
ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരാൾ ചെലവഴിച്ചത് ഏകദേശം 18 ലക്ഷത്തിനും മുകളിൽ രൂപ. അതിൽ നാവ് രണ്ടായി മുറിച്ചതും തലയിൽ രണ്ട് കൊമ്പ് ഫിറ്റ് ചെയ്തതും എല്ലാം പെടും. ലണ്ടനിൽ നിന്നുള്ള നൈറ്റ് സൂപ്പർവൈസർ ഓപ്പറേറ്ററായ മാറ്റിയ മുറാട്ടോറിക്ക് ശരീരം നിറയെ ടാറ്റൂകൾ ആണ്. കൂടാതെ ശരീരത്തിൽ നിരവധി അനവധി മാറ്റങ്ങളും ഇയാൾ വരുത്തി.
ശരീരം മാറ്റുന്നതിനെ കുറിച്ച് എപ്പോഴും താൻ ചിന്തിച്ചിരുന്നു എന്ന് മുറാട്ടോറി പറയുന്നു. ഇറ്റലിയിലെ തന്റെ കുട്ടിക്കാലത്ത് തന്നെ എങ്ങനെ കൂടുതൽ പൈശാചികമായ രൂപം കൈവരിക്കാം എന്നാണത്രെ ഇയാൾ ചിന്തിച്ചിരുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഷോയുടെ ഒരു എപ്പിസോഡ് കണ്ടതിന് ശേഷമാണ് പ്രധാനമായും അയാൾ ഈ മാറ്റത്തിലേക്ക് തിരിയുന്നത്. ആ ഷോയിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി അംഗീകരിക്കപ്പെട്ട മരിയ ജോസ് ക്രിസ്റ്റെർണയെ അദ്ദേഹം കാണുന്നത്. അതോടെ ശരീരം മാറ്റാനുള്ള ആഗ്രഹം തീവ്രമായി.
മുറാട്ടോറി പറഞ്ഞു: "എനിക്ക് പൈശാചികതയിലും പൈശാചിക രൂപത്തിലും താൽപ്പര്യവും ജിജ്ഞാസയും ഉണ്ടായിരുന്നു. എന്നാൽ, ഞാൻ മാലാഖമാരിലോ പിശാചുക്കളിലോ വിശ്വസിക്കുന്ന ആളൊന്നുമല്ല. പക്ഷേ ഞാൻ കുട്ടിയായിരുന്നപ്പോൾ, അങ്ങനെ ഒരു രൂപം നേടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് ചിന്തിച്ചിരുന്നു. ആ ചോദ്യം കുറേക്കാലം ഉത്തരമില്ലാതെ തുടർന്നു. അതിനിടയിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഷോയിൽ മരിയ ജോസ് ക്രിസ്റ്റെർണയെ കാണുന്നത്."
അതോടെ, അയാൾ ശരീരം മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു. അതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിച്ച് തുടങ്ങി. അങ്ങനെ ശരീരം മാറ്റിത്തുടങ്ങി. 2012 -ൽ പതിനെട്ടാമത്തെ വയസിൽ ഇറ്റലിയിൽ താമസിക്കവെയാണ് ടാറ്റൂ ചെയ്ത് തുടങ്ങുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ ലണ്ടനിലേക്ക് വന്നു. കൂടുതലായി ശരീരം മാറ്റാൻ തുടങ്ങിയത് 2019 -ലാണ്. കണ്ണിലായിരുന്നു ആദ്യം പരീക്ഷണം. എന്നാൽ, എന്തെങ്കിലും പറ്റുമോ എന്ന് പേടി ഉണ്ടായിരുന്നതിനാൽ തന്നെ ഒരുപാട് പഠിച്ച ശേഷമാണ് ആർട്ടിസ്റ്റിനെ വരെ തെരഞ്ഞെടുത്തത്.
ഏതായാലും പിന്നീടിങ്ങോട്ട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല. അതിൽ തന്നെ ഏറ്റവും വേദന തോന്നിയത് നാവിന്റേതായിരുന്നു എന്ന് മുറാട്ടോറി പറയുന്നു. അത് ഉണങ്ങി വരാൻ ഒരുപാട് സമയമെടുത്തു. ഏതായാലും, ഇപ്പോൾ അയാളെ ആളുകൾ പിശാച് എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, അതെല്ലാം നല്ല രീതിയിൽ മാത്രമാണ് എന്നും മുറാട്ടോറി പറയുന്നു.