്പെട്ട പരിക്കുകളും ചെറുപ്പക്കാരിലോ മുതിർന്ന പുരുഷന്മാരിലോ ആണെന്നും പഠനത്തിൽ കണ്ടെത്തി. ഇതെല്ലാം അവിടെ നടന്നിരുന്നത് മാസങ്ങൾ നീണ്ടുനിന്ന യുദ്ധമായിരിക്കാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എന്നാൽ, ഈ യുദ്ധം എന്തിന് വേണ്ടിയായിരിക്കാം എന്ന് കണ്ടെത്താനായിട്ടില്ല. നവീനശിലായുഗത്തിന്റെ അവസാനകാലത്തുണ്ടായിരുന്ന വിവിധ കൾച്ചറൽ ഗ്രൂപ്പുകൾക്കിടയിലുണ്ടായിരുന്ന ആശങ്കകളടക്കം വിവിധ കാരണങ്ങൾ ഗവേഷകർ സംശയിക്കുന്നുണ്ട്.
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരും ഈ പഠനത്തിന്റെ ഭാഗമാണ്.
വായിക്കാം: കാമുകന് 250 കോടി കൈവന്നു, തൊട്ടുപിന്നാലെ വിഷം കൊടുത്ത് കൊന്ന് കാമുകി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: