
ആത്മഹത്യാ നാടകം നടത്തി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഒടുവില്‍ കുടുങ്ങി. പൊലീസ് ആസ്ഥാനത്തെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറികളില്‍നിന്നും മയക്കുമരുന്നും പണവുമടക്കം അടിച്ചുമാറ്റിയതിന് അറസ്റ്റ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് താന്‍ മരിച്ചെന്ന പ്രതീതി സൃഷ്ടിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച് കുടുങ്ങിയത്.
അമേരിക്കയിലെ നോര്‍ത്ത് കാരലിനയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. ഇവിടത്തെ ചാദ്‌ബോണ്‍ മേഖലയിലെ പൊലീസ് മേധാവിയായിരുന്ന വില്യം ആന്റണി സ്‌പൈവിയാണ് പൊലീസിനെ വെട്ടിച്ച് സമര്‍ത്ഥമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ചാദ്‌ബോണ്‍ മേഖലാ പൊലീസ് ആസ്ഥാനത്തെ തൊണ്ടി മുറികളില്‍നിന്നും മയക്കുമരുന്നും വിലപിടിച്ച സാധനങ്ങളും അടിച്ചുമാറ്റിയെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഏപ്രിലിലും ഇദ്ദേഹം അറസ്റ്റിലായിരുന്നു. നോര്‍ത്ത് കാരലിന സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. കേസ് കഴിഞ്ഞശേഷം തൊണ്ടി ഓഫീസുകളില്‍ സൂക്ഷിച്ച മയക്കുമരുന്ന്, കറന്‍സി, വിലപിടിപ്പുളള വസ്തുക്കള്‍, തോക്കുകള്‍ എന്നിവ കൊള്ളയടിച്ചു, കാന്‍സര്‍ രോഗിയുടെ ചികില്‍സാ സഹായത്തിനായി സമാഹരിച്ച തുകയില്‍നിന്നും വന്‍ വെട്ടിപ്പ് നടത്തി എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയാള്‍ അറസ്റ്റിലായി. പിന്നീട്, ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഈയടുത്ത് വീണ്ടും അപ്രത്യക്ഷനായി.
ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് ഇയാള്‍ കൊളംബംസ് കൗണ്ടിയിലെ ഒരു നദിയില്‍ മീന്‍പിടിത്ത യാത്രയ്ക്ക് പോയതായാണ് അവസാനം കിട്ടിയ വിവരം. പിന്നീട് സ്‌പൈവിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. അതിനിടെ കൊളംബംസ് കൗണ്ടിയിലെ നദിയില്‍നിന്നും ആളില്ലാത്ത ഒരു ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മീന്‍പിടിക്കാന്‍ വേണ്ടി എത്തിയ സ്‌പൈവി വാങ്ങിച്ചതായിരുന്നു ഈ ബോട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതിനു പിന്നാലെ, ഇയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തപ്പോള്‍ സ്‌പൈവി ആത്മഹത്യ ചെയ്തിരിക്കാമെന്ന സൂചനയാണ് ലഭിച്ചത്. അതിനിടെ കൊളംബസ് കൗണ്ടിയില്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ആത്മഹത്യാ കുറിപ്പും ലഭിച്ചു. കള്ളക്കേസുകളില്‍ കുടുക്കിയതില്‍ മനംനൊന്ത് താന്‍ ജീവന്‍ വെടിയുകയാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ എഴുതിയിരുന്നത്. അതോടൊപ്പം, ഒരു ബുള്ളറ്റ് മാത്രം ഉപയോഗിച്ച തോക്കും മുറിയില്‍നിന്നു ലഭിച്ചു. ഈ സാഹചര്യത്തില്‍, ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
തുടര്‍ന്ന് വിഗദ്ധരായ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പൊലീസ് നദി അരിച്ചുപെറുക്കി. എന്നാല്‍, ദിവസങ്ങള്‍ തെരഞ്ഞിട്ടും ഇയാളുടെ മൃതദേഹം കണ്ടുകിട്ടിയില്ല. സ്ഥലത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ഇയാളുമായി ബന്ധപ്പെട്ട പലരുമായും സംസാരിക്കുകയും ചെയ്തതോടെ സ്‌പൈവി ആത്മഹത്യാ നാടകം കളിക്കുകയാണെന്ന് പൊലീസിന് സംശയമുണ്ടായി. തുടര്‍ന്നാണ് സ്‌പൈവി ആത്മഹത്യ ചെയ്‌തെന്ന പ്രചാരണം തട്ടിപ്പാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന്, ഇയാള്‍ക്കെതിരെ വിവിധ കേസുകളിലായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് ഇയാള്‍ക്കു വേണ്ടി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതിനിടെ കഴിഞ്ഞ ദിവസം സൗത്ത് കാരലിന പൊലീസിന് ഒരു രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് സൗത്ത്, നോര്‍ത്ത് കാരലിന പൊലീസും കൊളംബസ് കൗണ്ടി ഷെറിഫ് ഓഫീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് എന്‍ബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റ് സാധ്യത മുന്‍കൂട്ടിക്കണ്ട് തെക്കന്‍ ദേശത്തുള്ള വലിയ വനപ്രദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് സൗത്ത് കാരലിന പൊലീസ് വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്ന്, ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആത്മഹത്യാ നാടകം നടത്തി വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി എന്ന് സ്‌പൈവി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇയാളിപ്പോള്‍ കൊളംബസ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലാണുള്ളത്. വിവിധ കേസുകളില്‍ ഹാജരാവാത്തതിന് കോടതികള്‍ ഇഷ്യൂ ചെയ്ത 40 വാറണ്ടുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കോടതിയില്‍ ഹാജരാവാതെ മുങ്ങിയതിനാല്‍, ജാമ്യത്തുക മാത്രം 10 ലക്ഷം ഡോളര്‍ ഇയാള്‍ കെട്ടിവെക്കണ്ടതുണ്ട്.