വണ്ടിയിടിച്ച് രണ്ടാഴ്ച കോമയിൽ കിടന്നു, ഉണർന്ന് കഴിഞ്ഞപ്പോൾ യുവതി സംസാരിക്കുന്നത് വിദേശഭാഷാ ശൈലിയിൽ

By Web TeamFirst Published Nov 3, 2021, 10:52 AM IST
Highlights

ആ സമയത്തുടനീളം സമ്മർ നിരവധി ഉച്ചാരണങ്ങളിലൂടെ കടന്നുപോയി, ചിലത് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുകയും മറ്റുള്ളവ മാസങ്ങളോളം തുടരുകയും ചെയ്തു. 

രണ്ടാഴ്ച കോമ(coma)യില്‍ കിടന്നതിനുശേഷം ഒരു സ്ത്രീ ഉണര്‍ന്നുവന്നു. എന്നാല്‍, അത്ഭുതം അതൊന്നുമല്ല. യുഎസ്സുകാരിയായ സ്ത്രീ കോമയില്‍ നിന്നും എഴുന്നേറ്റയുടനെ നല്ല അടിപൊളി ന്യൂസിലാന്‍ഡ് ശൈലിയില്‍ സംസാരിച്ച് തുടങ്ങി. സമ്മർ ഡയസ്(Summer Diaz) എന്ന സ്ത്രീയെ, കഴിഞ്ഞ വർഷം നവംബർ 25 -ന് റോഡ് മുറിച്ചുകടക്കുമ്പോൾ ഒരു എസ്‌യുവി ഇടിക്കുകയായിരുന്നു. ഇത് അവരില്‍ 'ഫോറിൻ ആക്‌സന്റ് സിൻഡ്രോം'(foreign accent syndrome) വികസിപ്പിക്കാൻ കാരണമായി- തലച്ചോറിനുണ്ടാകുന്ന ക്ഷതം ഒരാളെക്കൊണ്ട് വ്യത്യസ്തമായി സംസാരിപ്പിക്കുന്ന ഒരു അപൂർവ അവസ്ഥയാണ് ഇത്.

'ആ ദിവസത്തെക്കുറിച്ച് എനിക്ക് ഒന്നും ഓർമയില്ല' കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നിന്നുള്ള 24 -കാരി പറഞ്ഞു. 'ഓട്ടിസം ബാധിച്ച കുട്ടികളുമായിട്ടാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആ ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. എന്റെ അപ്പാർട്ട്മെന്റിൽ എനിക്ക് പാർക്കിംഗ് സ്ഥലമില്ല, അതിനാൽ ഞാൻ മറ്റൊരിടത്ത് വണ്ടി പാർക്ക് ചെയ്തു തെരുവിലൂടെ നടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ, ഞാൻ ക്രോസ്‍വാക്കിന്റെ പകുതിയോളം കടന്നപ്പോൾ എസ്‌യുവി എന്നെ ഇടിച്ചു.'

ഡ്രൈവർ സഹായത്തിനായി വിളിക്കുകയും സമ്മറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ മസ്തിഷ്ക ക്ഷതം ഉൾപ്പെടെ നിരവധി പരിക്കുകൾ അവൾക്ക് സംഭവിച്ചതായി അവർ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 25 -ന് നടന്ന അപകടത്തിന് ശേഷം, അവൾ രണ്ടാഴ്ചയോളം കോമയിൽ ചെലവഴിച്ചു. പകർച്ചവ്യാധിയുടെ കാലത്ത്, അവളുടെ കുടുംബത്തിനും കാമുകനും അവളെ പതിവായി സന്ദർശിക്കാൻ പോലും കഴിഞ്ഞില്ല. ഉണർന്നപ്പോഴാകട്ടെ അവൾ വളരെ ആശയക്കുഴപ്പത്തിലും ആയിരുന്നു.

അവൾ പറഞ്ഞു: 'ഞാൻ പുനരധിവാസത്തിന് പോയി, എന്റെ ശബ്ദം അൽപ്പം മെച്ചപ്പെടാൻ തുടങ്ങി. ഞാൻ സ്പീച്ച് തെറാപ്പിസ്റ്റുമൊത്ത് ജോലി ചെയ്യുകയായിരുന്നു. പക്ഷേ അപ്പോഴും ഞാൻ വളരെ സാവധാനത്തിലാണ് സംസാരിക്കുന്നത്. അതിനാൽ എന്തെങ്കിലും കേൾക്കാൻ പ്രയാസമായിരുന്നു. എന്റെ ശബ്ദം ശക്തമായപ്പോൾ ആളുകൾ കേൾക്കാൻ തുടങ്ങി.' 

സമ്മര്‍ സംസാരം മെച്ചപ്പെടുത്തുകയും കൂടുതൽ സംസാരിക്കുകയും ചെയ്തതോടെ, ആളുകൾ അവളുടെ ഉച്ചാരണത്തെക്കുറിച്ച് ചോദിക്കാനും അവൾ എവിടെ നിന്നാണ് എന്ന് ചോദിക്കാനും തുടങ്ങി. അവൾ പറഞ്ഞു: 'എന്റെ നഴ്‌സുമാർ വന്ന് 'നിങ്ങൾ എവിടെ നിന്നാണ് വരുന്നത്' എന്ന് ചോദിക്കും. 'ഞാൻ ഇവിടെ നിന്നു തന്നെയാണ്' എന്ന് പറഞ്ഞാൽ അവര്‍ വിശ്വസിക്കില്ല. ഞാൻ ഇവിടെയാണ് ജനിച്ചതെന്ന് ഞാൻ വിശദീകരിക്കും, പക്ഷേ അവർ പറയും 'എന്നാൽ നിങ്ങളുടെ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ട്'. പക്ഷേ, ഇത് എന്റെ ശരിക്കും ഉച്ചാരണമല്ലെന്ന് എനിക്ക് വിശദീകരിക്കേണ്ടി വന്നു, ഞാൻ അത് ചെയ്യാൻ തുടങ്ങി.' 

ആ സമയത്തുടനീളം സമ്മർ നിരവധി ഉച്ചാരണങ്ങളിലൂടെ കടന്നുപോയി, ചിലത് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുകയും മറ്റുള്ളവ മാസങ്ങളോളം തുടരുകയും ചെയ്തു. അവൾ പറഞ്ഞു: 'എനിക്ക് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു കൂടുതല്‍. കുറച്ചുകാലമായി എന്റെ ബോയ്ഫ്രണ്ടിന്റെ അടുത്തായിരുന്നു. എനിക്ക് ഒരു സമയത്ത്  ഫ്രഞ്ച് സംസാരരീതി ഉണ്ടായിരുന്നു, ഒരുനേരം ഞാൻ റഷ്യൻ ആയിരുന്നു. എന്നാല്‍, പിന്നീട് അത് ഓസ്ട്രേലിയനോ, ന്യൂസിലാന്‍ഡോ ആയി മാറി' സമ്മർ പറയുന്നു. ഏതായാലും കോമയിൽ നിന്നുണർന്ന ശേഷം വിവിധ രാജ്യങ്ങളുടെ ഉച്ചാരണങ്ങൾ വന്നു തുടങ്ങിയ സമ്മറിന്റെ കഥ വിവിധ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  

click me!