ആഡംബര ബൈക്കുകൾ മുതൽ പീഡനാരോപണം വരെ; മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ ആനന്ദ് ഗിരിയുടെ ജീവിതം

By Web TeamFirst Published Sep 22, 2021, 2:23 PM IST
Highlights

ആനന്ദ് ഗിരിയെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരിൽ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുണ്ടായി.

ഇന്ത്യ മുഴുവൻ പ്രസിദ്ധിയാർജ്ജിച്ചൊരു യോഗ ഗുരുവിൽ (Yoga guru Anand Giri) നിന്ന് സ്വന്തം ഗുരുവിനെ (Mahant Narendra Giri) ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ദുർഗതിയിലേക്കുള്ള ആനന്ദ് ഗിരിയുടെ (Anand Giri) പതനം വളരെ പെട്ടെന്നായിരുന്നു .'ഛോട്ടെ മഹാരാജ്' (Chhote Maharaj)എന്നപേരിൽ ബഡെ ഹനുമാൻ ക്ഷേത്രത്തിലെ(Bade Hanuman temple in Prayagraj) ഒരു സന്യാസിവര്യന്റെ വേഷമണിയും മുമ്പ് വളരെ സാധാരണമായ ഒരു ഭൂതകാലം  ഇയാൾക്കുണ്ടായിരുന്നു. 

ആനന്ദ് ഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര്  അശോക ലാൽ ചോട്ടിയ എന്നായിരുന്നു. രാജസ്ഥാനിലെ ഭിൽവാരയ്ക്കടുത്തുള്ള അസിന്ധിൽ നിന്ന് തന്റെ പന്ത്രണ്ടാം വയസ്സിൽ ആത്മീയ നിലാവെളിച്ചം തേടി വീടുവിട്ടിറങ്ങിയ അശോക നേരെ ചെല്ലുന്നത് ഹരിദ്വാറിലേക്കാണ്. അവിടെ വെച്ചാണ്  അവിടന്നങ്ങോട്ടുള തന്റെ ഗോഡ് ഫാദർ ആയ സാക്ഷാൽ നരേന്ദ്ര ഗിരിയെ അയാൾ കാണുന്നത്. "നിനക്കെന്തുവേണം കുഞ്ഞേ..." എന്ന് ചോദിച്ച നരേന്ദ്ര ഗിരിയോട് അശോക അന്ന് പറഞ്ഞത് "എനിക്ക് പഠിക്കണം" എന്നായിരുന്നു.

ആദ്യം അശോകയെ  ഹരിദ്വാറിലെ ആശ്രമത്തിൽ പ്രവേശിപ്പിച്ച നരേന്ദ്ര ഗിരി പിന്നീടവൻ പ്രയാഗ്‌രാജിലെ 'ഭാഗംബരി മഠം'ത്തിലേക്ക് കൊണ്ടുവന്ന് ആ പയ്യനെ താമസിപ്പിക്കുന്ന നരേന്ദ്ര ഗിരി, അവന്റെ വിദ്യാഭ്യാസത്തിനു വേണ്ട ഏർപ്പാടുകൾ കൂടി ചെയ്തു നൽകുന്നു. അവിടെ നിന്ന് സംസ്‌കൃതത്തിൽ ഉപരിപഠനം നടത്തുന്ന അവൻ പിന്നീട് യോഗയും, ആയുർവേദവും പഠിച്ചെടുക്കുന്നു. ആദ്യം ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്ന അശോക, അതിനു ശേഷം യോഗതന്ത്രത്തിൽ പിഎച്ച്ഡിയും കരസ്ഥമാകുന്നുണ്ട്. 2007 ശ്രീ പഞ്ചായത്ത് അഖാഡ നിരഞ്ജിനി എന്ന നരേന്ദ്ര ഗിരി നയിച്ചിരുന്ന സന്യാസി പരമ്പരയിൽ ഔപചാരികമായ പ്രവേശനം സിദ്ധിച്ച അശോകയുടെ പേര് സ്വാമി ആനന്ദ് ഗിരി എന്ന് മാറുന്നു. 

 

എന്നാൽ,  ആനന്ദ് ഗിരി പിന്നീടങ്ങോട്ട് വാർത്തകളിൽ നിറഞ്ഞത് യോഗത്തിന്റെയും സംന്യാസത്തിന്റെയും പേരിൽ അല്ല. വിവാദങ്ങളുടെ പേരിലാണ്. ലക്ഷ്വറി കാറുകളിൽ പല വിദേശരാജ്യങ്ങളിലും വച്ചെടുത്ത ആനന്ദ് ഗിരിയുടെ ചിത്രങ്ങൾ പത്രത്താളുകളിൽ നിറഞ്ഞു. ഒരു സന്യാസിക്ക് ഒട്ടും യോജിക്കാത്ത ജീവിതചര്യകളും പെരുമാറ്റ ക്രമങ്ങളുമാണ് ആനന്ദ് ഗിരിയുടേത് എന്നുള്ള വിമർശനങ്ങളും ഉയർന്നു. ഒരു വിദേശയാത്രയിൽ കയ്യിൽ മദിരാചഷകവുമായി ഇരിക്കുന്ന ചിത്രം വിവാദമായപ്പോൾ അന്ന് ആനന്ദ് ഗിരി അത് ആപ്പിൾ ജ്യൂസ് ആണ് എന്ന വിശദീകരണം നൽകി തടി രക്ഷിച്ചു. 2019 മെയിൽ ആനന്ദ് ഗിരിയെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച്  സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുണ്ടായി. സന്യാസത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി കുടുംബവുമായും ഗാഢബന്ധം പുലർത്തി എന്നൊരു ആക്ഷേപവും ആനന്ദ് ഗിരിക്കെതിരെ ഉയർന്നു വന്നിരുന്നു. 

