
പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗ് കൗൺസിലിന്റെ മേയറായി (mayor of Ealing Council in west London) തെരഞ്ഞെടുക്കപ്പെട്ട് ഒരു ദളിത് വനിത. ഇന്ത്യൻ വംശജയും (Indian-origin) യുകെ -യിലെ പ്രതിപക്ഷ ലേബർ പാർട്ടി(United Kingdom's opposition Labour Party)യിൽ നിന്നുള്ള രാഷ്ട്രീയക്കാരിയുമായ മൊഹീന്ദർ കെ. മിധ(Mohinder K Midha)യാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച നടന്ന കൗൺസിൽ മീറ്റിംഗിലാണ് 2022-23 വർഷത്തെ മേയറായി മിധ തെരഞ്ഞെടുക്കപ്പെട്ടത്. 'മൊഹിന്ദർ മിധ ഈലിംഗിലെ അടുത്ത വർഷത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്' എന്ന് ഈലിംഗിലെ ലേബർ പാർട്ടി ഒരു പ്രസ്താവനയിൽ പറഞ്ഞു.
യുകെ -യിലെ ദളിത് കമ്മ്യൂണിറ്റി വളരെ അഭിമാനത്തോടും ആഹ്ലാദത്തോടും കൂടിയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിച്ചതും മിധയുടെ വിജയം ആഘോഷിച്ചതും. 'യുകെ -യിലെ ആദ്യത്തെ തന്നെ വനിതാ ദളിത് മേയർ. ഇത് വളരെ അധികം അഭിമാനം തോന്നുന്ന നിമിഷമാണ്' എന്ന് അംബേദ്കറൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് ഓർഗനൈസേഷന്റെ (FABO) യുകെയുടെ ചെയർമാനായ സന്തോഷ് ദാസ് പ്രതികരിച്ചു. രാജ്യത്തെ ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്.
ലണ്ടനിൽ മെയ് 5 -ന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഈലിംഗ് കൗൺസിലിലെ ഡോർമേഴ്‌സ് വെൽസ് വാർഡിലെ ലേബർ കൗൺസിലറായി മിധ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ മുമ്പ് കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിരുന്നു.
'ജീവിതച്ചെലവിന്റെ കാര്യത്തിൽ പരിഹാരം കാണും, പകർച്ചവ്യാധിയിൽ നിന്ന് കരകയറും, അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്കും സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിനും എതിരെ പോരാടും, സാമൂഹികസേവനം ഉറപ്പാക്കും, റീ ഗ്രോയിങ്- റീവൈൽഡിങ്- റീ സൈക്ലിങ് എന്നതിന് പ്രാധാന്യം നൽകും, എല്ലാവർക്കും പ്രാപ്യമായ വീടുകൾ ഉറപ്പ് വരുത്തും' തുടങ്ങിയവയൊക്കെയാണ് പ്രാദേശിക ലേബർ പാർട്ടി പ്രകടനപത്രികയിലുണ്ടായിരുന്നത്.