ആനന്ദ് ഗിരി അഖാഡയുടെ ഫണ്ടിൽ തിരിമറി നടത്തി എന്നൊരു ആരോപണം സെക്രട്ടറി ശ്രീ മഹന്ത് സ്വാമി രവീന്ദ്ര പുരിയും ഉയർത്തിയിരുന്നു. ഈ ആക്ഷേപങ്ങൾ തുടർന്ന് ആണ് നിരഞ്ജനി അഖാഡയിൽ നിന്നും ഭാഗംബരി മഠത്തിൽ നിന്നും ആനന്ദ് ഗിരിയെ പുറത്താക്കിയിരുന്നു. ഈ നടപടിയെ തുടർന്നാണ്,  തന്നെ വളർത്തി വലുതാക്കിയ  സ്വാമി നരേന്ദ്ര ഗിരിക്കെതിരെ തുറന്ന ആക്ഷേപങ്ങളുമായി ആനന്ദ് ഗിരിയും അനുയായികളും സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇടാൻ തുടങ്ങുന്നത്. പിന്നീട് ഇടനിലക്കാർ വഴി അനുരഞ്ജന ശ്രമങ്ങൾ നടത്തപ്പെടും ആനന്ദ് ഗിരി, സ്വാമി നരേന്ദ്ര ഗിരിയുടെ കാല്പാദങ്ങളിൽ സാഷ്‌ടാംഗം വീണു മാപ്പിരക്കുകയും, ഗുരു തന്റെ ശിഷ്യന് മാപ്പുനൽകുകയും ഒക്കെ ചെയ്തതാണ്. അന്ന്, മാസങ്ങളോളം നിലനിന്നിരുന്ന ആനന്ദ് ഗിരിയുടെ പ്രവേശന വിളക്കുകളും ഭാഗംബരി മഠവും നിരഞ്ജനി അഖാഡയും നീക്കി നൽകിയിരുന്നു.

 

 

എന്നാൽ, അധികം വൈകാതെ തന്നെ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധങ്ങൾ വീണ്ടും വഷളാവുകയായിരുന്നു. അവിചാരിതമായുണ്ടായ നരേന്ദ്ര ഗിരിയുടെ ആത്മഹത്യയാണ് ആനന്ദ് ഗിരിയെ വീണ്ടും പോലീസിന്റെ സംശയ ദൃഷ്ടിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സ്വാമിയുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയ, അദ്ദേഹത്തിന്റെ കയ്യക്ഷരത്തിൽ തന്നെയുള്ള ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദിയായി പറഞ്ഞിട്ടുള്ളത് ശിഷ്യൻ ആനന്ദ് ഗിരിയെ ആണ്. കത്ത് കിട്ടിയതിനു പിന്നാലെ യുപി പോലീസ് ആനന്ദ് ഗിരിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പിന്റെ വിശദാംശങ്ങൾ ഡിഎൻഎ പത്രം പുറത്തുവിടുകയുണ്ടായി. " കടുത്ത മനോവേദനയോടെ, ഞാൻ എന്റെ ജീവിതം ഇതാ അവസാനിപ്പിക്കാൻ പോവുകയാണ്. എനിക്ക് വല്ലാത്ത സങ്കടമുണ്ട്. എന്റെ മരണത്തിന് ഉത്തരവാദികൾ ആനന്ദ് ഗിരി, ആദ്യ തിവാരി, സന്ദീപ് തിവാരി എന്നിവരാണ്. ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്ന് ഞാൻ പ്രയാഗ്‌രാജ് പൊലീസിനോട് അപേക്ഷിക്കുകയാണ്. ഇവർ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ എന്റെ ആത്മാവിന് നിത്യശാന്തി കിട്ടൂ." എന്നായിരുന്നു നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. 

 

 

സെപ്തംബർ പതിമൂന്നിന് തന്നെ താൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് അതിനുള്ള ധൈര്യം കിട്ടിയില്ല എന്നും നരേന്ദ്ര ഗിരി എഴുതുന്നു. തന്റെ എന്തോ വ്യാജ ചിത്രം ആനന്ദ് ഗിരി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നും, തനിക്കെതിരെ അസത്യപ്രചാരങ്ങൾ നടത്തിയതും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതുമാണ് ആത്മാഹുതിക്ക് കാരണമെന്നും നരേന്ദ്ര ഗിരി എഴുതുന്നുണ്ട്. 

താൻ മഹന്ത് ആയ ശേഷം മാടത്തിനുണ്ടായിട്ടുള്ള അഭിവൃദ്ധി ജനങ്ങൾക്കെല്ലാം അറിവുള്ളതാണ് എന്നും, തൻ മഠത്തിന്റെ സ്വത്തിൽ നിന്ന് അണ പൈസ അടിച്ചുമാറ്റിയിട്ടില്ല എന്നും നരേന്ദ്ര ഗിരി ആത്മഹത്യാ കുറിപ്പിൽ കുറിക്കുന്നു. ഗുരുവിന്റെ അടുത്ത് നരകമരത്തിനടുത്തായി തന്നെ സമാധിയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മഹന്ത് ബൽവീർ ഗിരിയെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിക്കാനും നരേന്ദ്ര ഗിരി നിർദേശിച്ചിട്ടുണ്ട്. തന്റെ ശിഷ്യപരമ്പരയെ കാത്തു രക്ഷിക്കണം എന്ന് ബൽവീറിനോട് അപേക്ഷിച്ചുകൊണ്ടാണ് സ്വാമി തന്റെ കത്ത്‌ ചുരുക്കുന്നത്. 


 

click me!